അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനോടൊപ്പം തന്റെ ഏറ്റവും വലിയ നിരാശയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. രാഹുല്‍ ദ്രാവിഡിനു പകരം ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ചാവാന്‍ തയ്യാറെടുക്കുന്ന അദ്ദേഹം ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് മനസ്സ് തുറന്നത്. ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിനു ശേഷം ഗംഭീര്‍ മുഖ്യ കോച്ചായി ചുമതലയേറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയുടെ രണ്ടു ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. 2007ലെ ടി20 ലോകകപ്പ്, 2011ല ഏകദിന ലോകകപ്പ് എന്നിവയുടെ ഫൈനലുകളില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും കൂടിയായിരുന്നു ഗംഭീര്‍. 2011ല്‍ ശ്രീലങ്കയുമായുള്ള ലോകകപ്പ് കലാശപ്പോരില്‍ 97 റണ്‍സെടുത്താണ് അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായത്. പക്ഷെ അന്നു ഗംഭീറിനേക്കാള്‍ കൈയടി ലഭിച്ചത് മുന്‍ നായകന്‍ എംഎസ് ധോണിക്കായിരുന്നു.

79 ബോളില്‍ പുറത്താവാതെ 91 റണ്‍സാണ് ധോണി അടിച്ചെടുത്തത്. അന്നു ടീമിന്റെ വിജയം കുറിച്ചു കൊണ്ട് അദ്ദേഹം പായിച്ച സിക്‌സര്‍ ചരിത്രത്തില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ വിജയ റണ്‍സ് അന്നു നേടാന്‍ സാധിക്കാതെ പോയതാണ് കരിയറിലെ ഏറ്റവും വലിയ നിരാശയായി താന്‍ കാണുന്നതെന്നു ഗംഭീര്‍ വെളിപ്പെടുത്തി.
ആ മല്‍സരം ഫിനിഷ് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുകയാണ്. അന്നു കളി ഫിനിഷ് ചെയ്യേണ്ടത് എന്റെ ജോലിയായിരുന്നു. മറ്റാരെക്കൊണ്ടും ഞാന്‍ അതു ചെയ്യിക്കാന്‍ പാടില്ലായിരുന്നു. എനിക്കു സമയത്തെ പിറകിലേക്കു കൊണ്ടുപോവാന്‍ സാധിച്ചിരുന്നെങ്കില്‍ ആ മല്‍സരത്തിലേക്കു പോവുകയും ഇന്ത്യയുടെ അവസാന റണ്‍സ് നേടുകയും ചെയ്യും. ഞാന്‍ എത്ര റണ്‍സ് നേടുമെന്നതു വിഷയമല്ലെന്നും ഗംഭീര്‍ വിശദമാക്കി.
ഇന്ത്യന്‍ ടീമിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദീര്‍ഘകാലത്തേക്കു നയിക്കാന്‍ അവസരം ലഭിക്കാതെ പോയതില്‍ തനിക്കു നിരാശയില്ലെന്നും അദ്ദേഹം പറയുന്നു. വിവിധ ഫോര്‍മാറ്റുകളിലായി ആറു മല്‍സരങ്ങളില്‍ മാത്രമാണ് ഗംഭീര്‍ ഇന്ത്യന്‍ ക്യാപ്ഫ്‌റനായിട്ടുള്ളത്. ഇവയില്‍ ബാറ്റിങിലും അദ്ദേഹം കസറിയിരുന്നു. 90 ശരാശിരിയില്‍ 360 റണ്‍സ് ഗംഭീര്‍ അടിച്ചെടുത്തു.
ആരാധര്‍ക്കു വേണ്ടി നന്നായി പെര്‍ഫോം ചെയ്യുന്നതിനെക്കുറിച്ചാണ് ഞാന്‍ എല്ലായ്‌പ്പോഴും ചിന്തിച്ചിട്ടുള്ളത്. പരിശീലന കരിയറിലെ അവസാന വര്‍ഷം മുതല്‍ ഞാന്‍ ചിന്തിച്ചതും ഇങ്ങനെയാണ്. കരിയറിന്റെ മധ്യത്തില്‍ വച്ച് ഇന്ത്യയെ ആറു മല്‍സരങ്ങളില്‍ നയിക്കാനുള്ള അവസരവും എനിക്കു ലഭിച്ചു. എന്റെ കഴിവിന്റെ പരമാവധി ഈ റോള്‍ നിര്‍വഹിക്കാനും ശ്രമിച്ചിട്ടുണ്ടെന്നും ഗംഭീര്‍ പറയുന്നു.

ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ എനിക്കു യാതൊരു തരത്തിലുള്ള പശ്ചാത്താപവുമില്ല. കാരണം ഒരു പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുകയെന്നതല്ല എന്റെ ജോലി. സ്വന്തം രാജ്യത്തെ വിജയിപ്പിക്കുകയാണ് എന്റെ ജോലി. ഏതൊക്കെ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ടോ അവരെയെല്ലാം ജയിപ്പിക്കാനാണ് പരമാവധി ശ്രമിച്ചിട്ടുള്ളതെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലില്‍ രണ്ടു തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിനെ ചാംപ്യന്മാരാക്കിയിട്ടുള്ള ക്യാപ്റ്റനാണ് ഗംഭീര്‍. പിന്നീട് ഉപദേശകന്റെ റോളിലും ടീമിനു കിരീടം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
ഇത്തവണത്തെ സീസണിനു മുമ്പാണ് ഗംഭീര്‍ ഉപദേശകനായി കെകെആറില്‍ തിരിച്ചെത്തിയത്. അവര്‍ക്കു മൂന്നാം കിരീടം നേടിക്കൊടുത്ത് അദ്ദേഹം റോള്‍ ഭംഗിയാക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനമേറ്റെടുക്കാന്‍ ഗംഭീര്‍ ഒരുങ്ങുന്നത്.