ടി20 ലോകകപ്പിൽ ഗ്രൂപ്പ് എയിൽ യുഎസ്എയ്‌ക്കെതിരായ മത്സരത്തിലും തുടർന്ന് നമീബിയക്കെതിരായ മത്സരത്തിലും ഇന്ത്യൻ ബാറ്റിംഗ് നിര സ്പിന്നർമാർക്ക് മുന്നിൽ പതറുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. രണ്ട് മത്സരങ്ങളും ഇന്ത്യ ആധികാരികമായി വിജയിച്ചെങ്കിലും, സ്വന്തം നാട്ടിൽ സ്പിന്നിനെ നേരിടുന്നതിൽ ഇന്ത്യൻ താരങ്ങൾ പിന്നിലാകുന്നത് ആശങ്കയുണ്ടാക്കുന്ന കാഴ്ചയാണ്. യുഎസ്എയ്‌ക്കെതിരെ ഹർമീത് സിംഗും അലി ഖാനും മികച്ചുനിന്നപ്പോൾ, നമീബിയക്കായി ഗെർഹാർഡ് ഇറാസ്മസ് 20 റൺസിന് 4 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ വിറപ്പിച്ചു.
പാക് സ്പിന്നർമാർക്ക് മുന്നിൽ ഇന്ത്യ പതറുമോ?
ഫെബ്രുവരി 15-ന് നടക്കാനിരിക്കുന്ന പാകിസ്ഥാൻ മത്സരത്തിൽ അബ്രാർ അഹമ്മദ്, മുഹമ്മദ് നവാസ്, പിന്നെ എക്സ്-ഫാക്ടർ ബൗളറായ ഉസ്മാൻ താരീഖ് എന്നിവരെ ഇന്ത്യക്ക് നേരിടേണ്ടി വരും. ഇത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാകുമെന്ന് ആർ. അശ്വിൻ തന്റെ 'ആഷ് കി ബാത്' എന്ന ചാനലിലൂടെ ഓർമ്മിപ്പിച്ചു.

"ഇന്ത്യയെ 210 റൺസിൽ ഒതുക്കിയ നമീബിയയുടെ പ്രകടനത്തെ ഞാൻ അഭിനന്ദിക്കുന്നു. അവർക്ക് വലിയ എക്സ്പോഷർ ലഭിക്കാറില്ലെങ്കിലും ഗെർഹാർഡ് ഇറാസ്മസ് കാണിച്ച മികവ് ഇന്ത്യയെ ചിന്തിപ്പിക്കേണ്ടതാണ്. പാകിസ്ഥാനെതിരെ നാല് സ്പിന്നർമാരെ നമുക്ക് നേരിടേണ്ടി വന്നേക്കാം. ആ സ്പിന്നർമാരെ നമ്മുടെ ബാറ്റിംഗ് നിര എങ്ങനെ നേരിടുമെന്നതാണ് എന്റെ വലിയ ആശങ്ക," അശ്വിൻ പറഞ്ഞു.
കൂടാതെ, പാകിസ്ഥാൻ നിരയിൽ വിക്കറ്റ് വീഴ്ത്താൻ മിടുക്കുള്ള സായം അയൂബും കളി മാറ്റാൻ കെൽപ്പുള്ള ഷദാബ് ഖാനുമുണ്ട്. കൊളംബോയിലെ സാഹചര്യങ്ങൾ സ്പിന്നർമാരെ സഹായിക്കുന്ന ഒന്നാണ്. "ഇന്ത്യ സ്പിന്നിനെതിരെ കുറച്ചൊന്ന് കഷ്ടപ്പെടുന്നുണ്ട്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗൗരവമായി ചിന്തിക്കണം. പ്രേമദാസ വലിയ സ്റ്റേഡിയമാണ്, അവിടെ എപ്പോഴും സിക്സറുകൾ അടിക്കാൻ ശ്രമിക്കാതെ സിംഗിളുകളും ഡബിളുകളും എടുത്ത് മുന്നേറാനാണ് നോക്കേണ്ടത്," അശ്വിൻ കൂട്ടിച്ചേർത്തു.
ഇന്ത്യയും പാകിസ്ഥാനും ഇടയിലുണ്ടായ ബോയ്കോട്ട് ഡ്രാമ
2026 ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലെ സുരക്ഷാ ക്രമീകരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിരുന്നു. ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡിനെയാണ് ഐസിസി ഉൾപ്പെടുത്തിയത്. അയൽരാജ്യമായ ബംഗ്ലാദേശിന്റെ സുരക്ഷാ ആശങ്കകൾ ശരിവെച്ചുകൊണ്ടും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണ് ഫെബ്രുവരി 1-ന് പാകിസ്ഥാൻ സർക്കാർ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാൻ തങ്ങളുടെ ക്രിക്കറ്റ് ബോർഡിന് (PCB) നിർദ്ദേശം നൽകിയത്. സുരക്ഷാ പ്രശ്നങ്ങൾക്കൊപ്പം തന്നെ ഇന്ത്യയുമായുള്ള നിലവിലുള്ള രാഷ്ട്രീയ തർക്കങ്ങളും ഈ തീരുമാനത്തെ സ്വാധീനിച്ചിരുന്നു. എന്നാൽ ഐസിസിയുമായി നടത്തിയ നിരന്തരമായ ചർച്ചകൾക്ക് ഒടുവിൽ പാകിസ്ഥാൻ തങ്ങളുടെ തീരുമാനം മാറ്റുകയും ഇന്ത്യക്കെതിരെ കളിക്കാൻ സമ്മതിക്കുകയുമായിരുന്നു.
ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ അസുഖ ബാധിതനായ അഭിഷേക് ശർമ്മ പാകിസ്ഥാനെതിരെ ഇറങ്ങുമോ എന്ന കാര്യം ഇപ്പോഴും തുലാസിലാണ്. അഭിഷേകിന് പകരം സഞ്ജു സാംസൺ തന്നെ ഓപ്പണിങ് സ്ലോട്ട് ഫിൽ ചെയ്യാനാണ് കൂടുതൽ സാധ്യത. സ്പിന്നിനെ പിന്തുണയ്ക്കുന്ന പ്രേമദാസാ സ്റ്റേഡിയത്തിൽ നാല് സ്പിൻ ഓപ്ഷനുകളുമായായിരിക്കും ഇന്ത്യ ഇറങ്ങുക. കുൽദീപ് യാദവും അക്സർ പട്ടേലും വരുൺ ചക്രവർത്തിയും കളിക്കാൻ സാധ്യതയുണ്ട്. റിങ്കു സിങ്ങിന് പകരം വാഷിങ്ടൺ സുന്ദർ കളിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.