For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ആര്‍ അശ്വിനടിച്ചത് ബംബര്‍ ലോട്ടറി', കരിയര്‍ അവസാനിച്ചുവെന്നാണ് കരുതിയത്- രിതീന്ദര്‍ സോധി

ന്യൂഡല്‍ഹി: ആധുനിക ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരെ പരിഗണിച്ചാല്‍ അതിലൊരാള്‍ ആര്‍ അശ്വിനായിരിക്കും. ടെസ്റ്റില്‍ നിലവില്‍ അശ്വിനെക്കാള്‍ മികച്ചൊരു സ്പിന്നറില്ല. അദ്ദേഹത്തിന്റെ വിക്കറ്റുകളുടെ എണ്ണം ഇത് വ്യക്തമാക്കും. ഇന്ത്യയെ സംബന്ധിച്ച് അശ്വിന്‍ ടെസ്റ്റിലെ വജ്രായുധമാണ്. 2017വരെ മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യ അശ്വിനെ പരിഗണിച്ചെങ്കിലും 2017ന്റെ പകുതിയോടെ അശ്വിന്റെ സ്ഥാനം ടെസ്റ്റ് ടീമിലേക്ക് മാത്രമായി ഒതുങ്ങി.

ഐപിഎല്ലില്‍ നിരന്തരം തിളങ്ങിയ അശ്വിനെ ഇക്കഴിഞ്ഞ ടി20 ലോകകപ്പോടെ പരിമിത ഓവറിലേക്ക് തിരിച്ചുവരാന്‍ ഇന്ത്യ അവസരം നല്‍കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലും ഉള്‍പ്പെട്ടതോടെ ഏകദിനത്തിലേക്കും അശ്വിന്‍ മടങ്ങിയെത്തിയിരിക്കുകയാണ്. 2018ല്‍ കരിയര്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിടത്തുനിന്നാണ് അശ്വിന്റെ തിരിച്ചുവരവ്. ഇപ്പോഴിതാ അശ്വിന്റെ പരിമിത ഓവറിലേക്കുള്ള തിരിച്ചുവരവ് ലോട്ടറിയാണെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം രിതീന്ദര്‍ സോധി.

'ആര്‍ അശ്വിന് അടിച്ചിരിക്കുന്നത് ബംബര്‍ ലോട്ടറിയാണ്. അദ്ദേഹത്തിന്റെ കരിയര്‍ ഏറെക്കുറെ അവസാനിച്ചെന്ന് കരുതിയതാണ്. വിരമിക്കലിന്റെ അടുത്തുവരെ അശ്വിന്‍ എത്തിയിരുന്നു. എന്നാല്‍ അവിടെ നിന്ന് അശ്വിന് പുതുജീവന്‍ ലഭിച്ചിരിക്കുകയാണ്. പ്രകടനം നടത്തി തെളിയിക്കാന്‍ പ്രതിഭയുള്ള അശ്വിന്‍ തന്റെ അനുഭവസമ്പത്തിനെ മുതലാക്കി കളിക്കാന്‍ സാധിക്കുന്നവനാണ്. രാഹുല്‍ ദ്രാവിഡും ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും പരിചയസമ്പത്തില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ്. അത് ഉചിതമായ തീരുമാനമാണ്. കാരണം പരമ്പര വളരെ പ്രയാസമുള്ളതാണ്'- സോധി പറഞ്ഞു.

ashwin9

ഇന്ത്യന്‍ ടീമിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മികച്ച പരിമിത ഓവര്‍ സ്പിന്നര്‍മാരുടെ അഭാവമുണ്ട്. യുസ് വേന്ദ്ര ചഹാല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെല്ലാം സ്പിന്നര്‍മാരെന്ന നിലയില്‍ പഴയപോലെ തിളങ്ങുന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് മികച്ച സ്പിന്നര്‍മാരെ കണ്ടെത്തേണ്ടതായുണ്ട്. നിലവിലെ സാഹചര്യത്തില്‍ അശ്വിന്‍ തന്നെയാണ് ഏറ്റവും മികച്ച സ്പിന്നര്‍. പരിചയസമ്പന്നനായ അശ്വിന് ദക്ഷിണാഫ്രിക്കയില്‍ അനുഭവസമ്പത്തുണ്ട്. ബുദ്ധിപൂര്‍വ്വം പന്തെറിയാന്‍ കെല്‍പ്പുള്ള താരമായ അശ്വിന് നേട്ടമുണ്ടാക്കാനായേക്കും.

ദക്ഷിണാഫ്രിക്കയില്‍ സ്പിന്നര്‍മാര്‍ക്ക് വലിയ റോളില്ല. പേസിനെ തുണക്കുന്ന പിച്ചില്‍ ഇന്ത്യ ഒരു സ്പിന്നര്‍ക്ക് മാത്രം അവസരം നല്‍കാനാണ് സാധ്യത. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അശ്വിനാവും മുന്‍ഗണന. 111 ഏകദിനത്തില്‍ നിന്ന് 150 വിക്കറ്റാണ് അശ്വിന്‍ നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏഴ് മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ മൂന്ന് മത്സരമാണ് അശ്വിന്‍ കളിച്ചിട്ടുള്ളത്.

അശ്വിനെ രോഹിത് ശര്‍മ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള സ്പിന്നറെന്ന നിലയിലാണ് പരിമിത ഓവറിലേക്കും പരിഗണിക്കുന്നതെന്ന് സാബ കരീം പറഞ്ഞു. 'ഇതൊരു പുതിയ ട്രന്റായി മാറുകയാണ്. രോഹിത് ശര്‍മ ആഗ്രഹിക്കുന്നത് ഇതാണ്. സ്പിന്നറെന്ന നിലയില്‍ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള താരത്തെയാണ് ഇന്ത്യക്കാവശ്യം. മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിക്കണം. ഇത് പരിഗണിച്ചാണ് രോഹിത് അശ്വിനെ പിന്തുണക്കുകയും ടീമിലെത്തിക്കുകയും ചെയ്തതെന്നാണ് കരുതുന്നത്'- സാബ കരീം പറഞ്ഞു.

ഏകദിന പരമ്പരയില്‍ രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. പരിക്കിനെത്തുടര്‍ന്ന് ടെസ്റ്റ് പരമ്പരയും രോഹിത്തിന് നഷ്ടമായിരുന്നു. ഏകദിന നായകനാക്കിയ ശേഷമുള്ള ആദ്യ പരമ്പര തന്നെ രോഹിത്തിന് നഷ്ടമായിരിക്കുകയാണ്. യുവതാരങ്ങളെയടക്കം പരിഗണിച്ച് 18 അംഗ ടീമുമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഇറങ്ങുന്നത്. പരിമിത ഓവറില്‍ ദക്ഷിണാഫ്രിക്ക ശക്തമായ നിരയായതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. സെഞ്ച്വൂറിയന്‍ ടെസ്റ്റില്‍ ജയം നേടിയ ഇന്ത്യ വലിയ ആത്മവിശ്വാസത്തിലാണ്. ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമെന്ന ചരിത്ര സ്വപ്‌നത്തിന് തൊട്ടരികിലാണ് ഇന്ത്യ.

Story first published: Sunday, January 2, 2022, 9:46 [IST]
Other articles published on Jan 2, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+