പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം, കോച്ചുമാരായിരുന്ന മിക്കി ആര്‍തര്‍, ഗ്രാന്‍ഡ് ബ്രാഡ്‌ബേണ്‍ എന്നിവര്‍ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ടീം ഡയറക്ടറും പാക് താരവുമായ മുഹമ്മദ് ഹഫീസ്. കളിക്കാരുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മൂന്നു പേരും പുല്ലുവിലയാണ് കല്‍പ്പിച്ചിരുന്നതെന്നും താരങ്ങളെ കയറൂരി വിടുകയാണ് ചെയ്തിരുന്നതെന്നും ഹഫീസ് പറയുന്നു.
ഇന്ത്യയില്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പില്‍ പാകിസ്താന്‍ ടീം ഫിറ്റ്‌നസില്‍ ഒട്ടും തന്നെ ശ്രദ്ധിച്ചിരുന്നില്ലെന്നും ഹഫീസ് ചൂണ്ടിക്കാട്ടി. കിരീട ഫേവറിറ്റുകളിലൊന്നായിരുന്ന പാകിസ്താന്‍ ടീം ഏകദിന ലോകകപ്പിന്റെ സെമി ഫൈനല്‍ പോലും കാണാതെയാണ് പുറത്തായത്. ലീഗ് ഘട്ടത്തിലെ ഒമ്പതു മല്‍സരങ്ങളില്‍ അഞ്ചിലും പാക് പട പരാജയപ്പെടുകയും ചെയ്തിരുന്നു.

ലോകകപ്പിലെ വന്‍ നാണക്കേടിനു പിന്നാലെയാണ് എല്ലാ ഫോര്‍മാറ്റുകളിലും ദേശീയ ടീമിന്റെ നായകസ്ഥാനത്തു നിന്നും ബാബര്‍ ഒഴിഞ്ഞത്. ലോകകപ്പിലേറ്റ വന്‍ പ്രഹരത്തിനു ശേഷമാണ് പാക് ടീമിന്റെ ഡയറക്ടറായി ഹഫീസിനെ നിയമിച്ചത്. പക്ഷെ ഓസ്‌ട്രേലിയ, ന്യൂസിലാഡ് പര്യടനങ്ങളില്‍ പാകിസ്താന്റെ മോശം പ്രകടനം കാരണം അദ്ദേഹവുമായുള്ള കരാര്‍ പിസിബി പുതുക്കിയതുമില്ല.
ഹഫീസ് ടീം ഡയറക്ടറായതിനു ശേഷം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയ പാകിസ്താന്‍ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ തൂത്തുവാരപ്പെടുകയായിരുന്നു. അതിനു ശേഷം ന്യൂസിലാന്‍ഡില്‍ നടന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ 1-4ന്റെ പരാജയവുമേറ്റു വാങ്ങി. അതിനു ശേഷമായിരുന്നു പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹഫീസുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്നു തീരുമാനിച്ചത്.
പാകിസ്താന്‍ ടെലിവിഷന്‍ ചാനലായ എആര്‍വൈ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെയായിരുന്നു ഫിറ്റ്‌നസ് കാര്യത്തില്‍ എത്ര മാത്രം അലംഭാവമാണ് മുമ്പുണ്ടായിരുന്നവര്‍ കാണിച്ചിരുന്നതെന്നു താന്‍ ടീം ഡയറക്ടറായതിനു ശേഷം മനസ്സിലാക്കാനായതെന്നു ഹഫീസ് തുറന്നടിച്ചു.
2023ല്‍ ഞാന്‍ പാക് ടീം ഡയറക്ടറായിരിക്കെ ഞങ്ങള്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോഴുണ്ടായ കാര്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. പാകിസ്താന്‍ താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരത്തിന്റെ കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പുതിയൊരു ഫിറ്റ്‌നസ് ചട്ടം തയ്യാറാക്കാനും ടീം ട്രെയ്നറോടു താന്‍ ആവശ്യപ്പെട്ടിരുന്നതായി ഹഫീസ് വ്യക്തമാക്കി.

ഫിറ്റ്‌നസിനല്ല മുന്‍ഗണനയെന്നു മുന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസവും മുഖ്യ കോച്ചായിരുന്ന മിക്കി ആര്‍തറും ആറു മാസങ്ങള്‍ക്കു മുമ്പ് തന്നോടു പറഞ്ഞിരുന്നുവെന്നാണ് ടീം ട്രെയ്‌നര്‍ എന്നോടു പറഞ്ഞത്. പാക് ടീമിലെ താരങ്ങൾ ഇഷ്ടമുള്ളതു പോലെ കളിട്ടെയെന്നും അവര്‍ തന്നോടു പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.
കളിക്കാരുടെ ഫിറ്റ്‌നസ് പരിശോധിക്കേണ്ടതില്ലെന്നു തനിക്കു നിര്‍ദേശം ലഭിച്ചിരുന്നുവെന്നു ടീം ട്രെയ്‌നര്‍ പറഞ്ഞതു കേട്ടപ്പോള്‍ ശരിക്കും ഷോക്കാണ് തോന്നിയതെന്നും ഹഫീസ് പറയുന്നു. തുടര്‍ന്നു പാകിസ്താന്‍ കളിക്കാരുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവും ഫിഫ്റ്റനസിന്റെ നിലവാരവും ഞാന്‍ പരിശോധിച്ചപ്പോള്‍ അതു അന്താരാഷ്ട്ര ക്രിക്കറ്റ് നിലവാരത്തേക്കാള്‍ വളരെ താഴെയായിരുന്നുവെന്ന് ബോധ്യമായി.
ആധുനിക ക്രിക്കറ്റില്‍ എല്ലാ ടീമുകളും പ്രഥമ പരിഗണനയാണ് ഫിറ്റ്‌നസിനു നല്‍കുന്നത്. ഓസ്‌ട്രേലിയയില്‍ വച്ച് കളിക്കാരുടെ ഫിറ്റ്‌നസ് നിലവാരം പരിശോധിച്ചപ്പോള്‍ പലര്‍ക്കും രണ്ടു കിമി പോലും ഓടാന്‍ പോലും സാധിച്ചിരുന്നില്ലെന്നും ഹഫീസ് വെളിപ്പെടുത്തി.