Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ICC TEST TEAM OF THE YEAR: വില്യംസന്‍ നായകന്‍, കോലിയില്ല, ഇന്ത്യയില്‍ നിന്ന് മൂന്ന് പേര്‍

1

ദുബായ്: പോയവര്‍ഷത്തെ മികച്ച ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തും ഉള്‍പ്പെടാതെ പോയ ടെസ്റ്റ് ടീമിനെ നയിക്കുന്നത് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനാണ്. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസീലന്‍ഡിനെ കിരീടം ചൂടിച്ച നായകനാണ് വില്യംസന്‍. ഈ മികവാണ് അദ്ദേഹത്തെ ഐസിസിയുടെ ടീമിന്റെ നായകസ്ഥാനത്തേക്കെത്തിച്ചത്. ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് വില്യംസനുള്ളത്.

ഇന്ത്യയുടെ രോഹിത് ശര്‍മയും ശ്രീലങ്കയുടെ ദിമുത് കരുണരത്‌നയുമാണ് ഓപ്പണര്‍മാര്‍. അവസാന വര്‍ഷം ഗംഭീര പ്രകടനമാണ് രോഹിത് ശര്‍മ കാഴ്ചവെച്ചത്. 47.68 ശരാശരിയില്‍ 906 റണ്‍സാണ് രോഹിത്തിന് നേടാനായത്. ഇതില്‍ രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും. രണ്ടും ഇംഗ്ലണ്ടിനെതിരേയായിരുന്നു. ഒന്ന് ചെന്നൈയിലും ഒന്ന് ഓവലിലും. പോയ വര്‍ഷം കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ ഓപ്പണര്‍ രോഹിത്താണ്. കരുണരത്‌നയും മോശമാക്കിയില്ല. ലങ്കന്‍ നായകനായ താരം ഏഴ് മത്സരത്തില്‍ നിന്ന് 902 റണ്‍സാണ് അടിച്ചെടുത്തത്. 69.38 ശരാശരിയില്‍ കളിച്ച കരുണരത്‌ന നാല് സെഞ്ച്വറി നേടി. ഒരു ഡബിള്‍ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

1

ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ കടത്തിവെട്ടി മാര്‍നസ് ലബ്യുഷെയ്ന്‍ മൂന്നാം നമ്പറില്‍ ഇടം പിടിച്ചു. അഞ്ച് മത്സരം മാത്രം കളിച്ച താരം 65.75 ശരാശരിയില്‍ അടിച്ചെടുത്തത് 526 റണ്‍സാണ്. ഇതില്‍ രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും. നിലവിലെ ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ലബ്യുഷെയ്ന്‍. നാലാം നമ്പറില്‍ ഇത്തവണ വിരാട് കോലിക്ക് ഇടമില്ല. ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ടിനാണ് അവസരം. 2021ലെ ടെസ്റ്റ് റണ്‍വേട്ടക്കാരില്‍ റൂട്ടായിരുന്നു ഒന്നാമന്‍. 15 മത്സരത്തില്‍ നിന്ന് 61 ശരാശരിയില്‍ 1708 റണ്‍സാണ് റൂട്ട് നേടിയത്. ടെസ്റ്റ് ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം ഒരു താരം നേടുന്ന ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണിത്.

അഞ്ചാം നമ്പറില്‍ നായകന്‍ കെയ്ന്‍ വില്യംസനാണ്. ന്യൂസീലന്‍ഡ് താരം നാല് മത്സരത്തില്‍ നിന്ന് 395 റണ്‍സാണ് നേടിയത്. 65.83 ആണ് ശരാശരി. ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. ഇന്ത്യയെ തോല്‍പ്പിച്ച് ന്യൂസീലന്‍ഡിനെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളാക്കിയതിന്റെ മികവിലാണ് അദ്ദേഹം ടീമിലിടം പിടിച്ചത്. പാകിസ്താന്റെ ഫവാദ് ആലമാണ് മറ്റൊരു താരം. 36കാരനായ താരം 9 മത്സരത്തില്‍ നിന്ന് 57.10 ശരാശരിയില്‍ 571 റണ്‍സാണ് അവസാന വര്‍ഷം അടിച്ചെടുത്തത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടും.

2

ഏഴാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇന്ത്യയുടെ റിഷഭ് പന്തിനാണ് അവസരം. 12 മത്സരത്തില്‍ നിന്ന് 39.36 ശരാശരിയില്‍ 748 റണ്‍സാണ് അദ്ദേഹം നേടിയത്. ഇംഗ്ലണ്ടിനെതിരേ ഒരു സെഞ്ച്വറിയും നേടി. 23 ഇന്നിങ്‌സില്‍ നിന്ന് 39 പുറത്താക്കലിനും റിഷഭ് കാരണമായി. എട്ടാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി ഇന്ത്യയുടെ ആര്‍ അശ്വിനാണ് അവസരം. 9 മത്സരത്തില്‍ നിന്ന് 54 വിക്കറ്റുമായി പോയ വര്‍ഷത്തെ വിക്കറ്റ് വേട്ടക്കാരില്‍ അശ്വിന്‍ തലപ്പത്തായിരുന്നു. 25.35 ശരാശരിയില്‍ 355 റണ്‍സും അദ്ദേഹം നേടി. ഇതിലൊരു സെഞ്ച്വറിയും ഉള്‍പ്പെടും.

3

ഒമ്പതാം നമ്പറില്‍ ന്യൂസീലന്‍ഡ് പേസ് ഓള്‍റൗണ്ടര്‍ കെയ്ല്‍ ജാമിസനാണ് അവസരം. ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നിവരെയെല്ലാം മറികടന്ന താരം 5 മത്സരത്തില്‍ നിന്ന് 27 വിക്കറ്റാണ് നേടിയത്. 105 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ കളിയിലെ താരവുമായിരുന്നു ജാമിസന്‍. പാകിസ്താന്റെ ഹസന്‍ അലിയാണ് 10ാമന്‍. 9 മത്സരത്തില്‍ നിന്ന് 41 വിക്കറ്റാണ് പേസര്‍ സ്വന്തമാക്കിയത്. പാകിസ്താന്റെ തന്നെ ഷഹീന്‍ അഫ്രീദിയാണ് 11ാമന്‍. 9 മത്സരത്തില്‍ നിന്ന് 47 വിക്കറ്റാണ് ഷഹീന്‍ നേടിയത്.

ഐസിസി ടീം ഓഫ് ദി ഇയര്‍: ദിമുത് കരുണരത്‌ന, രോഹിത് ശര്‍മ, മാര്‍നസ് ലബ്യുഷെയ്ന്‍, ജോ റൂട്ട്, കെയ്ന്‍ വില്യംസന്‍, ഫവാദ് അലം, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, കെയ്ല്‍ ജാമിസന്‍, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി.

Story first published: Thursday, January 20, 2022, 18:12 [IST]
Other articles published on Jan 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+