കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പാകിസ്താന്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് അമീര്‍. കാരണം വിശദമാക്കാതെയുള്ള വിരമിക്കലാണ് അമീര്‍ അറിയിച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ അമീര്‍ നിലവില്‍ പരിമിത ഓവറില്‍ മാത്രമാണ് കളിക്കുന്നത്. നേരത്തെ, ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കാത്തതില്‍ അമീര്‍ അതൃപ്തി അറിയിച്ചിരുന്നു.
പാകിസ്താന്‍ പരിശീലകന്‍ മിസ്ബാഹ് ഉല്‍ ഹഖിന്റെയും ബൗളിങ് കോച്ച് വഖാര്‍ യൂനിസിന്റെയും നിലപാടുകളോട് അമീറിന് അതൃപ്തിയുണ്ടെന്നാണ് വിവരം. പിഎസ്എല്ലിലും ലങ്കാ പ്രീമിയര്‍ ലീഗിലും അമീര്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും തഴയുന്ന നിലപാടാണ് പാകിസ്താന്‍ മാനേജ്‌മെന്റിനുള്ളത്. അതാകാം കാരണം കാണിക്കാതെ വിരമിക്കൽ പ്രഖ്യാപിക്കാൻ അമീറിനെ പ്രേരിപ്പിച്ചതെന്ന സൂചന ശക്തം.
ഇടം കൈ പേസര്‍ക്ക് ഐപിഎല്ലില്‍ കളിക്കാന്‍ അതിയാ ആഗ്രഹം ഉണ്ടെന്ന് നേരത്തെ തന്നെ തുറന്ന് പറഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് ഇത്തരമൊരു ഇടവേളയെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ വിലക്കുണ്ട്. അതിനാല്‍ത്തന്നെ രാജ്യം മാറാനുള്ള തയ്യാറെടുപ്പിലാണ് അമീര്‍. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിന് അമീര്‍ അപേക്ഷ നല്‍കിയിരുന്നു. അമീറിന്റെ ഭാര്യ നര്‍ജിസ് അമീറിന് നിലവില്‍ യുകെ പാസ്‌പോര്‍ട്ട് ഉണ്ട്. അതിനാല്‍ത്തന്നെ അമീറിന് ബ്രിട്ടീഷ് പൗരത്വം ലഭിച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍ ഇംഗ്ലണ്ട് ടീമില്‍ കളിക്കാനും അമീര്‍ അര്‍ഹനാവും.
നിലവില്‍ ഇംഗ്ലണ്ട് ടീമിന്റെ അഭിവാജ്യ ഘടകമായ ജോഫ്ര ആര്‍ച്ചര്‍ 2015ലാണ് ഇംഗ്ലണ്ടിലെത്തിയത്. ബാര്‍ബഡോസില്‍ ജനിച്ചയാളാണ് ആര്‍ച്ചര്‍. ഇംഗ്ലണ്ടിലേക്ക് മാറിയ ശേഷം ദേശീയ ടീമിലെത്തിയ ആര്‍ച്ചര്‍ 2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിന് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ആളാണ്. നേരത്തെ റാവല്‍പിണ്ടിയില്‍ ജനിച്ച അസര്‍ മഹ്മൂദ് ബ്രിട്ടീഷ് പൗരത്വം എടുത്ത ശേഷം കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയും കളിച്ചിരുന്നു.
നേരത്തെ വിരാട് കോലിയും രോഹിത് ശര്‍മയും പിഎസ്എല്ലില്‍ കളിക്കാന്‍ തയ്യാറാകണമെന്ന് അമീര്‍ ആവിശ്യപ്പെട്ടിരുന്നു. രാഷ്ട്രീയം മാറ്റിവെക്കണമെന്നും ക്രിക്കറ്റുമായി അതിനെ ബന്ധിപ്പിക്കരുതെന്നുമാണ് അമീര്‍ നേരത്തെ പറഞ്ഞത്. നേരത്തെ ഒത്തുകളി കേസില്‍ ഉള്‍പ്പെട്ട അമീര്‍ വിലക്ക് നേരിട്ടുവെങ്കിലും പാകിസ്താന്‍ ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു. പാകിസ്താനുവേണ്ടി 36 ടെസ്റ്റില്‍ നിന്ന് 119 വിക്കറ്റും 61 ഏകദിനത്തില്‍ നിന്ന് 81 വിക്കറ്റും 50 ടി20യില്‍ നിന്ന് 59 വിക്കറ്റുമാണ് അമീര്‍ നേടിയിട്ടുള്ളത്. വിവിധ ടി20 ലീഗ് ക്രിക്കറ്റില്‍ ഇപ്പോഴും സജീവമാണ് 28കാരനായ മുഹമ്മദ് അമീര്‍.