For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ക്രിക്കറ്റിനെ അടുത്ത 10 വര്‍ഷം ഇവര്‍ ഭരിക്കും! ആരൊക്കെയെന്നറിയാം

റിഷഭ് പന്തുള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്

ഓസ്‌ട്രേലിയന്‍ ആധിപത്യം അവസാനിപ്പിച്ച് ലോക ക്രിക്കറ്റിലെ പുതിയ അതികായന്‍മാരായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. ഒരുകാലത്ത് ഓസീസ് ലോകത്തെ അടക്കിഭരിച്ചതു പോലെ ഇന്ത്യയും തങ്ങളുടെ ആധിപത്യം നാട്ടിലും വിദേശത്തുമെല്ലാം അരക്കിട്ടുറപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ടീമിന്റെ കരുത്ത് ഇരട്ടിയായിട്ടുണ്ട്. ഇത്രയും മികച്ച ബെഞ്ച് നിരയെ വാര്‍ത്തെടുക്കാന്‍ ഇന്ത്യയെ സഹായിച്ചത് ഐപിഎല്ലാണെന്നു സംശയമില്ലാതെ പറയാം.

ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനം നടത്തുന്ന യുവതാരങ്ങള്‍ക്കു ഐപിഎല്ലില്‍ നറുക്കുവീഴാറുണ്ട്. ഐപിഎല്ലിലും ഇതാവര്‍ത്തിക്കാനായാല്‍ ഇവര്‍ക്കു മുന്നില്‍ തുറക്കപ്പെടുന്നത് ദേശീയ ടീമിന്റെ വാതിലുകളാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ഇപ്പോള്‍ വളരെയേറെ ശോഭനമാണ്. കാരണം അത്രയേറെ യുവതാരങ്ങളാണ് അവസരം കാത്തു നില്‍ക്കുന്നത്. അടുത്ത 10 വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റിനെ അടക്കിഭരിക്കാന്‍ സാധ്യതയുള്ള ചില യുവതാരങ്ങളെ നമുക്കു പരിചയപ്പെടാം.

 ആവേശ് ഖാന്‍

ആവേശ് ഖാന്‍

2016ലെ അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ അംഗമായിരുന്നു പേസര്‍ ആവേശ് ഖാന്‍. 2017ല്‍ റോയല്‍ ചാലഞ്ചേഴ്‌സിനൊപ്പം ഐപിഎല്ലിലൂടെ അരങ്ങേറിയ അദ്ദേഹത്തിന് ഒരു മല്‍സരത്തില്‍ മാത്രമേ അവസരം ലഭിച്ചുള്ളൂ. വീഴ്ത്താനായതാവട്ടെ ഒരേയൊരു വിക്കറ്റ് മാത്രം. ആര്‍സിബി സീസണിനു ശേഷം ഒഴിവാക്കിയ ആവേശിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിലേക്കു കൊണ്ടു വന്നു.
എന്നാല്‍ ഈ സീസണിലാണ് താരത്തിന്റെ തലവര മാറിയത്. കാഗിസോ റബാഡയുള്‍പ്പെടെയുള്ള സീനിയര്‍ പേസര്‍മാരുടെ അഭാവത്തില്‍ ആവേശിന് ആദ്യ മല്‍സരങ്ങള്‍ മുതല്‍ അവസരങ്ങള്‍ ലഭിച്ചു. ഇതു താരം നന്നായി മുതലെടുക്കുകയും ചെയ്തു. എട്ടു മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകളുമായി ആവേശ് ഇപ്പോള്‍ ഡിസി പേസാക്രമണത്തിന്റെ കുന്തമുനയായി മാറിക്കഴിഞ്ഞു. ആവേശിന്റെ ഫോം ഒരു വിദേശ പേസറെ പുറത്തിരുത്തി വിദേശ ബാറ്റ്‌സ്മാനെ കളിപ്പിക്കാന്‍ ഡിസിയെ സഹായിക്കുകയും ചെയ്തു. അണ്ടര്‍ 19 സമയത്ത് നാലു റണ്‍സിന് നാലു വിക്കറ്റുകളുമായി ആവേശ് എല്ലാവരെയും ഞെട്ടിച്ചിരുന്നു.

 രാഹുല്‍ ചഹര്‍

രാഹുല്‍ ചഹര്‍

മുംബൈ ഇന്ത്യന്‍സിന്റൈ ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹര്‍ ഏറെ പ്രതീക്ഷ നല്‍കുന്ന യുവതാരങ്ങളില്‍ ഒരാളാണ്. നിലവില്‍ മുംബൈയുടെ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നത് രാഹുലാണ്. ചിലപ്പോള്‍ റണ്‍സ് വഴങ്ങാറുണ്ടെങ്കിലും വിക്കറ്റെടുത്ത് എല്ലായ്‌പ്പോഴും താരം തിരിച്ചടിക്കാറുണ്ട്. മുംബൈയ്ക്കായി 38 മല്‍സരങ്ങളില്‍ നിന്നും 41 വിക്കറ്റുകള്‍ രാഹുല്‍ വീഴ്ത്തിയിട്ടുണ്ട്. 27 റണ്‍സിന് നാലു വിക്കറ്റുകളെടുത്തതാണ് മികച്ച പ്രകടനം.
ഇന്ത്യന്‍ സീനിയര്‍ ടീമിനായി രാഹുല്‍ ഇതിനകം അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. മൂന്നു ടി20കളിലാണ് താരം ഇതുവരെ കളിച്ചത്. നിലനില്‍ ഇക്കോണമി റേറ്റ് കൂടുതലാണെങ്കിലും കരിയര്‍ മുന്നോട്ടു കൊണ്ടുപോകവെ മെച്ചപ്പെടുത്താന്‍ രാഹുലിനാവും. ശരിയായി വളര്‍ത്തിക്കൊണ്ടു വന്നാല്‍ ഭാവിയില്‍ ഇന്ത്യയുടെ മാച്ച് വിന്നറായി താരം മാറുമെന്നുറപ്പാണ്.

 ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

എംഎസ് ധോണിക്കു ശേഷം ജാര്‍ഖണ്ഡില്‍ നിന്നുള്ള മറ്റൊരു മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഇഷാന്‍ കിഷന്‍. 2016ലെ അണ്ടര്‍ 19 ലോകകപ്പില്‍ റിഷഭ് പന്തുള്‍പ്പെട്ട ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു ഇഷാന്‍. അന്നു ഇന്ത്യ ഫൈനലില്‍ പരാജയപ്പെടുകയായിരിന്നു.
ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം റിഷഭ് ഇപ്പോള്‍ ഉറപ്പാക്കിയതിനാല്‍ ബാറ്റ്‌സ്മാനായി ഇഷാന് തുടര്‍ന്നു കളിക്കേണ്ടിവരും. ഓപ്പണറായും മധ്യനിരയിലുമെല്ലാം ഒരുപോലെ ബാറ്റ് ചെയ്യാന്‍ മിടുക്കനാണ് അദ്ദേഹം. 2020ലെ കഴിഞ്ഞ ഐപിഎല്ലില്‍ 57.33 ശരാശരിയില്‍ 516 റണ്‍സോടെ മുംബൈയുടെ ടോപ്‌സ്‌കോററായിരുന്നു ഇഷാന്‍. 145.76 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരായ ടി20യിലൂടെ അരങ്ങേറിയ ഇഷാന്‍ കന്നി മല്‍സരത്തില്‍ ഫിഫ്റ്റിയോടെ മാന്‍ ഓഫ് ദി മാച്ചായിരുന്നു.

 പൃഥ്വി ഷാ

പൃഥ്വി ഷാ

ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാവാന്‍ മിടുക്കുള്ള താരമാണ് വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷാ. 2018ല്‍ രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ ജേതാക്കളായപ്പോള്‍ പൃഥ്വിയായിരുന്നു നായകന്‍. ഇന്ത്യക്കു വേണ്ടി അരങ്ങേറിയ ശേഷം മികച്ച പ്രകടനം നടത്തിയിട്ടുള്ള അദ്ദേഹം പക്ഷെ കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ മോശം ഫോമിനെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ടു. ഫുട്ട്‌വര്‍ക്കിലെ പാളിച്ചകളായിരു കാരണം. എന്നാല്‍ കഠിനാധ്വാനത്തിലൂടെ ഈ കുറവ് പരിഹരിച്ച ശേഷം ക്രിക്കറ്റിലേക്കു മടങ്ങിവന്ന പൃഥ്വി മികച്ച പ്രകടനത്തിലൂടെ തന്നെ സംശയിച്ചവര്‍ക്കു മറുപടി നല്‍കുകയായിരുന്നു.
ഈ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. എട്ടു ഇന്നിങ്‌സുകളില്‍ നിന്നും 166.48 സ്‌ട്രൈക്ക് റേറ്റോടെ 308 റണ്‍സ് പൃഥി നേടി. ഐപിഎല്ലിനു മുമ്പ് നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കായി എട്ടു മല്‍സരങ്ങൡ നിന്നും 827 റണ്‍സ് താരം വാരിക്കൂട്ടിയിരുന്നു.

 റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍താര പദവിയിലേക്കു അതിവേഗം വളരുകയാണ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. എംഎസ് ധോണിയുടെ പിന്‍ഗാമിയായി ടീമിലെത്തിയ ശേഷം ഒരുപാട് വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം വിക്കറ്റ് കീപ്പിങിലെ ചില പിഴവുകളും സ്ഥിരതയില്ലായ്മയും കാരണം റിഷഭിനു നേരിടേണ്ടി വന്നിരുന്നു. ഇതു ദേശീയ ടീമില്‍ പിന്നീട് അദ്ദേഹത്തിനു സ്ഥാനവും നഷ്ടപ്പെടുത്തി. എന്നാല്‍ കഴിഞ്ഞ വര്‍ഷമവസാനം നടത്ത ഓസീസ് പര്യടനത്തിലെ ഉജ്ജ്വല പ്രകടനത്തിലൂടെ കരിയറില്‍ ഗംഭീര തിരിച്ചുവരവാണ് റിഷഭ് നടത്തിയത്. പരമ്പരയില്‍ ഇന്ത്യക്കു ചരിത്ര വിജയം നേടിത്തരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം വിക്കറ്റ് കീപ്പിങിലും തിളങ്ങി. തുടര്‍ന്നു ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന മൂന്നു ഫോര്‍മാറ്റുകളുടെ പരമ്പരയിലും കസറിയ റിഷഭ് ഇപ്പോള്‍ ടീമിലെ അവിഭാജ്യഘടകമായിരിക്കുകയാണ്.
ഈ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിച്ചുകൊണ്ട് ക്യാപ്റ്റന്‍സിയിലും റിഷഭ് ഒരുകൈ നോക്കി. സീസണ്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ അദ്ദേഹം നയിച്ച ഡിസി പോയിന്റ് പട്ടികയില്‍ തലപ്പത്തായിരുന്നു. ഭാവി ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ തനിക്കു സാധിക്കുമെന്ന് കൂടിയാണ് ഐപിഎല്ലില്‍ റിഷഭ് തെളിയിച്ചത്. എത്ര മികച്ച ബൗളിങ് ആക്രമണത്തിനെതിരേയും കൂസലില്ലാതെ ബാറ്റ് ചെയ്യുന്ന താരം കൂടിയാണ് അദ്ദേഹം.

Story first published: Friday, May 21, 2021, 14:01 [IST]
Other articles published on May 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+