കറാച്ചി: ബൗളര്‍മാരെ നിലം തൊടീക്കാതെ അടിച്ചു പറത്തുന്ന ബാറ്റ്‌സ്മാന്നെ നിലയില്‍ ആരാധകര്‍ക്കു പ്രിയങ്കരനായ താരമായിരുന്നു പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡി. ക്രീസിലെത്തിയാല്‍ നേരിടുന്ന ആദ്യ പന്തില്‍ തന്നെ സിക്‌സറടിക്കാന്‍ മടിയില്ലാത്ത ചുരുക്കം താരങ്ങളിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ കരിയറില്‍ ബൗള്‍ ചെയ്യവെ താന്‍ ഭയപ്പെട്ടിരുന്ന ഒരാള്‍ ഉണ്ടായിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് അഫ്രീഡി.

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറയാണ് തന്റെ ഉറക്കം കെടുത്തിയ ആ ബാറ്റ്‌സ്മാനെന്നു അഫ്രീഡി വ്യക്തമാക്കി. ലാറയ്‌ക്കെതിരേ ബൗള്‍ ചെയ്യുമ്പോള്‍ വളരെയധികം ബുദ്ധിമുട്ട് നേരിട്ടിരുന്നു. അദ്ദേഹത്തിന്റെ ഫുട്ട്‌വര്‍ക്ക് തന്നെയായിരുന്നു ഇതിനു കാരണം. കുറച്ചു തവണ ലാറയെ ഔട്ടാക്കാന്‍ തനിക്കായിട്ടുണ്ട്. പക്ഷെ എപ്പോള്‍ അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യുമ്പോഴും മനസ്സില്‍ ഭയമായിരുന്നു.
അടുത്ത പന്ത് ലാറ ബൗണ്ടറിയിലേക്കോ സിക്‌സറിലേക്കോ പറത്തുമെന്ന ഭീതി അലട്ടിയിരുന്നു. കരിയറില്‍ ഇതുപോലെ തന്നെ സമ്മര്‍ദ്ദത്തിലാക്കിയ മറ്റൊരു താരമില്ല. ലാറയ്‌ക്കെതിരേ ഒരിക്കലും ആത്മവിശ്വാസത്തോടെ താന്‍ പന്തെറിഞ്ഞിട്ടില്ലെന്നും അഫ്രീഡി
വ്യക്തമാക്കി.
ഏറ്റവും മികച്ച സ്പിന്നര്‍മാര്‍ക്കെതിരേ ആധിപത്യം പുലര്‍ത്തിയ ലോകോത്ത ബാറ്റ്‌സ്മാനായിരുന്നു ലാറ. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനെപ്പോലും അനായാസമാണ് ലാറ നേരിട്ടിരുന്നത്. സ്പിന്നര്‍മാര്‍ക്കെതിരേ ലാറയുടെ ഫുട്ട്‌വര്‍ക്കിനെ ഗംഭീരമെന്നു മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. സ്പിന്നര്‍മാര്‍ക്കെതിരേ അദ്ദേഹത്തിന്റെ പ്രകടനം മനോഹരമായ കാഴ്ചയായിരുന്നു. ശരിക്കുമൊരു ക്ലാസ് പ്ലെയറായിരുന്നു ലാറയെന്നും അഫ്രീഡി അഭിപ്രായപ്പെട്ടു.

കൊവിഡ്-19നെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്തു തന്റെ ഫൗണ്ടേഷന്‍ വഴി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് അഫ്രീഡി. പല സെലിബ്രിറ്റികളും ലോക്ക്ഡൗണിനെ തുടര്‍ന്ന് വീടുകളിലേക്കു ഒതുങ്ങിക്കഴിയവെ വെല്ലുവിളികള്‍ നേരിട്ട് പുറത്തേക്കിറങ്ങിയാണ് അഫ്രീഡി ജനങ്ങളെ സേവിച്ചു കൊണ്ടിരിക്കുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വഴി പാകിസ്താനിലെ നൂറു കണക്കിന് കുടുംബങ്ങളെ അദ്ദേഹം സഹായിച്ചു കഴിഞ്ഞു. ഇനിയും കൂടുതല്‍ പേരിലേക്കു സഹായമെത്തിക്കാനുള്ള ശ്രമങ്ങളിലാണ് അഫ്രീഡി.