ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണ തലമുറയില്‍പ്പെട്ട ഇതിഹാസങ്ങളുടെ നിരയിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും രാഹുല്‍ ദ്രാവിഡിന്റെയും സ്ഥാനം. അതിശയിപ്പിക്കുന്ന ബാറ്റിങ് പ്രകടനങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയെടുക്കാന്‍ രണ്ടു പേര്‍ക്കും സാധിച്ചു. വിരമിക്കുന്നതിനു മുമ്പ് വൈറ്റ് ബോള്‍, റെഡ് ബോള്‍ ഫോര്‍മാറ്റുകളില്‍ അസൂയാവഹമായ പല നേട്ടങ്ങളും തങ്ങളുടെ പേരില്‍ കുറിക്കാന്‍ സച്ചിനും ദ്രാവിഡിനുമായിട്ടുണ്ട്.
ഇരുവര്‍ക്കും സമകാലികനായിരുന്ന താരമാണ് ശ്രീലങ്കയുടെ മുന്‍ സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധരന്‍. സച്ചിനും ദ്രാവിഡിനുമെതിരേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹം ഒരുപാട് മല്‍സരങ്ങളില്‍ പന്തെറിയുകയും ചെയ്തു. രണ്ടു പേരില്‍ ആരാണ് കൂടുതല്‍ നന്നായി തന്നെ നേരിട്ടതെന്നു മുരളി തുറന്നു പറഞ്ഞിരിക്കുകയാണ്. തന്റെ ആത്മകഥ പ്രമേയമാക്കി വരുന്ന 800 എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ താരങ്ങളുള്‍പ്പെടെ പലര്‍ക്കും തന്റെ ബൗളിങ് ശരിയായി വായിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലായിരുന്നുവെന്നു 1996ല്‍ ശ്രീലങ്കയ്‌ക്കൊപ്പം ലോകകപ്പ് സ്വന്തമാക്കിയ മുരളീധരന്‍ പറയുന്നു. സച്ചിന്‍ എന്റെ ബൗളിങിനെ വളരെ നന്നായി വായിച്ചെടുക്കുകയും ബാറ്റ് ചെയ്യുകയും ചെയ്തിട്ടുള്ള ക്രിക്കറ്ററാണ്. ഒരുപാട് പേര്‍ക്കു അതു സാധിച്ചിരുന്നില്ല. ബ്രയാന്‍ ലാറയ്ക്കു വിജയം കൈവരിക്കാനായിട്ടുണ്ട്, പക്ഷെ അദ്ദേഹം എന്നെ അധികം പ്രഹരിച്ചിട്ടില്ലെന്നും മുരളി വ്യക്തമാക്കി.
രാഹുല്‍ ദ്രാവിഡിനെപ്പോലെ മഹാന്‍മാരായിട്ടുള്ള ചില ക്രിക്കറ്റര്‍മാരെ എനിക്കറിയം. പക്ഷെ അദ്ദേഹത്തിനു ഒരിക്കലും എന്റെ ബൗളിങിനെ വായിച്ചെടുക്കാനോ മനസ്സിലാക്കാനോ കഴിഞ്ഞില്ല. സച്ചിനെക്കൂടാതെ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരും എന്റെ ബൗളിങ് വായിച്ചെടുത്തവരാണ്.
എന്റെ അന്നത്തെ ദേശീയ ടീമില്‍പ്പോലും ചിലര്‍ക്കു മാത്രമേ എന്റെ ബൗളിങിനെക്കുറിച്ചു ധാരണയുണ്ടായിരുന്നുള്ളൂ. ചിലര്‍ക്കു ബൗളിങ് വായിച്ചെടുക്കാനായില്ലെന്നും മുരളി വിശദമാക്കി. ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ മുരളിക്കൊപ്പം സച്ചിനും പങ്കെടുത്തിരുന്നു.

ക്രിക്കറ്റില്‍ സച്ചിന്‍ ചെയ്തിരിക്കുന്ന കാര്യങ്ങള്‍ ഒരാള്‍ക്കും ഇനി ചെയ്യാന്‍ കഴിയില്ല. ഇതു യാഥാര്‍ഥ്യമാണ്. 15ാം വയസ്സില്‍ ഫസ്റ്റ് ക്രിക്കറ്റിലേക്കു വരികയും 16-17 വയസ്സില്‍ ആദ്യത്തെ ടെസ്റ്റ് സെഞ്ച്വറി നേടുകയും ചെയ്യുകയെന്നത് ആര്‍ക്കും അസാധ്യമായ കാര്യമാണ്. എന്റെ ജീവിതകാലത്തു മറ്റൊരു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉണ്ടാവാന്‍ പോവുന്നില്ലെന്നും മുരളി അഭിപ്രായപ്പെട്ടു. 51 കാരനായ അദ്ദേഹം ഇന്ത്യക്കെതിരേ 85 ടെസ്റ്റുകളില്‍ നിന്നായി പിഴുതത് 179 വിക്കറ്റുകളാണ്.
ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ദ്രാവിഡ്. രാജ്യത്തിന് അകത്തും പുറത്തുമെല്ലാം നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. പ്രതിരോധത്തിലെ അസാധാരണ മികവായിരുന്നു ദ്രാവിഡിന് വന്‍മതിലെന്ന വിശേഷണം നേടിക്കൊടുത്തത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 24,000ത്തിനു മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ ലോകത്തിലെ ഏഴു താരങ്ങളിലൊരാളാണ് അദ്ദേഹം. 16 വര്‍ഷത്തോളം ഇന്ത്യന്‍ കുപ്പായമണിഞ്ഞ ദ്രാവിഡ് ഷെയ്ന്‍ വോണ്‍, ഷുഐബ് അക്തര്‍, ഗ്ലെന്‍ മഗ്രാത്ത്, ഷോണ്‍ പൊള്ളോക്ക്, വസീം അക്രം തുടങ്ങിയ ഇതിഹാസ ബൗളര്‍മാര്‍ക്കെതിരേയെല്ലാം കളിക്കുകയും ചെയ്തു.
ദ്രാവിഡിന്റെ അന്താരാഷ്ട്ര കരിയറെടുത്താല്‍ ടെസ്റ്റിലും ഏകദിനത്തിലും 10,000ത്തിന് മുകളില്‍ റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിട്ടുണ്ട്. ടെസ്റ്റില്‍ 164 മല്‍സരങ്ങളില്‍ നിന്നും 13,288ഉം ഏകദിനത്തില്‍ 344 മല്‍സരങ്ങളില്‍ നിന്നും 10,889ഉം റണ്‍സാണ് ദ്രാവിഡിന്റെ സമ്പാദ്യം. ടെസ്റ്റില്‍ 36 സെഞ്ച്വറികളും അഞ്ചു ഡബിള്‍ സെഞ്ച്വറികളും 63 ഫിഫ്റ്റികളും അദ്ദേഹം നേടി. ഏകദിനത്തില്‍ 12 സെഞ്ച്വറിയും 83 ഫിഫ്റ്റികളും ദ്രാവിഡ് തന്റെ പേരില്‍ കൂട്ടിച്ചേര്‍ത്തു.