ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലെന്നു വിശേഷിപ്പിക്കുന്ന താരമാണ് മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡ്. ദേശീയ ടീമിനു വേണ്ടി ഇത്രയും വ്യത്യസ്തമായ റോളുകള്‍ വഹിച്ചിട്ടുള്ള മറ്റൊരു ക്രിക്കറ്റര്‍ ഇല്ലെന്നു തന്നെ പറയേണ്ടി വരും. കാരണം ക്യാപ്റ്റന്‍ മുതല്‍ മുഖ്യ കോച്ചായി വരെ ദ്രാവിഡ് പ്രവര്‍ത്തിച്ചു കഴിഞ്ഞു. അടുത്തിടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ചാംപ്യന്‍മാരായതും അദ്ദേഹത്തിനു കീഴില്‍ തന്നെയായിരുന്നു.
ടീം തന്നെ ഏല്‍പ്പിക്കുന്ന ഏതു റോളും ഏറ്റെടുക്കാന്‍ ദ്രാവിഡ് എല്ലാ കാലത്തും തയ്യാറായിരുന്നു. മധ്യനിര ബാറ്ററായും ഓപ്പണറായും വിക്കറ്റ് കീപ്പറായും പാര്‍ട്ട് ടൈംബൗളറായും ക്യാപ്റ്റനായുമെല്ലാം അദ്ദേഹം നമ്മളെ വിസ്മയിപ്പിച്ചു കഴിഞ്ഞു. ഇതില്‍ ഏറ്റവും അവസാനത്തേതാണ് കോച്ചിന്റെ കുപ്പായം. ഇതു വരെ നിര്‍വഹിച്ചിട്ടുള്ള വൈവിധ്യമാര്‍ന്ന റോളുകള്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു കംപ്ലീറ്റ് ഓള്‍റൗണ്ടറെന്നു നമുക്കു അദ്ദേഹത്തെ വിശേഷിപ്പിക്കാം.

ഇന്ത്യന്‍ ടീമിനു വേണ്ടി മാത്രം കളിച്ചിട്ടുള്ള ദ്രാവിഡിനെ മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളൂ. എന്നാല്‍ അദ്ദേഹം ഇന്ത്യക്കു വേണ്ടി മാത്രമല്ല സ്‌കോട്ട്‌ലാന്‍ഡ് ടീമിനായും ഒരിക്കല്‍ കളിച്ചിരുന്നുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഈ സംഭവത്തെക്കുറിച്ചറിയാം.
2003ല്‍ സൗത്താഫ്രിക്കയില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷമായിരുന്നു ദ്രാവിഡിനെ സ്‌കോട്ടിഷ് ടീമിന്റെ ജഴ്‌സിയില്‍ കുറച്ചു മല്‍സരങ്ങളില്‍ ആരാധകര്‍ കണ്ടത്. ന്യൂസിലാന്‍ഡുകാരനായ ജോണ്‍ റൈറ്റായിരുന്നു ഈ സമയത്തു ടീം ഇന്ത്യയുടെ പരിശീലകന്‍. 2003ലെ ലോകകപ്പില്‍ മിന്നുന്ന പ്രകടനമാണ് ദ്രാവിഡ് നടത്തിയത്. ഈ സമയത്താണ് കരാര്‍ അടിസ്ഥാനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്‌കോട്ടിഷ് ടീമിനു വേണ്ടി കളിക്കുമോയെന്നു അവരുടെ കോച്ച് അഭ്യര്‍ഥിച്ചത്.
എന്നാല്‍ സച്ചിനു പകരം ദ്രാവിഡിനെ വിട്ടുനല്‍കാമെന്നു റൈറ്റ് സമ്മതം മൂളുകയായിരുന്നു. വിദേശ പ്രൊഫഷണനല്ലെന്ന റോളിലാണ് ദ്രാവിഡ് സ്‌കോട്ടിഷ് ടീമിനൊപ്പം ചേര്‍ന്നത്. 45,000 യൂറോ പ്രതിഫലത്തില്‍ മൂന്നു മാസം അവര്‍ക്കായി കളിക്കാമെന്നു അദ്ദേഹം സമ്മതിക്കുകയും ചെയ്തു. കൗണ്ടി ടീമുകള്‍ക്കെതിരേ ദേശീയ ക്രിക്കറ്റ് ലീഗില്‍ 12 ഏകദിന മല്‍സരങ്ങളിലാണ് ദ്രാവിഡ് കളിച്ചത്. ഇവയില്‍ തകര്‍പ്പന്‍ പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തു. 66.66 എന്ന കിടു ശരാശരിയില്‍ 600 റണ്‍സാണ് ദ്രാവിഡ് വാരിക്കൂട്ടിയത്. മൂന്നു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

ദ്രാവിഡ് റണ്‍സ് വാരിക്കൂട്ടിയെങ്കിലും നിര്‍ഭാഗ്യവശാല്‍ അതു ടീമിനെ വിജയത്തിലേക്കു നയിച്ചില്ലെന്നതാണ് നിരാശാജനകമായ കാര്യം. സ്‌കോട്ടഷ് ടീമിനായി അദ്ദേഹം കളിച്ച 12 മല്‍സരങ്ങളില്‍ 11ലും ടീം പരാജയപ്പെടുകയായിരുന്നു. എങ്കിലും ബാറ്ററെന്ന നിലയില്‍ ദ്രാവിഡിനു വളരെയധികം ഗുണം ചെയ്തതായിരുന്നു സ്‌കോട്ടിഷ് ടീമിനോടൊപ്പമുള്ള മല്‍സരങ്ങള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കാന്‍ ഇതു അദ്ദേഹത്തിനെ സഹായിക്കുകയും ചെയ്തു.
2003-04 സീസണ്‍ ദ്രാവിഡിനെ സംബന്ധിച്ച് ഗംഭീരം തന്നെയായിരുന്നു. ഈ കാലളയവില്‍ ഇന്ത്യക്കായി കളിച്ച ടെസ്റ്റുകളില്‍ 95.46 എന്ന ഞെട്ടിക്കുന്ന ശരാശരിയിലാണ് അദ്ദേഹം റണ്‍സ് വാരിക്കൂട്ടിയത്. ചിരവൈരികളായ പാകിസ്താനെതിരേ നേടിയ 270 റണ്‍സും ഇതേ സീസണിലായിരുന്നു. ഏകദിനത്തിലും മിന്നുന്ന പ്രകടനമാണ് ദ്രാവിഡ് നടത്തിയത്. 22 മല്‍സരങ്ങളില്‍ നിന്നും 41.77 ശരാശരിയില്‍ ബാറ്റ് വീശിയ അദ്ദേഹം ഏഴു ഫിഫ്റ്റികളും സ്വന്തം പേരില്‍ കുറിച്ചു.