മാഞ്ചസ്റ്റർ: കളിക്കളത്തിന് അകത്തും പുറത്തുമുള്ള ഒരു പിടി പ്രശ്‌നങ്ങളുമായി ടീം ഇന്ത്യ വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിര നാലാം ടെസ്റ്റ് കളിക്കാന്‍ ഇറങ്ങുന്നു. രവീന്ദ്ര ജഡേജ - ആന്‍ഡേഴ്‌സണ്‍ വിവാദമാണ് കളത്തിന് പുറത്തുള്ള പ്രശ്‌നം. ഐ സി സി യുടെ തീരുമാനത്തില്‍ ഇന്ത്യ അതൃപ്തി അറിയിച്ചതോടെ പ്രശ്‌നം കൂടുതല്‍ വഷളാകുകയാണ്. ജഡേജയും ധോണിയും ഇംഗ്ലീഷുകാരുടെ നോട്ടപ്പുള്ളികളായി തുടരും എന്നുറപ്പ്.
മൂന്നാം ടെസ്റ്റിലെ കനത്ത തോല്‍വിയാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന കാര്യം. ലോര്‍ഡ്‌സ് ടെസ്റ്റിലെ ജയത്തോടെ നേടിയ മേല്‍ക്കൈ സൗത്താംപ്ടണില്‍ ഇന്ത്യ കൈവിട്ടു. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് കൂടി ഫോമിലായതോടെ ഇംഗ്ലണ്ട് ആത്മവിശ്വാസത്തിലാണ്. ഇന്ത്യയാകട്ടെ ഇഷാന്ത് ശര്‍മയുടെ അഭാവത്തില്‍ ബൗളിംഗ് വേവലാതികളിലും. വിരാട് കോലി അടക്കമുള്ള ബാറ്റിംഗ് നിര പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നാലേ ഇന്ത്യയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയൂ.

തന്ത്രങ്ങളിലെ മാറ്റമാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് ആവശ്യം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓപ്പണിംഗില്‍ തുടങ്ങണം മാറ്റം. ഫോമിലല്ലാത്ത ശിഖര്‍ ധവാന് പകരം ഗൗതം ഗംഭീര്‍ വരണം. ദുര്‍ബലമായ ബൗളിംഗിന് കരുത്താകാന്‍ അശ്വിനും വേണം. ഈ രണ്ട് മാറ്റങ്ങളാണ് ഇപ്പോള്‍ ഇന്ത്യ ഉറ്റുനോക്കുന്നത്. ഗംഭീര്‍ ധോണിക്ക് പ്രിയപ്പെട്ടവനല്ല. എന്നാല്‍ അശ്വിന്‍ കളിക്കുന്ന കാര്യം ഏതാണ് ഉറപ്പാണ്.
രവീന്ദ്ര ജഡേജയൊ രോഹിത് ശര്‍മയോ ആകും അശ്വിന്‍ വരുന്നതോടെ പുറത്തുപോകുക. പരമ്പരയില്‍ ഒരിക്കല്‍ മാത്രമാണ് ജഡേജ ബാറ്റിംഗില്‍ തിളങ്ങിയത്. മൂന്നാം ടെസ്റ്റില്‍ ബൗളിംഗിലും പരാജയമായിരുന്നു. രോഹിത് ശര്‍മയാകട്ടെ കളിക്കാന്‍ കിട്ടിയ ഏക അവസരം സൗത്താംപ്ടണില്‍ കളഞ്ഞുകുളിക്കുകയും ചെയ്തു. ഇവരില്‍ ഒരാള്‍ക്ക് പകരം അശ്വിന്‍ ടീമിലെത്തിയേക്കും. ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണിനെയും ധോണി പരിഗണിക്കാനിടയുണ്ട്.