തുടരെ തുടരെ ഡക്കുകൾ സമ്മാനിച്ചുകൊണ്ട് ടി20 ലോകകപ്പിൽ അഭിഷേക് ശർമ്മ ഇന്ത്യൻ ആരാധകർക്ക് വലിയ നിരാശ സമ്മാനിച്ചുകൊണ്ടിരിക്കുകയാണ്. ലോകകപ്പിൽ ബാറ്റിങ്ങിനെത്തിയ മൂന്ന് മത്സരങ്ങളിലും അഭിഷേക് പൂജ്യത്തിന് പുറത്താവുകയാണ് ഉണ്ടായത്. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നിരുന്നാലും, ഒരുപാടുപേർ അഭിഷേകിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അഭിഷേകിന്റെ പ്രശ്നം എവിടെയാണ് എന്നും അതെങ്ങനെ പരിഹരിക്കാമെന്നും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.
ഫ്രണ്ട് ഫൂട്ട് ക്ലിയർ ചെയ്ത് അറ്റാക്ക് ചെയ്യുന്ന അഭിഷേകിന്റെ രീതി ഇപ്പോൾ എല്ലാവരും മനസിലാക്കിക്കഴിഞ്ഞു എന്നും അതുകൊണ്ട് കൃത്യമായ പ്ലാനിങ് അവർ നടത്തുകയും വിജയിക്കുകയും ചെയ്യുന്നു എന്നും അശ്വിൻ ചൂണ്ടിക്കാട്ടി. നെതർലാൻഡ്സിന്റെ ആര്യൻ ദത്ത് അത് കൃത്യമായി ആങ്കിൾ ചെയ്യുകയും വിക്കറ്റിലേക്ക് പന്ത് തുളച്ചു കയറിയെന്നും അശ്വിൻ പറയുന്നു. ഇതൊരു ചെറിയ പ്രശ്നം മാത്രമാണെന്നും ഫോമിലായാൽ അഭിഷേക് പവർ പ്ലേയിൽ തന്നെ കളി വിജയിപ്പിച്ചു കളയും എന്നും അശ്വിൻ കൂട്ടിച്ചേർത്തു.

രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ
"ഫ്രണ്ട് ഫുട്ട് ക്ലിയർ ചെയ്ത് പന്ത് ആഞ്ഞടിക്കുക എന്നതാണ് അഭിഷേകിന്റെ ശൈലി, പ്രത്യേകിച്ച് കൃത്യമായ ലൈനിൽ പന്തെറിയുന്ന സ്പിന്നർമാർക്കെതിരെ. എന്നാൽ ഇപ്പോൾ അതൊരു ട്രെൻഡായി മാറിക്കഴിഞ്ഞു; ബൗളർമാർ അദ്ദേഹത്തിന്റെ ശരീരത്തിന് അടുത്തേക്ക് പന്തെറിഞ്ഞാണ് ലക്ഷ്യം വയ്ക്കുന്നത്, കൈകൾക്ക് അനായാസം വീശാൻ ആവശ്യമായ റൂം അവർ നൽകുന്നില്ല.
ഇന്ന് ആര്യൻ ദത്ത് പന്ത് കൃത്യമായി ആങ്കിൾ ചെയ്യുകയും അത് കൃത്യമായി വിക്കറ്റിലേക്ക് തുളച്ചുകയറുകയും ചെയ്തു. പുതിയ പന്തിൽ ശിവം ദുബെയെപ്പോലെ മുന്നോട്ട് വന്ന് അദ്ദേഹത്തിന് അത് കൃത്യമായി കളിക്കാമായിരുന്നു. അദ്ദേഹം ചെറിയ രീതിയിൽ പൊസിഷൻ തെറ്റിയ നിലയിലായിരുന്നു, ഒപ്പം ശാരീരികമായ അസ്വസ്ഥതകളുമുണ്ടായിരുന്നു.
ഇതൊരു ചെറിയ പ്രശ്നം മാത്രമാണ്, ഒരു പരാജയത്തിന്റെ പേരിൽ അദ്ദേഹത്തെ മാറ്റണം എന്ന് ഇതിനർത്ഥമില്ല. ആര്യൻ ദത്തിന്റെ കൃത്യമായ പ്ലാനിംഗ് വിജയിച്ചു എന്നുവേണം പറയാൻ. അഭിഷേക് ഫോമിലായാൽ പവർപ്ലേയിൽ തന്നെ അദ്ദേഹം മത്സരങ്ങൾ ജയിപ്പിക്കും."
നെതർലാൻഡ്സിനെതിരായ വിജയം
ടി20 ലോകകപ്പിൽ നെതർലാൻഡ്സിനെ ഇന്ത്യ 17 റൺസിനാണ് തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 193 റൺസ് അടിച്ചെടുത്തു. ശിവം ദുബെയുടെ അർധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നെതർലാൻഡ്സ് 20 ഓവറിൽ 176 റൺസിന് പോരാട്ടം അവസാനിപ്പിച്ചു. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്നും ശിവം ദുബെ രണ്ടും ജസ്പ്രിത് ബുംറ ഒരു വിക്കറ്റും വീഴ്ത്തി. 31 പന്തുകളിൽ നിന്നും 66 റൺസെടുക്കുകയും രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ശിവം ദുബെയാമ് കളിയിലെ താരം.