ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിക്കു മാസങ്ങള്‍ മാത്രം ശേഷിക്കവെ പാകിസ്താന്‍ ക്രിക്കറ്റില്‍ വലിയൊരു അഴിച്ചുപണി സംഭവിച്ചിരിക്കുകയാണ്. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ പുതിയ ക്യാപ്റ്റനായി വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനെ അവര്‍ നിയമിച്ചിരിക്കുകയാണ്. സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ ആസമിനു പകരമാണ് തങ്ങളുടെ ഏറ്റവും വിശ്വസ്തനായ താരമായ റിസ്വാനെ പാകിസ്താന്‍ പുതിയ ദൗത്യമേല്‍പ്പിച്ചിരിക്കുന്നത്. വൈസ് ക്യാപ്റ്റനായി സല്‍മാന്‍ ആഗയെയും നിയമിച്ചിട്ടുണ്ട്.
അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ നിലവിലെ ജേതാക്കള്‍ കൂടിയായ പാക് പടയെ നയിക്കുകയെന്നതാണ് റിസ്വാനു മുന്നിലുള്ള ആദ്യത്തെ പ്രധാനപ്പെട്ട ചാലഞ്ച്. അദ്ദേഹത്തിന്റെ വരവോടെ പാകിസ്താന്‍ ഈ ടൂര്‍ണമെന്റില്‍ കിരീട ഫേവറിറ്റുകളും ആയി മാറിയിരിക്കുകയാണ്. ഇതിന്റെ പിന്നിലുള്ള പ്രധാനപ്പെട്ട കാരണം എന്താണെന്നു നമുക്കു നോക്കാം.

അന്നു കപ്പുയര്‍ത്തിയത് സര്‍ഫ്രാസ്
2017ലാണ് അവസാനമായി ഐസിസി ചാംപ്യന്‍സ് ട്രോഫി അരങ്ങേറിയത്. അന്നു മുന്‍ വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദ് നയിച്ച പാകിസ്താന്‍ കന്നിക്കിരീടവും ചൂടുകയായിരുന്നു. പാക് ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്‍മാരില്‍ ഒരാളായിരുന്നു സര്‍ഫ്രാസ്. അദ്ദേഹത്തിനു കീഴില്‍ മികച്ച പല നേട്ടങ്ങള്‍ കൈവരിക്കാനും പാക് പടയ്ക്കായിട്ടുണ്ട്.
സര്‍ഫ്രാസിനു ശേഷം ബാബര്‍ ആസമുള്‍പ്പെടെ പലരും പാകിസ്താനെ നയിച്ചെങ്കിലും അവര്‍ക്കു ടീമിനെ വലിയ നേട്ടങ്ങളിലേക്കു നയിക്കാനായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ സര്‍ഫ്രാസിനു ശേഷം പാക് ടീമിന്റെ നായകസ്ഥാനത്തേക്കുന്ന വന്ന ആദ്യ വിക്കറ്റ് കീപ്പറായി മാറിയിരിക്കുകയാണ് റിസ്വാന്‍. അതുകൊണ്ടു തന്നെ ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍ഫ്രാസ് ചാംപ്യന്‍സ് ട്രോഫിയില്‍ നേടിയെടുത്തത് ആവര്‍ത്തിക്കാന്‍ ഇത്തവണ റിസ്വാനും സാധിക്കുമെന്നു ആരാധകരും സ്വപ്‌നം കാണാന്‍ തുടങ്ങിയിരിക്കുകയാണ്.
ഇന്ത്യയെ നാണംകെടുത്തിയ പാക് പട
2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ചിരവൈരികളായ ഇന്ത്യയെ 180 റണ്‍സിനു നാണംകെടുത്തിയാണ് സര്‍ഫ്രാസ് അഹമ്മദിന്റെ പാകിസ്താന്‍ ചരിത്രം കുറിച്ചത്. നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ മുഖാമുഖം വന്നപ്പോള്‍ വിരാട് കോലി നയിച്ച ടീം ഇന്ത്യ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 124 റണ്‍സിനു പാകിസ്താനെ മുക്കിയിരുന്നു.
അതുകൊണ്ടു തന്നെ ഇരുടീമുകളും ഫൈനലില്‍ മുഖാമുഖം വന്നപ്പോള്‍ ഇന്ത്യയായിരുന്നു ഫേവറിറ്റ്. പക്ഷെ പാകിസ്താന്‍ ഇന്ത്യയെ വാരിക്കളയുകയായിരുന്നു. ടോസിനു ശേഷം ഫീല്‍ഡിങ് തിരഞ്ഞെടുക്കാനുള്ള കോലിയുടെ തീരുമാനം ദുരന്തത്തില്‍ കലാശിച്ചു. നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റുകള്‍ നഷ്ടത്തില്‍ 338 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പാക് ടീം പടുത്തുയര്‍ത്തി.

ഓപ്പണര്‍ ഫഖര്‍ സമാന്റെ (114) സെഞ്ച്വറിയാണ് മല്‍സരം ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തത്. 106 ബോളില്‍ 12 ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. മറ്റൊരു ഓപ്പണറായ അസ്ഹര്‍ അലി (59), മുഹമ്മദ് ഹഫീസ് (57*), ബാബര്‍ ആസം (46) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി.
മറുപടിയില്‍ ഇന്ത്യന്‍ ടീം നന്നായി പൊരുതുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും ബാറ്റിങ് ലൈനപ്പ് തകര്‍ന്നടിയുകയായിരുന്നു. റണ്‍ചേസില്‍ ഇന്ത്യന്‍ ടീം വെറും 30.3 ഓവറില്‍ 158 റണ്‍സിനു കൂടാരംകയറുകയായിരുന്നു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയൊഴികെ (76) മറ്റാരും ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ പൊരുതാന്‍ പോലും തയ്യാറായില്ല.
രോഹിത് ശര്‍മ (0), ശിഖര്‍ ധവാന്‍ (21), കോലി (5), യുവരാജ് സിങ് (22), എംഎസ് ധോണി (4) കേദാര്‍ ജാദവ് (9), രവീന്ദ്ര ജഡേജ (15), ആര്‍ അശ്വിന്‍ (1) തുടങ്ങിയ സ്വപ്‌നതുല്യമായ ലൈനപ്പ് ഇന്ത്യക്കുണ്ടായിട്ടും ഫൈനലില്‍ ദയനീയമായി കീഴടങ്ങുകയായിരുന്നു. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത മുഹമ്മദ് ആമിറും ഹസന്‍ അലിയും ചേര്‍ന്നാണ് ഇന്ത്യയുടെ കഥ കഴിച്ചത്.