ഐസിസി ടൂര്‍ണമെന്റില്‍ ഒരു കിരീടത്തിനായുള്ള ടീം ഇന്ത്യയുടെ കാത്തിരിപ്പ് 10 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ എംഎസ് ധോണിക്കു കീഴില്‍ കിരീടം നേടിയ ശേഷം മറ്റൊരു ടൂര്‍ണമെന്റിലും ഇന്ത്യക്കു ജേതാക്കളാവാന്‍ സാധിച്ചിട്ടില്ല. ഫൈനലില്‍ വരെ ഒന്നിലേറെ തവണ ടീം എത്തിയെങ്കിലും കൈയെത്തുംദൂരത്തു കിരീടം കൈവിടുകയായിരുന്നു.
ഏറ്റവും അവസാനമായി ഈ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിലും കിരീടത്തിനരികെ ഇന്ത്യക്കു കാലിടറി. ഒരു മല്‍സരം പോലും തോല്‍ക്കാതെ മുന്നേറിയ ഇന്ത്യ ഫൈനലില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ മുട്ടുമടക്കി. പ്രതിഭാശാലികളായ താരങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്കു ഒരിക്കലും പഞ്ഞമുണ്ടായിട്ടില്ല. പക്ഷെ ശരിയായ കളിക്കാരെ ടീമിലുള്‍പ്പെടുത്താത്തതാണ് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പിഴവ്.

അവസാനത്തെ നാലു ഐസിസി ടൂര്‍ണമെന്റുകളെടുത്താല്‍ ഓരോ പിഴവുകള്‍ സെലക്ഷന്‍ കമ്മിറ്റി വരുത്തിയതായി നമുക്കു കാണാന്‍ കഴിയും. ഇവ എന്തൊക്കെയാണെന്നു നമുക്കു നോക്കാം. 2019ലെ ഏകദിന ലോകകപ്പില്‍ എംഎസ്‌കെ പ്രസാദിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി കാണിച്ച ഏറ്റവും വലിയ മണ്ടത്തരം അമ്പാട്ടി റായുഡുവിനെ ടീമില്‍ നിന്നും ഒഴിവാക്കിയെന്നതായിരുന്നു. നാലാം നമ്പറില്‍ ടീമിനായി ലോകകപ്പില്‍ കളിക്കേണ്ടിയിരുന്ന താരമായിരുന്നു അദ്ദേഹം.
പക്ഷെ തികച്ചും അപ്രതീക്ഷിതമായി സെലക്ഷന്‍ കമ്മിറ്റി റായുഡുവിനെ ഒഴിവാക്കുകയായിരുന്നു. പകരം അനുഭവസമ്പത്ത് ഒട്ടുമില്ലാത്ത തമിഴ്‌നാട്ടുകാരനായ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ടീമിലെടുക്കുകയായിരുന്നു. ഈ നീക്കം വലിയ ദുരന്തമായി മാറുകയും ചെയ്തു. ടൂര്‍ണമെന്റില്‍ ഇന്ത്യ സെമി ഫൈനലില്‍ തോറ്റ് പുറത്താവുകയായിരുന്നു.
2021ലെ ടി20 ലോകകപ്പില്‍ സെലക്ഷന്‍ കമ്മിറ്റി കാണിച്ച മണ്ടത്തരം ഈ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ മാച്ച് വിന്നര്‍മാരില്‍ ഒരാളായ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ തഴഞ്ഞുവെന്നതായിരുന്നു. മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ള ചഹല്‍ ഒഴിവാക്കപ്പെട്ടത് വലിയ സര്‍പ്രൈസ് തന്നെയായിരുന്നു.
അദ്ദേഹത്തെ തഴഞ്ഞ സെലക്ഷന്‍ കമ്മിറ്റി അനുഭവസമ്പത്ത് കുറഞ്ഞ രാഹുല്‍ ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി എന്നീ സ്പിന്നര്‍മാരെ ടീമിലുള്‍പ്പെടുത്തുകയും ചെയ്തു. രണ്ടു പേരും ടൂര്‍ണമെന്റില്‍ ദയനീയ പരാജയമായി മാറുകയും ഇന്ത്യ സെമി ഫൈനല്‍ പോലും കാണാതെ നാട്ടിലേക്കു മടങ്ങുകയുമായിരുന്നു.
സെലക്ഷന്‍ കമ്മിറ്റിയുടെ മൂന്നാമത്തെ അബദ്ധം കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലായിരുന്നു. ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോര്‍ഡുള്ള ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ തഴഞ്ഞതായിരുന്നു സെലക്ഷന്‍ കമ്മിറ്റിക്കു സംഭവിച്ച പ്രധാന പിഴവ്.

ഓപ്പണറെന്ന നിലയില്‍ കെഎല്‍ രാഹുല്‍ റണ്ണെടുക്കാന്‍ വിഷമിച്ചിട്ടും ധവാനെ ടീമിലെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ഒരുക്കമായില്ല. അദ്ദേഹത്തെ കണ്ടില്ലെന്നു നടിച്ച അവര്‍ രാഹുലിനെ തന്നെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതു ടൂര്‍ണമെന്റില്‍ ടീമിനു വലിയ ക്ഷീണമായി മാറി. പലപ്പോഴും രാഹുലിന്റെ സ്ലോ ബാറ്റിങ് ഇന്ത്യക്കു വലിയ തിരിച്ചടിയാവുകയും ടീം സെമിയില്‍ വീഴുകയും ചെയ്തു.
ഏറ്റവും അവസാനമായി ഈ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ സെലക്ഷന്‍ കമ്മിറ്റി കാണിച്ച മണ്ടത്തരം ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജു സാംസണിനെ തഴഞ്ഞ് സൂര്യകുമാര്‍ യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയതായിരുന്നു. ഏകദിനത്തില്‍ ഫോം കണ്ടെത്താനാവാതെ വലഞ്ഞിട്ടും 50ന് മുകളില്‍ ശരാശരിയുള്ള സഞ്ജുവിനെ ടീമിലെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തയ്യാറായില്ല.
സൂര്യയാവട്ടെ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഫ്‌ളോപ്പായി മാറി. ഫൈനലിലുള്‍പ്പെടെ ടീമിനു ഏറ്റവും നിര്‍ണായകമായ ഘട്ടങ്ങളിലൊന്നും അദ്ദേഹത്തിനു തിളങ്ങാനായില്ല. ഫിനിഷറുടെ റോളില്‍ സൂര്യക്കു പകരം സഞ്ജുവിനെ പരീക്ഷിച്ചിരുന്നെങ്കില്‍ കൂടുതല്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമായിരുന്നു.