ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി പല താരങ്ങളെയും നേരത്തേ ഒതുക്കിയിട്ടുണ്ടെന്ന ആരോപണങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത്. കരിയറിന്റെ ഭൂരിഭാഗവും ശ്രീ കളിച്ചിരിക്കുന്നത് ധോണിക്കു കീഴിലാണ്. 2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പിലും 2011ലെ ലോകകപ്പിലും ഇന്ത്യ ജേതാക്കളായപ്പോള്‍ ശ്രീശാന്ത് ടീമിന്റെ ഭാഗമായിരുന്നു.
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു വിരമിച്ചു കഴിഞ്ഞ ശ്രീ ഇപ്പോള്‍ വിദേശത്തു നടക്കുന്ന ഫ്രാഞ്ചൈസി ലീഗുകളിലെ സജീവ സാന്നിധ്യമാണ്. കൂടാതെ കമന്ററി രംഗത്തും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. ദേശീയ ടീമില്‍ ധോണിക്കു കീഴില്‍ കളിക്കവെ തനിക്കും പല കാര്യങ്ങളിലും അദ്ദേഹവുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ടെന്നു 40കാരനായ ശ്രീശാന്ത് വെളിപ്പെടുത്തി.

മൂന്നാം നമ്പറില്‍ വളരെ മികച്ച ബാറ്റിങ് റെക്കോര്‍ഡുണ്ടായിട്ടും ധോണി ഭായ് അവിടെ സ്ഥിരായി കളിക്കാതെ മറ്റുള്ളവര്‍ക്കു റോള്‍ വിട്ടു നല്‍കിയത് ത്യാഗമാണെന്നൊന്നും ഞാന്‍ പറയില്ല. അദ്ദേഹം ടീമിനെക്കുറിച്ചായിരുന്നു എല്ലായ്‌പ്പോഴും ചിന്തിച്ചിരുന്നത്.
യുവ താരങ്ങള്‍ക്കു അവരുടെ കഴിവ് തെളിയിക്കാന്‍ ധോണി അവസരം നല്‍കിയിട്ടുണ്ട്. ദേശീയ ടീമില്‍ മാത്രമല്ല ഐപിഎല്ലിലും നമുക്കു ഇതു കാണാന്‍ കഴിയും. ടീമിന് എന്താണ് ആവശ്യമെന്ന് ആലോചിക്കുകയും അതിനു അനുസരിച്ച് പ്ലാനിങ് നടത്തുകയും ചെയ്തിരുന്ന ക്യാപ്റ്റനായിരുന്നു അദ്ദേഹമെന്നും ശ്രീശാന്ത് വ്യക്തമാക്കി.
ഒരു പൊസിഷനില്‍ ആരാണോ നന്നായി പെര്‍ഫോം ചെയ്യുന്നത് ആ താരങ്ങള്‍ക്കു ധോണിയുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. വിരാട് കോലിയെന്നോ, സുരേഷ് റെയ്‌നയെന്നോ വേര്‍തിരിവില്ലായിരുന്നു. ഒരു പൊസിഷനില്‍ നന്നായി പെര്‍ഫോം ചെയ്യുന്നയാള്‍ക്കു അവിടെ വീണ്ടും വീണ്ടും അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പെര്‍ഫോം ചെയ്തില്ലെങ്കില്‍ സ്ഥാനം നിലനിര്‍ത്തുക ബുദ്ധിമുട്ടുമായിരുന്നു. നാല്, അഞ്ച് നമ്പറുകളില്‍ പല താരങ്ങളും ടീമിലേക്കു വരികയും പെര്‍ഫോം ചെയ്യാന്‍ കഴിയാത്തതിനാല്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തിട്ടുണ്ടെന്നും ശ്രീ ചൂണ്ടിക്കാട്ടി.
മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്നൈങ്കില്‍ ധോണി ഭായ് നിരവധി ബാറ്റിങ് റെക്കോര്‍ഡുകള്‍ കുറിക്കുമായിരുന്നെന്നു നേരത്തേ ഗൗതം (ഗംഭീര്‍) പറഞ്ഞില്ലേ. പക്ഷെ ധോണിക്കു ഒരുപാട് റണ്‍സൊന്നും ആവശ്യമില്ലായിരുന്നു. കൂടുതല്‍ വിജയങ്ങളായിരുന്നു അദ്ദേഹത്തിനു വേണ്ടിയിരുന്നത്.
ടീമിനു ആവശ്യമുള്ളപ്പോള്‍ മാത്രമാണ് ധോണി ബാറ്റിങില്‍ നേരത്തേ ക്രീസിലെത്തുകയും നിരവധി മല്‍സരങ്ങള്‍ ജയിപ്പിക്കുകയും ചെയ്തിട്ടുള്ളത്. വ്യക്തിഗത റെക്കോര്‍ഡുകളേക്കാള്‍ ടീമിന്റെ റെക്കോര്‍ഡായിരുന്നു ധോണിക്കു പ്രധാനം. ഈ കാരണത്താല്‍ തന്നെയാണ് അദ്ദേഹം ഇത്രയും മഹാനായ ക്യാപ്റ്റനായി മാറിയതെന്നും ശ്രീശാന്ത് നിരീക്ഷിച്ചു.
വളരെ മികച്ച സ്‌ക്വാഡിനെ തന്നെയായിരുന്നു ധോണി ഭായിക്കു ലഭിച്ചത്. ഗൗതം ഗംഭീര്‍, യുവരാജ് പാജി (സിങ്), സച്ചിന്‍ പാജി (ടെണ്ടുല്‍ക്കര്‍) എന്നിവരെല്ലാം അദ്ദേഹത്തിന്റെ സ്‌ക്വാഡിലുണ്ടായിരുന്നു. 2007ലെ ടി20 ലോകകപ്പിലേത് യുവനിരയായിരുന്നു. എങ്കിലും മികച്ച ടീമായിരുന്നു അത്. എല്ലാവരുടെയും കഠിനാധ്വാനമായിരുന്നു അന്നു ടീമിനു ലോകകപ്പ് നേടിത്തന്നത്.

പക്ഷെ ഒരു കപ്പലില്‍ ഒരുപാട് പേരുണ്ടായിരിക്കും. ഇതിഹാസങ്ങളടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടാവും. അവരെയെല്ലാം ഒരുമിച്ച് ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു കൊണ്ടു പോവുകയെന്നത് ക്യാപ്റ്റന്റെ ജോലിയാണ്. ക്യാപ്റ്റന്‍ നല്ലതല്ലെങ്കില്‍ എത്ര മികച്ച കളിക്കാരുള്‍പ്പെട്ട ടീമിനെ ലഭിച്ചാലും അവരെ എവിടെയും എത്തിക്കാന്‍ കഴിയില്ലെന്നും ശ്രീ വിലയിരുത്തി.
ക്യാപ്റ്റനായിരിക്കവെ ധോണി ഏതെങ്കിലും താരങ്ങളെ ഒതുക്കുകയോ, പിന്തുണ നല്‍കാതിരിക്കുകയോ ചെയ്തതായി പറയാന്‍ കഴിയില്ലെന്നു ശ്രീ വ്യക്തമാക്കി. ക്രിക്കറ്റിന്റെ ഭാഗത്തു നിന്നും ചിന്തിച്ചാല്‍ ധോണി തങ്ങള്‍ക്കു പിന്തുണ നല്‍കിയില്ലെന്നു ആര്‍ക്കും പറയാന്‍ സാധിക്കില്ല. ചില സാഹചര്യങ്ങളില്‍ ക്യാപ്റ്റനു മറ്റൊരു തരത്തില്‍ ചിന്തിക്കേണ്ടതായി വരും. ജീവിതം അങ്ങനെ തന്നെയാണെന്നും കേരളാ താരം അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ടീം ജേതാക്കളാവുമ്പോള്‍ ടീമിലുള്ള പുതിയൊരാള്‍ക്കു ട്രോഫി കൈമാറുന്ന രീതി കൊണ്ടു വന്നത് ധോണിയാണ്. അദ്ദേഹം ഒരിക്കലും വെള്ളിവെളിച്ചത്തില്‍ നില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ടീം നന്നായി പെര്‍ഫോം ചെയ്യണമെന്നു മാത്രമേ ധോണി എല്ലായ്‌പ്പോഴും ആഗ്രഹിച്ചിട്ടുള്ളൂവെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.