അന്ന് ക്രീസില്‍ നിന്നും നിരാശയോടെ മടങ്ങിയതാണ് ധോണി. പിന്നെയിതുവരെ ടീമില്‍ തിരിച്ചെത്താന്‍ താരം കൂട്ടാക്കിയിട്ടില്ല.
ലോകകപ്പിന് ശേഷം നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും ധോണി സ്വമേധയാ പിന്മാറുകയായിരുന്നു. ട്വന്റി-20, ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കായി കോലിയും കൂട്ടരും കരീബിയന്‍ മണ്ണിലേക്ക് പറന്നപ്പോള്‍ ധോണി രണ്ടു മാസക്കാലം സൈനികസേവനം നടത്തി. സൈനികസേവനം കഴിഞ്ഞെങ്കിലും ക്രിക്കറ്റില്‍ നിന്നുള്ള ഇടവേള താരം നീട്ടി. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെയുള്ള പരമ്പരകളില്‍ നിന്നും ധോണി വിട്ടുനില്‍ക്കുകയാണ്.
എന്തായാലും ഇന്ത്യന്‍ ടീമില്‍ മഹേന്ദ്ര സിങ് ധോണിയുടെ ഭാവി അനിശ്ചിതത്വത്തില്‍ നില്‍ക്കെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് ചിലത് പറയാനുണ്ട്.
ക്രിക്കറ്റില്‍ തിരിച്ചുവരണമോ ഇല്ലയോയെന്ന കാര്യം തീരുമാനിക്കേണ്ടത് ധോണിയാണ്. ഇതിനുള്ള പൂര്‍ണ അവകാശം അദ്ദേഹത്തിനുണ്ട്. ലോകകപ്പിന് ശേഷം ധോണിയെ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. ടീമില്‍ തിരിച്ചുവരണമെങ്കില്‍ത്തന്നെ ആദ്യം കളിച്ചുതുടങ്ങണം. എന്നിട്ടു തീരുമാനിക്കാം മുന്നോട്ടുള്ള കാര്യങ്ങൾ.
ലോകകപ്പിന് ശേഷം ധോണി ക്രിക്കറ്റ് പരിശീലനം തുടരുന്നുണ്ടോയെന്ന കാര്യം സംശയമാണ്. ടീമില്‍ തിരിച്ചെത്തണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കില്‍ ധോണി തീര്‍ച്ചയായും സെലക്ടര്‍മാരെ അറിയിക്കും. എന്തായാലും ക്രിക്കറ്റ് കണ്ട ഇതിഹാസ താരങ്ങളായി മഹേന്ദ്ര സിങ് ധോണി അറിയപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.
രോഹിത്തിനെ ഒഴിവാക്കിയത് ശരിയല്ലെന്ന് രവി ശാസ്ത്രി, കോലിയുമായി സംസാരിച്ചിരുന്നു
റിഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ എന്നിവര്‍ തമ്മിലെ ആശയക്കുഴപ്പത്തിനും ശാസ്ത്രിയുടെ പക്കല്‍ മറുപടിയുണ്ട്. മോശം പ്രകടനം കാരണം പന്തിന്റെ ഒഴിവാക്കിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ സാഹയ്ക്ക് പരുക്കേറ്റപ്പോഴാണ് ടീം ഇന്ത്യ പന്തിനെ ഒന്നാം കീപ്പറാക്കിയത്. ഇപ്പോള്‍ താരത്തിന്റെ പരുക്കു ഭേദമായി. ലോക ക്രിക്കറ്റിലെ മികച്ച കീപ്പര്‍മാരില്‍ ഒരാളാണ് വൃദ്ധിമാന്‍ സാഹ. ഇന്ത്യന്‍ മണ്ണില്‍ സാഹയുടെ പരിചയസമ്പത്തു ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് ശാസ്ത്രി വ്യക്തമാക്കി.
ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും റിഷഭ് പന്ത് ടെസ്റ്റ് സെഞ്ചുറി കണ്ടെത്തിയെന്ന കാര്യം ശരിയാണ്. എന്നാല്‍ പന്ത് ഇപ്പോഴും ചെറുപ്പമാണ്. കരിയറില്‍ വളരാന്‍ ഇനിയും സമയമേറെയുണ്ടെന്ന് ഇന്ത്യന്‍ പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.