ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഫിറ്റ്‌നസെന്നത് ഇപ്പോള്‍ വളരെയധികം പ്രധാനപ്പെട്ട ഘടകമായി മാറിയിരിക്കുകയാണ്. വിരാട് കോലി ക്യാപ്റ്റനായി വന്നതിനു ശേഷമാണ് ടീമിന്റെ ഫിറ്റ്‌നസ് നിലവാരത്തില്‍ അടിമുടി മാറ്റം വന്നത്. കളിക്കാരുടെ ഫിറ്റ്‌നസ് നിലവാരം അളക്കുന്നതിനായി യോ-യോ ടെസ്റ്റും കോലി കൊണ്ടുവന്നിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ പോലും യോ- യോ ടെസ്റ്റിനെ അനുസരിച്ചാണ് നടക്കുന്നതെന്നു കാണാം.
ഈ ടെസ്റ്റില്‍ പരാജപ്പെട്ടതിന്റെ പേരില്‍ നേരത്തേ ചില പ്രധാനപ്പെട്ട താരങ്ങള്‍ക്കു ടീമിലെ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു. നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വലിയ പലപ്പോഴും ചോദ്യങ്ങളുയരാറുണ്ട്. തടിച്ച ശരീരപ്രകൃതം കാരണം അദ്ദേഹം ടീമിലെ മറ്റുള്ളവരെപ്പോലെ ഫിറ്റല്ലെന്നും ഇതു ഇടയ്ക്കിടെ പരിക്കുകളേല്‍ക്കാന്‍ ഇടയാക്കുന്നതായും ഒരു വിഭാഗം ചൂണ്ടിക്കാണിക്കാട്ടുന്നു.

യഥാര്‍ഥത്തില്‍ കോലിയടക്കമുള്ള ടീമിലെ മറ്റു കളിക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഫിറ്റ്നസില്‍ രോഹിത് ഏറെ പിന്നിലാണോ? ഇതേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ സ്‌ട്രെങ്ത്ത് ആന്റ് കണ്ടീഷനിങ് കോച്ചായ അങ്കിത് കാലിയാര്‍. രോഹിത് ശര്‍മ വളരെ ഫിറ്റായ ക്രിക്കറ്ററാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാലിയാര്‍.
രോഹിത്തിനു വളരെ മികച്ച ഫിറ്റ്‌നസാണുള്ളത്. കാണുമ്പോള്‍ തടിച്ച ശരീരമാണ് അദ്ദേഹത്തിന്റേത്. പക്ഷെ എല്ലായ്‌പ്പോഴും യോ-യോ ടെസ്റ്റില്‍ രോഹിത് വിജയിക്കാറുണ്ട്. വിരാട് കോലിയുടെ അത്ര തന്നെ ഫിറ്റാണ് അദ്ദേഹം. അമിത വണ്ണമുണ്ടെന്നു രോഹിത്തിനെ കാണുമ്പോള്‍ തോന്നും. പക്ഷെ ചടുലതയും ചലനാത്മകതയും ആരെയും അതിശയിപ്പിക്കും. മികച്ച ഫിറ്റ്‌നസുള്ള കളിക്കാരുടെ നിരയില്‍ തന്നെയാണ് രോഹിത്തിന്റെ സ്ഥാനമെന്നും കാലിയാര്‍ വിശദമാക്കി.
ഇന്ത്യന്‍ ടീമില്‍ ഫിറ്റ്‌നസ് സംസ്‌കാരത്തിന്റെ കാര്യത്തില്‍ ഒരു മാറ്റം കൊണ്ടുവന്നയാള്‍ വിരാട് കോലി തന്നെയാണെന്നു അദ്ദേഹം പറയുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തിലേക്കു വന്നാല്‍ വിരാട് സ്വയം ഒരു ഉദാഹരണമായി മുന്നില്‍ നിന്നു നയിക്കുകയാണ്.
ടീമില്‍ ഫിറ്റ്‌നസ് സംസ്‌കാരം സൃഷ്ടിച്ചെടുത്തത് അദ്ദേഹമാണ്. നിങ്ങളുടെ ടീമിലെ ടോപ് പ്ലെയര്‍ ഇത്രയും ഫിറ്റാണെങ്കില്‍ നിങ്ങള്‍ മറ്റുള്ളവര്‍ക്കു ഒരു മാതൃകയായി മാറുകയാണ്. മറ്റുള്ളവരിലും ആത്മവിശ്വാസം പകരുന്നത് വിരാടാണെന്നും കോച്ച് പറയുന്നു.

ക്യാപ്റ്റനായിരുന്നപ്പോള്‍ ടീമിലെ എല്ലാവരും ഫിറ്റാണെന്നു വിരാട് കോലി ഉറപ്പ് വരുത്താറുണ്ടായിരുന്നു. ടീമില്‍ അദ്ദേഹത്തിന്റെ പ്രധാന മാനദണ്ഡവും ഫിറ്റ്‌നസായിരുന്നു. ടീമില്‍ അത്തരമൊരു സംസ്‌കാരവും അച്ചടക്കവുമെല്ലാം സൃഷ്ടിച്ചെടുത്തത് വിരാടാണ്. അതു അഭിനന്ദനാര്‍ഹമായ കാര്യവുമാണ്. ഇന്ത്യയുടെ മറ്റു കളിക്കാരെല്ലാം ഇത്രയും ഫിറ്റായി മാറാനുള്ള പ്രധാന കാരണവും വിരാട് തന്നെയാണെന്നു കാലിയാര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടുത്ത തലമുറയിലേക്കും വിരാടിന്റെ സമര്‍പ്പണം കൈമാറിയിരിക്കുകയാണ്. ഫിറ്റ്‌നസിനെ വളരെ ഗൗരവത്തോടെ കാണുന്ന താരങ്ങളിലൊരാളാണ് ശുഭ്മന്‍ ഗില്‍. അവന്‍ വളരെയധികം ഫിറ്റായ താരമാണ്. ഫിറ്റ്നസുള്ളയാൾ മാത്രമല്ല, വളരെ കഴിവുറ്റ ക്രിക്കറ്ററും കൂടിയാണ്.
വിരാട് ഭായിയാണ് ശുഭ്മനെ പ്രചോദിപ്പിച്ചതെന്ന കാര്യത്തില്‍ സംശയമില്ല. ബാറ്റിങ്, ഫിറ്റ്‌നസ്, വൈദഗ്ധ്യം തുടങ്ങി ഏതുമാവട്ടെ ശുഭ്മന്‍ പിന്തുടരുന്നത് വിരാട് ഭായിയെയാണ്. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഇന്ത്യക്കു വേണ്ടി നന്നായി പെര്‍ഫോം ചെയ്യാന്‍ ശുഭ്മന് സാധിക്കുമെന്ന കാര്യത്തില്‍ തനിക്കുറപ്പാണെന്നും കാലിയാര്‍ പറഞ്ഞു.