ടി20 ലോകകപ്പില്‍ ഇന്ത്യന്‍ കിരീടനേട്ടത്തില്‍ ഏറ്റവും കടപ്പെട്ടിരിക്കുന്ന താരങ്ങളിലൊരാളാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. സൗത്താഫ്രിക്കയുമായുള്ള ഫൈനലിന്റെ ഡെത്ത് ഓവറിലുള്‍പ്പെടെ അദ്ദേഹം നടത്തിയ മാജിക്കല്‍ പ്രകടനം എക്കാലവും ഓര്‍മിക്കപ്പെടും. ഇന്ത്യന്‍ വിജയത്തിനു ശേഷം ഗ്രൗണ്ടില്‍ വച്ച് കണ്ണീര്‍ വാര്‍ത്ത ഹാര്‍ദിക്കിനെ നായകന്‍ രോഹിത് ശര്‍മ ആശ്വസിപ്പിക്കുകയും ചുംബിക്കുകയും ചെയ്തത് കാണികളെയും വികാരധീനരാക്കിയിരുന്നു. ലോകകപ്പിനു മുമ്പ് വരെ രോഹിത്തും ഹാര്‍ദിക്കും തമ്മില്‍ അത്ര രസത്തില്‍ അല്ലായിരുന്നു. എന്നാല്‍ ടൂര്‍ണമെന്‍റ് കഴിഞ്ഞപ്പോഴേക്കും ഇവര്‍ക്കിടയിലുള്ള മഞ്ഞുരുകുകയായിരുന്നു.
ലോകകപ്പിനിടെ രോഹിത്തും ഹാര്‍ദിക്കും തമ്മിലുള്ള പിണക്കം എങ്ങനെയാണ് മാറിയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ വിമല്‍ കുമാര്‍. ടി20 ലോകകപ്പുള്‍പ്പെടെ ഇന്ത്യയുടെ ടൂര്‍ണമെന്റുകളും പ്രധാനപ്പെട്ട പരമ്പരകളെല്ലാം നേരിട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുമായി വളരെ അടുത്ത ബന്ധവും വിമലിനുണ്ട്. 2 സ്‌ളോഗേഴ്‌സ് (2 Sloggers) എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ലോകകപ്പിന്റെ സമയത്തു താന്‍ നേരിട്ടു കണ്ടിട്ടുള്ള ചില കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയത്.

ടൂര്‍ണമെന്റിനായി അമേരിക്കയിലെത്തിയ ശേഷം ആദ്യ ദിനം രോഹിത്തും ഹാര്‍ദിക്കും തമ്മില്‍ പരസ്പരം സംസാരിക്കുക പോലും ചെയ്തിട്ടില്ലെന്നാണ് വിമല്‍ കുമാര്‍ പറയുന്നത്. 'ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷന്‍ കാണാന്‍ ഞാന്‍ നെറ്റ്‌സില്‍ പോയിരുന്നു. രോഹിത്തിനും ഹാര്‍ദിക്കിനുമിടയില്‍ എന്താണ് നടക്കുന്നതെന്നാണ് ഞാന്‍ ശ്രദ്ധിച്ചത്. ആദ്യദിനം ഇരുവരും പരസ്പരം സംസാരിക്കുക പോലും ചെയ്തില്ല. മാത്രമല്ല പരസ്പരം ഏറെ അകലം പാലിക്കുകയും ചെയ്തു'.
പക്ഷെ രണ്ടാംദിനം മുതല്‍ കാര്യങ്ങളില്‍ മാറ്റം വന്നു. രോഹിത്തും ഹാര്‍ദിക്കും പരസ്പരം അടുത്തേക്കു വരികയും സംസാരിക്കുകയും ചെയ്തു. ഒരു മൂലയില്‍ ഒരുമിച്ച് ഇരുന്ന് സംസാരിക്കുന്നതും ഞാന്‍ കണ്ടു. ഈ സംസാരം ഏറെ നേരം നീളുകയും ചെയ്തു. ഈ ടീം എങ്ങനെയാണെന്നു എനിക്കു അപ്പോള്‍ മനസ്സിലായി. ക്യാമറയോ, മറ്റൊന്നും അപ്പോള്‍ അവിടെയില്ലായിരുന്നു. രോഹിത്തും ഹാര്‍ദിക്കും തമ്മിലുള്ള ദൈര്‍ഘ്യമേറിയ സംസാരം കണ്ടപ്പോള്‍ എനിക്കു ആശ്ചര്യം തോന്നി. എന്താണ് കാണുന്നതെന്നു സ്വയം മനസ്സില്‍ ചോദിക്കുകയും ചെയ്തായും വിമല്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ രോഹിത്തും ഹാര്‍ദിക്കും തമ്മിലുള്ള അഭിപ്രായഭിന്നതയെക്കുറിച്ചും ഇവര്‍ക്കിടയിലുള്ള തര്‍ക്കത്തെക്കുറിച്ചുമെല്ലാം ആളുകള്‍ സംസാരിച്ചു കൊണ്ടിരുന്ന സമയമായിരുന്നു അത്. അന്നത്തെ ആ ദൈര്‍ഘ്യമേറിയ സംസാരത്തിനു ശേഷം അടുത്ത മൂന്നു ദിവസം രോഹിത്തും ഹാര്‍ദിക്കും ഒരുമിച്ച് നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നതും കണ്ടിരുന്നു.
അതിനു ശേഷം ഹാര്‍ദിക്കിന്റെ ബാറ്റിങിനെയും ബൗളിങിനെയും കുറിച്ചെല്ലാം രോഹിത് ചില നിര്‍ദേശങ്ങള്‍ നല്‍കുന്നതും കാണാന്‍ സാധിച്ചു. തങ്ങള്‍ക്കിടയിലുണ്ടായിരുന്ന വലിയ പ്രശ്‌നം അവര്‍ പരിഹരിച്ചതായും എനിക്കു മനസ്സിലായി. ടീമിനകത്തെ അന്തരീക്ഷം എത്ര മാത്രം മികച്ചതാണെന്നും അതോടെ ബോധ്യമായെന്നു വിമല്‍ കുമാര്‍ പറയുന്നു.
ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനും രോഹിത് ശര്‍മയ്ക്കുമാണ്. ടീമിലെ വലിയ താരങ്ങളായ വിരാട് കോലി, രോഹിത്, ഹാര്‍ദിക് എന്നിവരെയെല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്തതിനു പിന്നില്‍ ദ്രാവിഡ് ഒരുപാട് കാര്യം ചെയ്തായി ഞാന്‍ കരുതുന്നു. എല്ലാവരും തമ്മില്‍ നന്നായി ഒത്തിണങ്ങുകയും ചെയ്തു. എനിക്കു ആത്മവിശ്വാസമുള്ള ലീഡര്‍ഷിപ്പ് കൂടിയാണ് അതെന്നും വിമല്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.