വിരാട് കോഹ്‌ലി എന്ന റൺ ചേസിംഗ് മെഷീൻ വീണ്ടും സജീവമായിരിക്കുകയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തിൽ പുറത്താകാതെ നേടിയ മിന്നും സെഞ്ചുറിയോടെ തന്റെ ഫോമിനെക്കുറിച്ച് വിമർശിച്ചവർക്ക് വിരാട് മറുപടി നൽകി. കോഹ്‌ലി പിച്ചിന്റെ താളം കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ എതിരാളികൾക്ക് രക്ഷയില്ലെന്നാണ് ആർ. അശ്വിൻ നിരീക്ഷിച്ചത്.
അശ്വിന്റെ നിരീക്ഷണം: "ആ ഷോട്ടിൽ തന്നെ ഉറപ്പിച്ചു"
വിരാടിന്റെ ഇന്നിംഗ്‌സിനെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ അശ്വിൻ പറഞ്ഞത് ഇങ്ങനെ: "തുടർച്ചയായ രണ്ട് ഡക്കുകൾക്ക് ശേഷം സൗരഭ് ദുബെയ്‌ക്കെതിരെ ഒരു സിംഗിൾ എടുത്തപ്പോഴത്തെ വിരാടിന്റെ ആഘോഷം ശ്രദ്ധേയമായിരുന്നു. എന്നാൽ വൈഭവ് അറോറയെ മിഡ്-വിക്കറ്റിലൂടെ ഫോറടിച്ച നിമിഷം എനിക്ക് മനസ്സിലായി അദ്ദേഹം പിച്ചിന്റെ സ്വഭാവം കൃത്യമായി വായിച്ചുകഴിഞ്ഞു എന്ന്. അവിടെ നിന്ന് അദ്ദേഹത്തിന്റെ പഴയ ഫോമിലേക്കുള്ള തിരിച്ചുവരവ് വെറും സമയത്തിന്റെ പ്രശ്നം മാത്രമായിരുന്നു. മത്സരത്തിന്റെ ഗതി (Tempo) മനസ്സിലാക്കി കഴിഞ്ഞാൽ വിരാടിനെപ്പോലൊരു താരം അത് ഒരിക്കലും കൈവിട്ടു കളയില്ല. കാർത്തിക് ത്യാഗിക്കെതിരെ അദ്ദേഹം കളിച്ച പിക്ക്-അപ്പ് പുൾ ഷോട്ട് കണ്ടപ്പോഴേ കെകെആറിന് ഇനി വിജയസാധ്യതയില്ലെന്ന് ഉറപ്പായി."

സെവാഗിന്റെ 'ചാച്ചാ ചൗധരി' ഉപമ
നേരത്തെ വിരേന്ദർ സെവാഗ് കോഹ്‌ലിയുടെ റൺ ചേസിംഗ് മികവിനെക്കുറിച്ച് നടത്തിയ പ്രസ്താവനയും ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്. "റൺ ചേസിംഗിന്റെ കാര്യത്തിൽ വിരാട് കോഹ്‌ലിയുടെ തലച്ചോറ് ചാച്ചാ ചൗധരിയേക്കാൾ വേഗത്തിൽ പ്രവർത്തിക്കും. ബാറ്റിംഗിനിടെ അനാവശ്യ റിസ്കുകൾ എടുക്കാതെ സാഹചര്യത്തിനനുസരിച്ച് കളി മാറ്റാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. 9,000-ലധികം ഐപിഎൽ റൺസുള്ള കോഹ്‌ലി, അതിൽ 4,000 റൺസും നേടിയത് റൺ ചേസിലാണ് എന്നത് അദ്ദേഹത്തിന്റെ അസാമാന്യ പ്രതിഭയുടെ തെളിവാണ്," സെവാഗ് പറഞ്ഞു.
"കൂടുതൽ സമയവും അദ്ദേഹം അപകടസാധ്യതയില്ലാത്ത ക്രിക്കറ്റാണ് കളിക്കുന്നത്. ടീമിന് അത്യാവശ്യമാണെന്ന് തോന്നുമ്പോൾ മാത്രമാണ് അദ്ദേഹം വലിയ ഷോട്ടുകൾക്ക് മുതിരുന്നത്. ആ സമയത്ത് അദ്ദേഹം മത്സരം ഫിനിഷ് ചെയ്യുകയും ചെയ്യുന്നു. ഇത് കാണുന്നത് തന്നെ വലിയൊരു സന്തോഷമാണ്," സെവാഗ് കൂട്ടിചേർത്തു.
കെകെആറിനെ തകർത്ത് ബംഗളൂരു
ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അംഗകൃഷ് രഘുവംശിയുടെ ബാറ്റിങ് കരുത്തിൽ 192 എന്ന മികച്ച സ്കോറിലേക്ക് എത്തിയിരുന്നു. എന്നാൽ വിരാട് കോഹ്‍ലിയുടെ സെഞ്ച്വറി ഇന്നിങ്സിലൂടെ ആ സ്കോർ ആർസിബി വളരെ എളുപ്പത്തിൽ മറികടന്നു. 60 പന്തുകളിൽ നിന്നും 105 റൺസ് നേടി കോഹ്‍ലി ടീമിനെ സേഫ് ആക്കുകയായിരുന്നു. കെകെആറിനായി കാർത്തിക് ത്യാഗി മൂന്ന് വിക്കറ്റുകൾ നേടിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല. ഓറഞ്ച് ക്യാപ് റേസിലും ഈ ഇന്നിങ്സിലൂടെ വിരാട് മുന്നിലെത്തി. 12 മത്സരങ്ങളിൽ നിന്നും 484 റൺസ് നേടി റൺവേട്ടക്കാരുടെ പട്ടികയിൽ വിരാട് ഇപ്പോൾ മൂന്നാം സ്ഥാനത്താണ്.