ഒത്തുകളി വിവാദം കരിയറില്‍ വില്ലനായിരുന്നില്ലെങ്കില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരുടെ നിരയില്‍ തീര്‍ച്ചയായും ഇടം പിടിക്കേണ്ട താരമായിരുന്നു മലയാളി പേസര്‍ ശ്രീശാന്ത്. രണ്ടു ലോകകപ്പ് വിജയങ്ങളില്‍ ഇന്ത്യന്‍ ടീമിനൊപ്പം പങ്കാളിയായിട്ടുള്ള ഏക മലയാളി താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ ഭദ്രമാണ്.
പക്ഷെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെ ഒത്തുകളി വിവാദത്തില്‍ കുരുങ്ങുകയും വിലക്ക് വരികയും ചെയ്‌തോടെ ശ്രീയുടെ കരിയറും തകരുകയായിരുന്നു. പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ക്രിക്കറ്റിലേക്കു ആഗ്രഹിച്ചതു പോലെയൊരു രണ്ടാം വരവ് അദ്ദേഹത്തിനുണ്ടായില്ല.
ഇപ്പോഴിതാ ശ്രീയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സഹോദരിയും സിനിമാ, സീരിയല്‍ താരവുമായ നിവേദിത. തന്നേക്കാള്‍ ഇളയതാണ് ഗോപുവെന്ന ശ്രീയെങ്കിലും ഒരുപാട് കാര്യങ്ങള്‍ അവനില്‍ നിന്നും താന്‍ പഠിച്ചുണ്ടെന്നാണ് അവര്‍ പറയുന്നത്. സീരിയല്‍ ടുഡേയെന്ന (Serial Today) യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിവേദിത.

ശ്രീ തീയില്‍ കുരുത്തവന്‍
ഗോപുവെന്നു തങ്ങള്‍ വിളിക്കുന്ന ശ്രീശാന്ത് പ്രതിസന്ധികളില്‍ ഒരിക്കലും തളരാറുള്ള ആളല്ലെന്നാണ് നിവേദിത പറയുന്നത്. ഞങ്ങള്‍ വളരെ ചെറുപ്പം മുതല്‍ അവനെ വീട്ടില്‍ വിളിക്കുന്നത് ഗോപുവെന്നാണ്. എന്നേക്കാള്‍ ഇളയതാണെങ്കിലും ഒരുപാട് കാര്യങ്ങള്‍ എനിക്കു അവനില്‍ നിന്നും പഠിക്കാനുണ്ടായിരുന്നു.
ഒന്നിലും തോറ്റു കൊടുക്കുന്ന പ്രകൃതമല്ല അവന്റേത്. തീയില്‍ കുരുത്തതാണ് അവന്‍. വെയിലത്തു വാടുകയും ചെയ്യില്ല. എല്ലാവരും അവനെപ്പോലെയാവുകയും വേണം. ജീവിതത്തില്‍ നമുക്കു പല പ്രശ്‌നങ്ങളും നേരിടേണ്ടതായി വരും. പക്ഷെ അതിനൊന്നും വഴിപ്പെടാതെ എല്ലാവരും മുന്നോട്ടു വരിക തന്നെ വേണമെന്നും നിവേദിത പറയുന്നു.
ആ ബാറ്റ് ഇപ്പോഴുമുണ്ട്
ശ്രീശാന്ത് ഏഴാം ക്ലാസില്‍ പഠിക്കവെ താന്‍ വാങ്ങിച്ചു കൊടുത്തിട്ടുള്ള ബാറ്റ് ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നു നിവേദിത പറഞ്ഞു. വിവാഹം കഴിഞ്ഞതിനു ശേഷം ഞാന്‍ ബെംഗളൂരുവിലായിരുന്നു താമസിച്ചത്. 1993ലായിരുന്നു വിവാഹം. അന്നു ഗോപു ഏഴാം ക്ലാസില്‍ പഠിക്കുകയാണ്.

ആ സമയത്തു വെക്കേഷനു വേണ്ടി വീട്ടില്‍ വന്നപ്പോള്‍ അവന്‍ എന്റെ കൂടെ തന്നെയായിരുന്നു. ക്രിക്കറ്റിനു അവനെ കൊണ്ടു പോയി ചേര്‍ത്തത് ഞാനായിരുന്നു. ആദ്യമായിട്ടൊരു ബാറ്റും അവനു ഞാന്‍ വാങ്ങിക്കൊടുത്തു. ആ ബാറ്റ് ഇപ്പോഴും അവന്റെ കൈയിലുണ്ട്. പക്ഷെ ഞാന്‍ അന്നു വാങ്ങിച്ചുകൊടുത്ത ബാറ്റ് യഥാര്‍ഥത്തിലുള്ള ബാറ്റാണോയെന്ന് എനിക്കറിയില്ലായിരുന്നു. അന്നു ഞാന്‍ മഹാറാണി ലക്ഷ്മി അമ്മിണി കോളേില്‍ ഡിഗ്രിക്കു പഠിക്കുകയായിരുന്നു.
എനിക്കൊരു ബാറ്റ് വേണം ചേച്ചീയെന്നു ഗോപു പറഞ്ഞപ്പോള്‍ ഒരു ബിന്നി സില്‍ക്ക് മുന്നിലുള്ള ബാറ്റാണ് അവന് വാങ്ങിച്ചു കൊടുത്തത്. അതുമായി അവന്‍ ക്രിക്കറ്റ് കളിക്കാന്‍ പോയപ്പോഴാണ് ഈ ബാറ്റല്ല വേണ്ടതെന്നു അവിടുത്തെ സാറ് പറഞ്ഞത്. ഇംഗ്ലീഷ് വില്ലയെന്നൊക്കെ പറഞ്ഞ് ബാറ്റിനെക്കുറിച്ച് ഒരുപാട് കാര്യങ്ങളൊക്കെ അദ്ദേഹം എനിക്കു പറഞ്ഞു തരികയും ചെയ്തു.
എന്റെ അനിയനു ക്രിക്കറ്റില്‍ താല്‍പ്പര്യമുണ്ടെന്നു അറിഞ്ഞപ്പോള്‍ അതിനു പറ്റിയ ഒരാളെ തന്നെ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് കോച്ചായി ഒരാളെ കിട്ടുകയും ചെയ്തു. അന്താരാഷ്ട്ര അംപയര്‍ കൂടിയായിരുന്ന അദേഹത്തിന്റെയടുത്താണ് ക്രിക്കറ്റ് പഠിക്കാന്‍ ആദ്യമായി ഗോപുവിനെ ഏല്‍പ്പിച്ചതെന്നും നിവേദിത കൂട്ടിച്ചേര്‍ത്തു.