ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. മല്‍സരം ടൈയില്‍ കലാശിച്ചതിനെ തുടര്‍ന്നു ഡബിൾ സൂപ്പര്‍ ഓവറിലേക്കു മല്‍സരം കടക്കുകയും ഒടുവില്‍ രോഹിത് ശര്‍മയും സംഘവും ത്രില്ലിങ് വിജയം സ്വന്തമാക്കുകയുമായിരുന്നു.
ആദ്യത്തെ സൂപ്പര്‍ ഓവറിലെ അഞ്ചാമത്തെ ബോളിനു ശേഷം പിന്‍മാറിയ രോഹിത് രണ്ടാം സൂപ്പര്‍ ഓവറില്‍ വീണ്ടും ബാറ്റിങിന് ഇറങ്ങിയതുമായി ബന്ധപ്പെട്ടാണ് വിവാദം കത്തുന്നത്. ഈ സംഭവത്തില്‍ രോഹിത്തിനെതിരേ ഇപ്പോള്‍ തുറന്നടിച്ചിരിക്കുകയാണ് അന്നു കളിയില്‍ അഫ്ഗാന്‍ ടീമിന്റെ ഭാഗമായിരുന്ന ഓള്‍റൗണ്ടര്‍ കരീം ജന്നത്ത്.

ഐസിസി നിയമപ്രകാരം സൂപ്പര്‍ ഓവറില്‍ ഒരു ബാറ്റര്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായാല്‍ അയാള്‍ക്കു വീണ്ടുമൊരു സൂപ്പര്‍ ഓവര്‍ നടന്നാല്‍ അതില്‍ ബാറ്റ് ചെയ്യാന്‍ അനുവാദമുണ്ട്. പക്ഷെ റിട്ടയേഡ് ഔട്ടായാണ് ബാറ്റര്‍ ക്രീസ് വിട്ടതെങ്കില്‍ അയാള്‍ക്കു രണ്ടാമത്തെ സൂപ്പര്‍ ഓവറില്‍ ബാറ്റിങിനു ഇറങ്ങാനും സാധിക്കില്ല.
കളിയില്‍ രോഹിത് റിട്ടയേര്‍ഡ് ഹര്‍ട്ടായതാണോ, അതോ റിട്ടയേര്‍ഡ് ഔട്ടായതാണോയെന്ന കാര്യത്തില്‍ ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ സ്ഥിരീകരണമൊന്നും നല്‍കിയിരുന്നില്ല. ഇതാണ് അനാവശ്യ വിവാദങ്ങള്‍ക്കു വഴിയൊരുക്കിയത്.
ഹിന്ദുസ്ഥാന്‍ ടൈംസിനോടു സംസാരിക്കവെയാണ് രോഹിത്തിന്റെ പ്രവര്‍ത്തിയെ അഫ്ഗാന്‍ താരമായ കരീം ജന്നത്ത് രൂക്ഷമായി വിമര്‍ശിച്ചത്. രണ്ടാം സൂപ്പര്‍ ഓവറില്‍ അദ്ദേഹത്തെ ബാറ്റ് ചെയ്യാന്‍ അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്നും ജന്നത്ത് തുറന്നടിക്കുന്നു.
നിങ്ങള്‍ റിട്ടയേര്‍ഡ് ഔട്ടായിരുന്നെങ്കില്‍ വീണ്ടും ബാറ്റ് ചെയ്യാന്‍ ഇറങ്ങാന്‍ പാടില്ലായിരുന്നുവെന്നു ജന്നത്ത് വ്യക്തമാക്കി. അംപയര്‍മാരുമായി ഈ വിഷയത്തെക്കുറിച്ച് അഫ്ഗാന്‍ ടീം മാനേജ്‌മെന്റ് സംസാരിച്ചിരുന്നതായും പക്ഷെ ഒരു നടപടിയും ഉണ്ടായില്ലെന്നും താരം ആരോപിക്കുന്നു.
ഞങ്ങള്‍ക്കു അതേക്കുറിച്ചു കൂടുതലായൊന്നും അറിയില്ല. ഞങ്ങളുടെ മാനേജ്‌മെന്റ് അംപയര്‍മാരുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. ആദ്യ സൂപ്പര്‍ ഓവറിനിടെ പിന്‍മാറിയ രോഹിത് രണ്ടാമത്തെ സൂപ്പര്‍ ഓവറിലും ബാറ്റ് ചെയ്യാനിറങ്ങി. പക്ഷെ അദ്ദേഹത്തെ അതിനു അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്നു പിന്നീടാണ് ഞങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്.
ഞങ്ങള്‍ക്കു ഇപ്പോള്‍ അക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ല. കാരണം അതു സംഭവിച്ചു കഴിഞ്ഞതാണ്. ക്യാപ്റ്റനും കോച്ചും പിന്നീട് ഇക്കാര്യത്തെക്കുറിച്ചു ചര്‍ച്ചയും നടത്തിയിരുന്നു. പക്ഷെ അതു അവര്‍ക്കിടയില്‍ മാത്രമായിരുന്നുവെന്നും ജന്നത്ത് വിശദമാക്കി. അതേസമയം, ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 212 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ അനായാസം ജയിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.

അഫ്ഗാനും ഇതേ നാണയത്തില്‍ തിരിച്ചടിക്കുകയും നിശ്ചിത ഓവറില്‍ അവരും 212 റണ്‍സ് തന്നെ നേടുകയും ചെയ്തതോടെ വിജയികളെ കണ്ടെത്താന്‍ സൂപ്പര്‍ ഓവര്‍ വേണ്ടി വരികയായിരുന്നു. ആദ്യ സൂപ്പര്‍ ഓവറില്‍ അഫ്ഗാനാണ് ആദ്യം ബാറ്റ് ചെയ്തത്. 16 റണ്‍സ് അവര്‍ നേടുകയും ചെയ്തു. റണ്‍ചേസില്‍ ഇന്ത്യക്കും ആറു ബോളില്‍ ഇത്ര തന്നെ റണ്‍സാണ് നേടാനായത്.
ഇതിനിടെയാണ് അഞ്ചാമത്തെ ബോളിനു ശേഷം രോഹിത് തികച്ചും അപ്രതീക്ഷിതമായി ഗ്രൗണ്ട് വിടുകയും പകരം റിങ്കു സിങ് ക്രീസിലെത്തുകയും ചെയ്തത്. കൂടുതല്‍ വേഗത്തില്‍ റണ്‍സ് ഓടിയെടുക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ഇന്ത്യയുടെ മറുപടിയും 16 റണ്‍സില്‍ അവസാനിച്ചതോടെ വീണ്ടുമൊരു ടൈ സംഭവിക്കുകയും അടുത്ത സൂപ്പര്‍ ഓവര്‍ വേണ്ടി വരികയും ചെയ്തു.
രണ്ടാമത്തെ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 11 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഒരു റണ്‍സ് മാത്രമെടുത്ത അഫ്ഗാന് ആദ്യത്തെയും മൂന്നാമത്തെയും ബോളില്‍ രണ്ടു വിക്കറ്റുകളും നഷ്ടമായതോടെ ഇന്ത്യ വിജയം കൈക്കലാക്കുകയുമായിരുന്നു.