ലോക ക്രിക്കറ്റിലെ ഏറ്റവും സമ്പന്നരായ താരങ്ങളുടെ നിരയിലാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെയും ബാറ്റിങ് ഇതിഹാസം വിരാട് കോലിയുടെയും സ്ഥാനം. ഐപിഎല്ലിലൂടെയും പരസ്യ വരുമാനത്തിലൂടെയുമെല്ലാം കോടികളാണ് ഇവര്‍ പ്രതിവര്‍ഷം വാരിക്കൂട്ടുന്നത്. ആസ്തിയുടെ കാര്യത്തില്‍ ധോണിക്കും മുകളിലാണ് കോലിയെന്നു പറയേണ്ടി വരും. പക്ഷെ ലോകത്തില്‍ ഒരു ക്രിക്കറ്ററുടെ ഏറ്റവും വിലയേറിയ വീട് കോലിയുടേതല്ല എന്നതാണ് കൗതുകകരമായ കാര്യം. ഇന്ത്യയുടെ മറ്റൊരു ക്രിക്കറ്ററാണ് അതിന്റെ അവകാശി. ഈ താരത്തെക്കുറിച്ച് കൂടുതലറിയാം.
മൃദുല കുമാരി ജഡേജയെന്ന ഗുജറാത്തില്‍ നിന്നുള്ള വനിതാ ക്രിക്കറ്ററുടെ പേരിലാണ് ഈ റെക്കോര്‍ഡ്. ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ വീടിന്റെ അവകാശിയായ ക്രിക്കറ്ററാണ് ഇവര്‍. പേരിനോടൊപ്പമുള്ള ജഡേജയെന്ന 'വാല്' കണ്ട് ഇവര്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ബന്ധുവാണെന്നു ആരും കരുതേണ്ട. ജഡ്ഡുവുമായി ഇവര്‍ക്കു യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നതാണ് യാഥാര്‍ഥ്യം.

രാജ്‌കോട്ടിലെ രാജകുടുംബത്തില്‍ നിന്നുള്ളയാളാണ് ക്രിക്കറ്റര്‍ കൂടിയായ മൃദുല കുമാരി ജഡേജ. ഇവരുടെ അച്ഛന്‍ മന്‍ദാതാസിങ് ജഡേജ രാജ്‌കോട്ടിലെ രാജകുടുംബാംഗമാണ്. 225 ഏക്കറോളം വരുന്ന രഞ്ജിത് വിലാസ് കൊട്ടാരത്തിന്റെ അവകാശി കൂടിയാണ് അദ്ദേഹം. 150 മുറികളുള്ള അതിഗംഭീരമായ ഗോഥിക് ശൈലിയിലുള്ള കൊട്ടാരമാണിത്. നിരവധി ആഡംബര വാഹനങ്ങള്‍ നിറഞ്ഞ മനോഹരമായ ഗ്യാരേജാണ് ഇവിടെയുള്ളത്.
പൈതൃക ഹോട്ടലായി മാറിയിട്ടില്ലാത്ത, മുന്‍ രാജവംശങ്ങളിലെ കുടുംബാംഗങ്ങൾ താമസിക്കുന്ന രാജ്യത്തെ ചുരുക്കം കൊട്ടാരങ്ങളിലൊന്നാണിത്. ഏകദേശം 4500ഓളം കോടിയാണ് ഈ കൊട്ടാരത്തിന്റെ മൂല്യമെന്നാണ് കണക്കുകൾ പറയുന്നത്. ലേക്ക് ഫാം, വെള്ളിയില്‍ നിര്‍മിച്ച രഥങ്ങള്‍, ആഭരണങ്ങള്‍, നിരവധി പുരാതനമായ കാറുകള്‍ എന്നിവയെല്ലാം കൊട്ടാരത്തിന്റെ പ്രൗഡിയും ഗാംഭീര്യവും വര്‍ധിപ്പിക്കുന്നു.

അതേസമയം, വിരാട് കോലിയുടെ കാര്യത്തിലേക്കു വരികയാണെങ്കില്‍ രണ്ടു വീടുകളാണ് അദ്ദേഹത്തിനുള്ളത്. ഒന്നു മുംബൈയിലാണെങ്കില്‍ മറ്റൊന്നു ഗുരുഗ്രാമിലുമാണ്. മുംബൈയിലെ വെര്‍ളിയില്‍ സ്ഥിതി ചെയ്യുന്ന കോലിയുടെ വീടിന്റെ മൂല്യം 34 കോടിയോളം രൂപയാണ്. ഗുരുഗ്രാമിലുള്ള ബംഗ്ലാവിന്റെ മൂല്യം 80 കോടിയോളം രൂപയുമാണ്. കൂടാതെ അലിബര്‍ഗില്‍ 19.24 കോടിയോളം രൂപയുടെ ഫാംഹൗസും കോലിക്കുണ്ട്.