For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കരിയറില്‍ വിറപ്പിച്ചത് 3 ബൗളര്‍മാര്‍, അതിലൊരാള്‍ ഇന്ത്യന്‍! വെളിപ്പെടുത്തി ഡിവില്ലിയേഴ്‌സ്

കേപ്ടൗണ്‍: ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ആരാണെന്ന് ചോദ്യത്തിന്റെ ഉത്തരമായി എബി ഡിവില്ലിയേഴ്‌സെന്ന് പറയാം. ഒരു ബൗളറേയും ഭയമില്ലാതെ മൈതാനത്തിന്റെ തലങ്ങും വിലങ്ങും പന്ത് പായിക്കുന്ന എബിഡിയുടെ ബാറ്റിങ് മികവിന് പകരം വെക്കാന്‍ മറ്റൊരു താരവുമില്ല. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനൊപ്പവും ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പവും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചാണ് ഡിവില്ലിയേഴ്‌സ് പടിയിറങ്ങിയത്.

360 ഡിഗ്രി ഷോട്ടുകളുമായി ബൗളര്‍മാരുടെ പേടി സ്വപ്‌നമായി മാറിയ ഡിവില്ലിയേഴ്‌സ് ഇപ്പോഴിതാ തന്നെ പ്രയാസപ്പെടുത്തിയ മൂന്ന് ബൗളര്‍മാരെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ഇന്ത്യന്‍ താരവും അതില്‍ ഉള്‍പ്പെടുമെന്നതാണ് കൗതുകം. 'ഷെയ്ന്‍ വോണാണ് എന്നെ പ്രയാസപ്പെടുത്തിയ ബൗളര്‍മാരിലൊരാള്‍. 2006ല്‍ ആദ്യമായി ഓസീസ് പര്യടനം നടത്തിയപ്പോള്‍ നന്നായി ബുദ്ധിമുട്ടി. അത്രത്തോളം മികച്ച സാങ്കേതികയാണ് വോണിനുണ്ടായിരുന്നത്. മികച്ച ക്രിക്കറ്റ് ബുദ്ധിയും ഷെയ്ന്‍ വോണിനുണ്ട്.

അതുകൊണ്ടുതന്നെ അന്ന് അനുഭവസമ്പത്ത് കുറവുള്ള എനിക്ക് വോണിന് മുന്നില്‍ പ്രയാസപ്പെടേണ്ടി വന്നു. വലിയ പ്രകടനം നടത്താമെന്ന പ്രതീക്ഷയായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. സ്ലോ ബോളുകള്‍ സ്‌ട്രെയ്റ്റായി എറിയുകയെന്നതായിരുന്നു അന്ന് വോണ്‍ പയറ്റിയ തന്ത്രം. 2005, 2006, 2007 സമയങ്ങളിലെല്ലാം എന്റെ ദൗര്‍ബല്യമായിരുന്നു അത്'- ജിയോ സിനിമയില്‍ റോബിന്‍ ഉത്തപ്പയുമായുള്ള ചാറ്റ് ഷോയില്‍ ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ഷെയ്ന്‍ വോണ്‍ ബുദ്ധിമാനായ സ്പിന്നറായിരുന്നു. കൈവിരലുകളില്‍ മാന്ത്രികത ഒളിപ്പിച്ച് ബാറ്റ്‌സ്മാനെ കുടുക്കിയിരുന്ന അദ്ദേഹം ഒട്ടുമിക്ക ബാറ്റ്‌സ്മാന്‍മാരുടെയും പേടി സ്വപ്‌നമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വോണ്‍ പകരക്കാരനില്ലാത്ത പ്രതിഭയാണെന്ന് പറയാം. രണ്ടാമത്തെ ബൗളറായി റാഷിദ് ഖാനെയാണ് ഡിവില്ലിയേഴ്‌സ് തിരഞ്ഞെടുത്തത്. അഫ്ഗാനിസ്താന്‍ സ്പിന്നര്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ്.

jasprit bumrah

പ്രധാനമായും ടി20യിലാണ് റാഷിദ് തിളങ്ങുന്നത്. പ്രായംകൊണ്ട് ചെറുപ്പമാണെങ്കിലും അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങള്‍ ഇതിനോടകം നേടിയെടുക്കാന്‍ റാഷിദ് ഖാന് സാധിച്ചിട്ടുണ്ട്. 'റാഷിദ് ഖാനെ നേരിടുകയെന്നത് ദുഷ്‌കരമാണ്. ഒന്നിലധികം തവണ എന്നെ അവന്‍ കുടുക്കിയിട്ടുണ്ട്. തളരാത്ത മനസാണ് അവന്റേത്. തിരിച്ചുവരവ് എപ്പോഴും ആഗ്രഹിക്കും. മൂന്ന് തുടര്‍ സിക്‌സുകള്‍ പറത്തിയാല്‍ അടുത്ത പന്തിലും പുറത്താക്കാനുള്ള ആക്രമണോത്സകതയാണ് അവന്‍ കാട്ടുന്നത്.

അവനെതിരേ വലിയ ഷോട്ടുകള്‍ കളിക്കുക ബുദ്ധിമുട്ടാണ്. ഇത്തരം ബൗളര്‍മാരോട് എനിക്ക് വലിയ ബഹുമാനമാണ്'- ഡിവില്ലിയേഴ്‌സ് പറഞ്ഞു. റാഷിദ് ഖാനെ ഐപിഎല്ലിലൂടെയാണ് ഡിവില്ലിയേഴ്‌സ് നേരിട്ടിട്ടുള്ളത്. വിരാട് കോലി, രോഹിത് ശര്‍മ ഉള്‍പ്പെടെ ഒട്ടുമിക്ക വമ്പന്‍ ബാറ്റ്‌സ്മാന്‍മാരെയും പ്രയാസപ്പെടുത്തിയിട്ടുള്ള ബൗളറാണ് റാഷിദ് ഖാന്‍. 80 ടി20യില്‍ നിന്ന് 129 വിക്കറ്റ് നേടിയിട്ടുള്ള റാഷിദ് ഖാന്‍ 109 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 139 വിക്കറ്റാണ് വീഴ്ത്തിയത്.

മൂന്നാമതായി ഇന്ത്യയുടെ ജസ്പ്രീത് ബുംറയെയാണ് ഡിവില്ലിയേഴ്‌സ് തിരഞ്ഞെടുത്തത്. ഐപിഎല്ലില്‍ ആരാധകര്‍ ആവേശത്തോടെ കണ്ടിരുന്ന നേര്‍ക്കുനേര്‍ പോരാട്ടമായിരുന്നു ഇത്. 'ബുംറ എപ്പോഴും വലിയ വെല്ലുവിളിയാണ്. വളരെ മത്സരബുദ്ധിയുള്ളവനാണ് ബുംറ. വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണവന്‍. വളരെ ബഹുമാനം തോന്നിയിട്ടുള്ളവരിലൊരാളാണ് ബുംറ. അവനെ പ്രഹരിച്ചപ്പോഴെല്ലാം ശക്തമായി തിരിച്ചെത്തി വിക്കറ്റ് നേടാനും ശ്രമിച്ചു. ആ മത്സരബുദ്ധി എനിക്കിഷ്ടമാണ്'-ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായ താരമാണ് ബുംറ. യോര്‍ക്കറുകള്‍ എറിയാനുള്ള മികവാണ് ബുംറയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. അതിവേഗത്തില്‍ കൃത്യതയോടെ യോര്‍ക്കര്‍ എറിയാന്‍ ബുംറക്ക് കഴിവുണ്ട്. ഏറെ നാളുകളായി പരിക്കേറ്റ് പുറത്തുള്ള ബുംറ ഇപ്പോള്‍ തിരിച്ചുവരാനൊരുങ്ങുകയാണ്. ഏകദിന ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുത്ത് ബുംറക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Tuesday, July 4, 2023, 16:35 [IST]
Other articles published on Jul 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+