For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റിലെ ഉസൈന്‍ ബോള്‍ട്ട്, സച്ചിന്‍, ദ്രാവിഡ് അടുത്തടുത്ത ബോളില്‍ ബൗള്‍ഡ്!- അക്തര്‍ ദി ഗ്രേറ്റ്

റാവല്‍പിണ്ടി എക്‌സ്പ്രസെന്നാണ് അദ്ദേഹത്തെ ലോകം വിശേഷിപ്പിക്കുന്നത്

ഷുഐബ് അക്തറെന്ന പേര് കേള്‍ക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്കു ഓടിയെത്തുന്നത് ഒരു ചിത്രമായിരിക്കും. മുടിയിഴകള്‍ അലസമായി കാറ്റില്‍ പറത്തി, ഒരു കാട്ടുകൊമ്പന്റെ വന്യതയോടെ ബാറ്റ്‌സ്മാന്‍മാര്‍ക്കു നേരെ പാഞ്ഞടുക്കുന്ന, ആരും നേരിടാന്‍ ഭയപ്പെട്ടിരുന്ന ബൗളര്‍. അക്തറിന്റ റണ്ണപ്പ് കാണുമ്പോഴേക്കും ബാറ്റ്‌സ്മാന്റെ പകുതി ധൈര്യം ചോര്‍ന്നിട്ടുണ്ടാവും, ഇതിനൊപ്പം ബോളിന്റെ അസാമാന്യ വേഗത കൂടിയാവുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ആരും പതറിപ്പോവും. ഇതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ആയുധങ്ങള്‍.

റാവല്‍പിണ്ടി എക്‌സ്പ്രസെന്നു ക്രിക്കറ്റ് പ്രേമികള്‍ വിശേഷിപ്പിച്ചിരുന്ന അക്തര്‍ പല റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിച്ച ശേഷമായിരുന്നു ക്രിക്കറ്റിനോടു വിടപറഞ്ഞത്. 150 കിമി വേഗത്തില്‍ തുടര്‍ച്ചയായി ബൗള്‍ ചെയ്യാനുള്ള മിടുക്ക് അദ്ദേഹത്തെ മറ്റു പല പേസര്‍മാരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നു.

 വേഗമേറിയ ബോള്‍

വേഗമേറിയ ബോള്‍

ലോക ക്രിക്കറ്റിലെ ഉസൈന്‍ ബോള്‍ട്ടെന്നു വേണമെങ്കില്‍ അക്തറിനെ വിശേഷിപ്പിക്കാം. കാരണം നിലവില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ ബൗളര്‍ അദ്ദേഹമാണ്. 2003ലെ ഐസിസി ലോകകപ്പിലായിരുന്നു ഇത്. ഇംഗ്ലീഷ് ഓപ്പണര്‍ നിക്ക് ക്രോംപ്റ്റണായിരുന്നു ഈ തീയുണ്ടയ്ക്കു മുന്നില്‍ വന്നുപെട്ടത്. അന്നു 161.3 കിമിയായിരുന്നു ബോളിന്റെ വേഗത.
ഇതേ ഓവറില്‍ 153.3 കിമി, 158.4 കിമി, 158.5 കിമി, 157,4 കിമി, 159.5 കിമി എന്നിങ്ങനെയായിരുന്നു അക്തറിന്റെ മറ്റു ബോളുകളുടെ വേഗതം.

 സച്ചിനും ദ്രാവിഡും അടുത്തടുത്ത ബോളില്‍ പുറത്ത്

സച്ചിനും ദ്രാവിഡും അടുത്തടുത്ത ബോളില്‍ പുറത്ത്

ഇന്ത്യയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍മാരായ സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും രാഹുല്‍ ദ്രാവിഡിനെയും അടുത്തടുത്ത ബോളുകളില്‍ പുറത്താക്കുകയെന്നത് ഏതൊരു ബൗളറുടെയും സ്വപ്‌നമായിരുന്നു. ഈ അപൂര്‍വ്വനേട്ടം കരിയറിലെ ഒമ്പതാം ടെസ്റ്റില്‍ കൈവരിക്കാന്‍ അക്തറിനായിട്ടുണ്ട്.
1999ല്‍ നടന്ന ടെസ്റ്റിലായിരുന്നു സംഭവം. ഏഷ്യന്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ-പാക് ടെസ്റ്റിലാണ് ദ്രാവിഡിനെ ഇന്‍സ്വിങ് യോര്‍ക്കറിലൂടെ അക്തര്‍ ബൗള്‍ഡാക്കിയത്. തൊട്ടടുത്ത ബോളില്‍ അദ്ദേഹത്തിന്റെ മറ്റൊരു യോര്‍ക്കര്‍ സച്ചിന്റെ മിഡില്‍ സ്റ്റംപ് തെറിപ്പിച്ചു.
2002ലെ ഏകദിനത്തില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങിനെ അക്തര്‍ ബൗള്‍ഡാക്കിയിട്ടുണ്ട്. ആദ്യത്തെ അഞ്ചു ബോളിലും റണ്ണെടുക്കാന്‍ പോണ്ടിങിനായില്ല. അവസാന ബോളില്‍ അക്തര്‍ അദ്ദേഹത്തെ ബൗള്‍ഡാക്കുകയും ചെയ്തു. ഈ കളിയില്‍ 25 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ റാവല്‍പിണ്ടി എക്‌സ്പ്രസ് പിഴുതിരുന്നു.

 അക്തറിന്റെ ബൗണ്‍സറുകള്‍

അക്തറിന്റെ ബൗണ്‍സറുകള്‍

അക്തറിന്റെ ബൗണ്‍സറുകള്‍ എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ ശരിക്കും ഭയപ്പെടുത്തിയിരുന്നു. ഷോട്ട് കളിക്കാന്‍ അസാധ്യമായിരുന്നു ഇവ. മാത്രമല്ല കണ്ണടച്ചു തുറക്കുമ്പോഴേക്കും ഇവ ശരീരത്തിലേക്കു ഇടിച്ചുകയറുകയും ചെയ്യും. ബാറ്റ്‌സ്മാന്‍മാര്‍ പലപ്പോഴും ഇവയില്‍ നിന്നും ഒഴിഞ്ഞുമാറിയാണ് രക്ഷപ്പെടാറുള്ളത്.
2004ലെ ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലിനിടെ അക്തറിന്റെ ഒരു ബൗണ്‍സര്‍ വിന്‍ഡീസ് മുന്‍ ഇതിഹാസം ബ്രയാന്‍ ലാറയുടെ തലയില്‍ വന്നിടിച്ചിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്യാനാവാതെ ലാറയ്ക്കു ഗ്രൗണ്ട് വിടേണ്ടിയും വന്നു.

 ലോകകപ്പിലെ പ്രകടനം

ലോകകപ്പിലെ പ്രകടനം

1999ലെ ഐസിസി ഏകദിന ലോകകപ്പില്‍ പാകിസ്താനു വേണ്ടി ഏറ്റവുമധികം വിക്കറ്റുകളെടുത്ത രണ്ടാമത്തെ ബൗളറായിരുന്നു അക്തര്‍. പാകിസ്താന്‍ ഫൈനലിലെത്തിയ ടൂര്‍ണമെന്റില്‍ 24.43 ശരാശരിയില്‍ അദ്ദേഹം 16 വിക്കറ്റുകള്‍ പിഴുതിരുന്നു. 2003ലെ ലോകകപ്പിലും അക്തര്‍ തിളങ്ങി. അന്നു വീഴ്ത്തിയത് 11 വിക്കറ്റുകളായിരുന്നു.
ഇതേ ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തില്‍ അക്തറിനെതിരേ സച്ചിന്‍ നിറഞ്ഞാടിയിരുന്നു. പതിവുശൈലിയില്‍ നിന്നും വ്യത്യസ്തമായി സ്‌ഫോടനാത്മക ഇന്നിങ്‌സ് കളിച്ച സച്ചിന്‍ എല്ലാ പാക് ബൗളര്‍മാരെയും പ്രഹരിച്ചു. ഒടുവില്‍ സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെ വച്ച് അദ്ദേഹത്തെ അക്തര്‍ പുറത്താക്കുകയായിരുന്നു.

അക്തറിന്റെ കരിയര്‍

അക്തറിന്റെ കരിയര്‍

ടെസ്റ്റില്‍ 25.69 ശരാശരിയില്‍ അക്തര്‍ വീഴ്ത്തിയത് 178 വിക്കറ്റുകളായിരുന്നു. ഏകദിനത്തിലാവട്ടെ 24.97 ശരാശരിയില്‍ 247 വിക്കറ്റുകളും അദ്ദേഹത്തിനു ലഭിച്ചു. കരിയര്‍ ദീര്‍ഘിപ്പിക്കുന്നതിനു വേണ്ടി ഒരിക്കലും തന്റെ ബൗളിങിന്റെ വേഗം കുറയ്ക്കാന്‍ അക്തര്‍ തയ്യാറായിരുന്നില്ല. അവസാന കാലത്ത് റണ്ണപ്പ് അല്‍പ്പം കുറച്ചെങ്കിലും വേഗത്തിന്റെ കാര്യത്തില്‍ അദ്ദേഹം ഒരു വിട്ടുവീഴ്ചയും വരുത്തിയില്ല. ഇതു കാരണം പല പരിക്കുകളും അക്തറിനെ പിടികൂടിയിരുന്നു. കരിയറിന്റെ ദൈര്‍ഘ്യം കുറയാനും ഇതു കാരണമായി മാറി.

Story first published: Monday, May 24, 2021, 13:39 [IST]
Other articles published on May 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+