ന്യൂഡൽഹി: ടി20 ലോകകപ്പ് വരാനിരിക്കെ കോച്ച് ഗൗതം ഗംഭീറിന്റെയും നായകൻ സൂര്യകുമാർ യാദവിന്റെയും നയങ്ങളിൽ അതൃപ്‌തി അറിയിച്ച് ഇതിഹാസ സ്‌പിന്നർ ആർ അശ്വിൻ. ഇന്ത്യൻ ടി20 ടീമിലെ ബാറ്റിംഗ് ഓർഡറിലെ അമിതമായ മാറ്റങ്ങൾ ഒഴിവാക്കി ബാറ്റർമാർക്ക് സ്ഥിരമായ സ്ഥാനങ്ങൾ നൽകണമെന്ന് അശ്വിൻ ആവശ്യപ്പെട്ടു. നിരന്തരം ബാറ്റിംഗ് ഓർഡറിൽ നടത്തുന്ന പരീക്ഷണം മൂലം ബാറ്റർമാർ സമ്മർദ്ദത്തിൽ ആവുന്ന സാഹചര്യത്തിലാണ് അശ്വിന്റെ നിർദ്ദേശം.
ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ടി20 ക്രിക്കറ്റിൽ മികച്ച പ്രകടനം തന്നെയാണ് നടത്തി വരുന്നത്. ഐസിസി പുരുഷ ടി20 ലോകകപ്പ് നേടിയതിന് ശേഷം ടീമിന്റെ ആധിപത്യം കൂടി വരികയാണ്. രോഹിത് ശർമ്മ വിരമിച്ചതിന് ശേഷം സൂര്യകുമാർ യാദവിനാണ് ക്യാപ്റ്റൻസി ലഭിച്ചത്. അദ്ദേഹത്തിന്റെ കീഴിൽ ടീം മികച്ച പ്രകടനം കാഴ്‌ചവെക്കുകയും ഏഷ്യാ കപ്പ് നേടുകയും ചെയ്‌തിരുന്നു.

ഇന്ത്യൻ ടി20 ടീമിന്റെ നിലവിലെ രീതി അനുസരിച്ച് ഓപ്പണർമാർക്ക് മാത്രമാണ് ബാറ്റിംഗ് ഓർഡറിൽ സ്ഥിരം സ്ഥാനം. അതിൽ തന്നെ മൂന്ന് സെഞ്ച്വറി നേടിയിട്ടുള്ള സഞ്ജു സാംസൺ പോലും ലോവർ മിഡിൽ ഓർഡറിലാണ് ബാറ്റ് വീശുന്നത്. ബാക്കിയുള്ള ബാറ്റർമാരും സാഹചര്യത്തിനനുസരിച്ച് മാറേണ്ടിവരുന്ന സാഹചര്യമാണ്. എബി ഡിവില്ലിയേഴ്‌സുമമായുള്ള സംയുക്ത യൂട്യൂബ് വീഡിയോയിലാണ് രവിചന്ദ്രൻ അശ്വിൻ ഈ രീതിയെ വിമർശിച്ചത്.
സൂര്യകുമാർ യാദവ് ബാറ്റിംഗ് ഓർഡറിലെ ഈ മാറ്റങ്ങൾ നിർത്തണമെന്ന് അശ്വിൻ പറഞ്ഞു. 'സൂര്യ വളരെ തുറന്ന മനസുള്ള വ്യക്തിയാണ്, ടീമിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയും. സ്വാർത്ഥതയില്ലാത്ത അദ്ദേഹം മറ്റുള്ളവരെ ഉൾക്കൊള്ളിക്കാൻ സ്വന്തം സ്ഥാനം മാറാൻ തയ്യാറായിരുന്നു. ഇത് ലോകകപ്പിന് മുന്നോടിയായി കാണാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല' എന്നായിരുന്നു അശ്വിൻ പറഞ്ഞത്.
'ഇന്ത്യൻ ടീം വളരെ ശക്തവും ആർക്കും ഭീഷണി ഉയർത്തുന്നതുമായ ഒരു ടീമാണ്. അവർക്ക് സ്വാതന്ത്ര്യത്തോടെ കളിക്കാൻ കഴിഞ്ഞാൽ ടൂർണമെന്റിൽ വലിയ സ്വാധീനം ചെലുത്താനാകും. അതുകൊണ്ട് ബാറ്റിംഗ് ഓർഡറിലെ മാറ്റങ്ങളും, ഓരോ കളിക്കാരനും എവിടെയാണ് ബാറ്റ് ചെയ്യേണ്ടതെന്ന് അറിയാത്ത സാഹചര്യവും അടുത്ത കുറച്ച് മാസങ്ങളിൽ ഒഴിവാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' അശ്വിൻ വ്യക്തമാക്കി.
അതേസമയം, സൂര്യകുമാർ യാദവ് നായകനായി ചുമതല ഏറ്റെടുത്ത ശേഷം ഇന്ത്യൻ ടി20 ടീം മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയിട്ടുള്ളത്. സൂര്യ നയിച്ച 34 ടി20 മത്സരങ്ങളിൽ 25 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. വെറും 5 മത്സരങ്ങൾ മാത്രമാണ് ടീം പരാജയപ്പെട്ടത്. 73.52 എന്ന മികച്ച വിജയശതമാനം അദ്ദേഹത്തിനുണ്ട്. കൂടാതെ ഒരു പരമ്പര പോലും സൂര്യകുമാർ ഇതുവരെ തോറ്റിട്ടില്ല.
എന്നാൽ, ക്യാപ്റ്റനായതിന് ശേഷം ഒരു ബാറ്റർ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രകടനം മോശമാണ്. 25.50 ശരാശരിയിലും 154.54 സ്ട്രൈക്ക് റേറ്റിലും 714 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. ടീമിലെ മറ്റുള്ളവരെ ഉൾക്കൊള്ളിക്കാൻ ബാറ്റിംഗ് ഓർഡറിൽ പലതവണ മാറ്റങ്ങൾ വരുത്തിയത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചിരിക്കാമെന്നാണ് വിലയിരുത്തൽ.