ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്‌സ് നേരിടുന്ന കനത്ത തകർച്ചകൾക്ക് പിന്നാലെ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിന് നേരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും അധിക്ഷേപങ്ങളുമാണ് ഉയരുന്നത്. എന്നാൽ ഇതിനെതിരെ കടുത്ത ഭാഷയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ചെന്നൈ താരവും ഇതിഹാസ സ്പിന്നറുമായ രവിചന്ദ്രൻ അശ്വിൻ. മോശം സമയത്ത് കളിക്കാരെ ഇത്തരത്തിൽ ഉപദ്രവിക്കുന്നത് നിർത്തണമെന്നും റുതുരാജിന് പൂർണ്ണ പിന്തുണ നൽകണമെന്നും അശ്വിൻ തന്റെ യൂട്യൂബ് ചർച്ചയ്ക്കിടെ ചെന്നൈ ആരാധകരോട് ആഹ്വാനം ചെയ്തു.
റുതുരാജ് നല്ല കളിക്കാരനാണ്, ഈ അധിക്ഷേപം എന്തിനാണ്?
റുതുരാജ് ഗെയ്ക്‌വാദിനെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് അശ്വിൻ പറഞ്ഞത് ഇങ്ങനെ: "ഞാൻ ഇപ്പോഴും ഉറപ്പിച്ചു പറയും, നമ്മൾ റുതുരാജ് ഗെയ്ക്‌വാദിനെ പൂർണ്ണമായി പിന്തുണയ്ക്കണം. റുതുരാജ് അത്ര മോശം കളിക്കാരനല്ല, അവൻ വളരെ നല്ലൊരു പ്ലെയറാണ്. ചില സമയങ്ങളിൽ ആളുകൾ അവനെ ക്രൂരമായി ട്രോളുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ഞാൻ കാണാറുണ്ട്. എന്നാൽ അത് എന്തിനാണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. കരിയറിൽ ഇങ്ങനെയുള്ള മോശം ഘട്ടങ്ങൾ ഏതൊരു വലിയ കളിക്കാരനും സംഭവിക്കാവുന്നതേയുള്ളൂ."

ഇഷാൻ കിഷനെ കണ്ടു പഠിക്കൂ, സമയം എല്ലാവർക്കും മാറും!
ഒരു കളിക്കാരന്റെ മോശം ഫോം താല്ക്കാലികം മാത്രമാണെന്ന് തെളിയിക്കാൻ സൺറൈസേഴ്‌സ് ഹൈദരാബാദ് (SRH) താരം ഇഷാൻ കിഷന്റെ കരിയറാണ് അശ്വിൻ ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്.
"നിങ്ങൾ ഇഷാൻ കിഷന്റെ കാര്യം തന്നെ ഒന്നു എടുത്തു നോക്കൂ. നിങ്ങൾക്ക് ഓർമ്മയുണ്ടെങ്കിൽ, മുംബൈ ഇന്ത്യൻസ് ലേലത്തിൽ വലിയൊരു തുക മുടക്കിയാണ് അന്ന് ഇഷാനെ ടീമിലെത്തിച്ചത്. എന്നാൽ ആ സീസണുകളിൽ മുംബൈയിൽ വിചാരിച്ചത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ അവന് സാധിച്ചില്ല. എന്നാൽ ഇപ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദിൽ അവൻ എത്ര മനോഹരമായാണ് ബാറ്റ് ചെയ്യുന്നത്! അവിശ്വസനീയ ഫോമിലാണ് അവൻ അവിടെ കളിക്കുന്നത്. അതുകൊണ്ട് തന്നെ സമയം എല്ലാവർക്കും ഒരേപോലെയല്ല, അത് മാറിക്കൊണ്ടേയിരിക്കും. ദയവായി, ദയവായി കളിക്കാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് നിർത്തൂ." അശ്വിൻ തുറന്നടിച്ചു.
ടീമിന്റെ തോൽവികളിൽ ക്യാപ്റ്റനെ മാത്രം കുറ്റപ്പെടുത്തുന്ന രീതി ചെന്നൈ ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് അശ്വിൻ ഓർമ്മിപ്പിച്ചു. റുതുരാജിനെപ്പോലൊരു ക്ലാസ്സ് പ്ലെയർ ശക്തമായി തിരിച്ചുവരുമെന്നും ആരാധകർ ഈ സമയത്താണ് ടീമിനൊപ്പം നിൽക്കേണ്ടതെന്നുമാണ് അശ്വിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. അശ്വിന്റെ ഈ വൈകാരികമായ പ്രതികരണം ഇപ്പോൾ ക്രിക്കറ്റ് വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
ഈ സീസണിൽ ഋതുരാജിന്റെ ബാറ്റിങ്ങ് തുടക്കം മുതൽ വിമർശനങ്ങൾക്ക് വഴിവച്ചതായിരുന്നു. മോശം സ്ട്രൈക്ക് റേറ്റും പവർപ്ലേയിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നതുമെല്ലാം ടീമിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ടീമിനെ നയിക്കുന്നതിലും ഇത്തരം പ്രശ്നങ്ങൾ വന്നപ്പോൾ ഋതുരാജ് പതറുകയായിരുന്നു. കഴിഞ്ഞ മൂന്ന് സീസണിലായി ചെന്നൈയെ നയിച്ചുകൊണ്ടിരിക്കുന്ന ഋതുവിന് ഒരു തവണ പോലും ചെന്നൈയെ മുന്നിലേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല.