ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. മത്സരം രണ്ടാം ദിനം പിന്നിടവെ ദക്ഷിണാഫ്രിക്കയുടെ സര്‍വാധിപത്യമാണ് കാണുന്നത്. രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ പരുങ്ങുകയാണ്. മൂന്ന് ദിവസം ശേഷിക്കെ ഇന്ത്യക്ക് തിരിച്ചുവരവ് കടുപ്പമാണ്. ബാറ്റിങ് നിരയുടെ മോശം പ്രകടനവും ബൗളിങ്ങില്‍ മുഹമ്മദ് ഷമിയുടെ അഭാവവും ഇന്ത്യയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടറാണ് ഫാനി ഡിവില്ലിയേഴ്‌സ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നറായിരുന്ന താരം ദക്ഷിണാഫ്രിക്കയ്ക്കായി 83 ഏകദിനവും 18 ടെസ്റ്റുമാണ് കളിച്ചത്. ദക്ഷിണാഫ്രിക്കയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ഫാനി ഡിവില്ലിയേഴ്‌സ് ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ബഹുമാനം ആരോടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. അത് സച്ചിനോ കോലിയോ ഗാംഗുലിയോ അല്ലെന്നും രവി ശാസ്ത്രിയാണെന്നുമാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്.
അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 'വളരെ സ്റ്റൈലിഷായി ബാറ്റ് ചെയ്യുന്ന കളിക്കാരനാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. ഒരു ബൗളറെ നിരാശപ്പെടുത്താന്‍ കഴിവുള്ളയാളാണ് അദ്ദേഹം. തനിക്കെതിരേ പദ്ധതികള്‍ മെനയുന്നതിനെയെല്ലാം തകര്‍ക്കാന്‍ ശേഷിയുള്ള താരമാണ് അസ്ഹറുദ്ദീന്‍. ഇക്കാര്യത്തില്‍ അദ്ദേഹം ബെസ്റ്റാണ്. നിങ്ങളെ ഒന്നോ രണ്ടോ പന്തുകളില്‍ പുറത്താക്കുമെന്ന് ഒരു ബൗളറും അസ്ഹറുദ്ദീനോട് പറയാന്‍ ധൈര്യം കാട്ടിയിട്ടില്ല.
ഓഫ് കട്ടറുകള്‍ എറിയാന്‍ എനിക്ക് പ്രയാസമായിരുന്നു. ഇന്ത്യന്‍ പേസ് ബൗളറായിരുന്ന മനോജ് പ്രഭാകറാണ് ഓഫ് കട്ടറുകള്‍ മികച്ച രീതിയില്‍ എറിയാന്‍ എന്നെ സഹായിച്ചത്. ഞങ്ങള്‍ ഇടക്കിടെ സംസാരിക്കുമായിരുന്നു. സാധാരണ ബൗളിങ്ങിനപ്പുറം വ്യത്യസ്തമായി എന്തെങ്കിലും ശ്രമിക്കാന്‍ അദ്ദേഹം പറയുമായിരുന്നു. സ്ലോ സ്പിന്‍ ബോളുകളുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറയുമായിരുന്നു. നെറ്റ്‌സില്‍ വ്യത്യസ്തമായ പന്തെറിഞ്ഞ് പരീക്ഷണങ്ങള്‍ നടത്തുമായിരുന്നു.

മുഴുവന്‍ റണ്ണപ്പുമായി വന്ന് സ്ലോ ബോളുകള്‍ എറിയുന്നത് ബാറ്റ്‌സ്മാനെ ആശയക്കുഴപ്പത്തിലാക്കും. സച്ചിന്‍ ടെണ്ടുല്‍ക്കറെയടക്കം ഇത്തരത്തില്‍ പുറത്താക്കിയിട്ടുണ്ട്. സ്ലോ ബോളുകള്‍ എറിയുന്നതില്‍ പ്രഭാകറും മികച്ചവനായിരുന്നു'- ഫാനി ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകന്മാരിലൊരാളായിത്തന്നെ അസ്ഹറുദ്ദീനെ വിശേഷിപ്പിക്കാം. ബാറ്റിങ്ങുകൊണ്ടും നായക മികവുകൊണ്ടും അദ്ദേഹം ഇന്ത്യക്കായി നിറഞ്ഞുനിന്നു. ഭയമില്ലാത്ത ബാറ്റ്‌സ്മാനായ താരം ആക്രമണോത്സക ക്രിക്കറ്റിനെ ഇഷ്ടപ്പെട്ടിരുന്നു.
ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നില്ലായിരുന്നെങ്കില്‍ ഇന്ന് ഇതിഹാസങ്ങളുടെ പട്ടികയിലെ മുന്‍ നിരക്കാരനായി അസ്ഹറുദ്ദീന്‍ ഉണ്ടാവുമായിരുന്നു. വലിയ ഉയര്‍ച്ചയില്‍ നിന്ന് താഴേക്ക് വീണ താരമാണ് അസ്ഹറുദ്ദീന്‍. സമീപകാലത്തായി അദ്ദേഹം ക്രിക്കറ്റില്‍ സജീവമായി വരുന്നുണ്ട്. എന്നാല്‍ സച്ചിന്‍, ഗാംഗുലി തുടങ്ങിയ ഇന്ത്യയുടെ ഇതിഹാസ താരങ്ങളോടൊപ്പം ചേര്‍ത്തുവെക്കേണ്ട പേരായിരുന്നു അസ്ഹറുദ്ദീന്‍. ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് അര്‍ഹിച്ച ബഹുമാനം ഇന്ന് ലഭിക്കുന്നില്ല.
നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പരയില്‍ വിയര്‍ക്കുകയാണ്. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യയുടെ 245 റണ്‍സിന് മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് 256 എന്ന മികച്ച നിലയിലാണ്. 11 റണ്‍സിന്റെ ലീഡ് ഇതിനോടകം ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. മൂന്നാം ദിനം ദക്ഷിണാഫ്രിക്കയുടെ ലീഡ് 100 കടന്നാല്‍ തിരിച്ചുവരവ് ഇന്ത്യക്ക് പ്രയാസമായിരിക്കും. ഇന്ത്യയുടെ പേസ് നിരക്ക് പ്രതീക്ഷിച്ച മൂര്‍ച്ചയില്ല.
ബാറ്റിങ് നിരയും പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ല. ഒന്നാം ഇന്നിങ്‌സില്‍ 200നുള്ളില്‍ ഇന്ത്യ ഓള്‍ഔട്ട് ആകേണ്ടതായിരുന്നു. കെ എല്‍ രാഹുലിന്റെ (101) സെഞ്ച്വറി പ്രകടനമാണ് വലിയ നാണക്കേടില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശുബ്മാന്‍ ഗില്‍ എന്നിവര്‍ക്കൊന്നും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. രണ്ടാം ഇന്നിങ്‌സില്‍ ഇവര്‍ക്ക് അവസരത്തിനൊത്ത് ഉയരാനാവാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്നുറപ്പ്.