For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM 2024:സിംബാബര്‍ അല്ല കിങ് ബാബര്‍, പാക് ആരാധകര്‍ ഹാപ്പി; തോല്‍വിയില്‍ ഇന്ത്യക്ക് ട്രോള്‍

ഹരാരെ: സിംബാബ് വെക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. അനായാസ ജയം സ്വപ്നംകണ്ടിറങ്ങിയ ഇന്ത്യയുടെ യുവനിരയെ സിംബാബ് വെ 13 റണ്‍സിനാണ് തോല്‍പ്പിച്ചത്. ടി20 ലോകകപ്പ് കിരീട നേട്ടത്തിന്റെ ആവേശം അവസാനിക്കും മുമ്പാണ് ഇന്ത്യന്‍ ടീമിന് ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെ 9 വിക്കറ്റിന് 115 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ അനായാസ ജയം സ്വപ്നം കണ്ടതാണ്.

എന്നാല്‍ മറുപടിക്കിറങ്ങിയ ഇന്ത്യയെ 19.5 ഓവറില്‍ 102 റണ്‍സിലൊതുക്കി ആതിഥേയരായ സിംബാബ് വെ അനായാസ ജയം നേടിയെടുക്കുകയായിരുന്നു. ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ വലിയ ട്രോളുകളാണ് പാക് ആരാധകര്‍ ഉയര്‍ത്തുന്നത്. പാകിസ്താന്‍ നായകനും സൂപ്പര്‍ താരവുമായ ബാബര്‍ അസമിനെ ഇന്ത്യന്‍ ആരാധകര്‍ സിംബാബര്‍ എന്ന് വിളിച്ച് പരിഹസിക്കാറുണ്ടായിരുന്നു. സിംബാബ് വെക്കെതിരേ മാത്രമാണ് ബാബര്‍ തിളങ്ങുകയെന്ന അര്‍ത്ഥത്തിലാണ് ആരാധകര്‍ അദ്ദേഹത്തെ ട്രോളിയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ സിംബാബ് വെ ഇന്ത്യയെ വീഴ്ത്തിയതോടെ പാകിസ്താന്‍ ആരാധകരെല്ലാം സടകുടഞ്ഞ് എണീറ്റിരിക്കുകയാണ്. സിംബാബറല്ല കിങ് ബാബറാണെന്ന് ഇപ്പോള്‍ മനസിലായോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ലോക ചാമ്പ്യന്മാരായ ഇന്ത്യയുടെ ഭാവി നിര സിംബാബ് വെയോട് തോറ്റതിലും വലിയ നാണക്കേടില്ലെന്നാണ് പാക് ആരാധകരുടെ പരിഹാസം. സിംബാബ് വെയെ നിസാരക്കാരായി കണ്ട ഇന്ത്യയുടെ അഹങ്കാരമാണ് തോല്‍വിക്ക് കാരണമെന്നും അവര്‍ ആരോപിക്കുന്നു.

ഇന്ത്യന്‍ ടീമിന്റെ യുവതാരനിര ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയാണ് സിംബാബ് വെയിലേക്കെത്തിയത്. എന്നാല്‍ പിച്ചിന്റെ സ്വഭാവം മനസിലാക്കാതെ കടന്നാക്രമിച്ച് കളിക്കാന്‍ ശ്രമിച്ചതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്. അരങ്ങേറ്റ താരങ്ങളടക്കം തങ്ങളുടെ ജോലി കൃത്യമായി ചെയ്യാന്‍ ശ്രമിക്കാതെ ആക്രമിച്ച് കളിക്കാന്‍ മാത്രമാണ് ശ്രമിച്ചത്. ഇതാണ് ടീമിന്റെ തോല്‍വിക്ക് കാരണമായതെന്ന് പറയാം. മികച്ച പദ്ധതികളില്ലാതെയാണ് ഇന്ത്യ കളിച്ചത്.

ind vs zim 1st t20

നായകന്‍ ശുബ്മാന്‍ ഗില്ല് പോലും പിച്ചിന്റെ സ്വഭാവം മനസിലാക്കാതെയാണ് കളിച്ചത്. ടോസ് നേടി ആദ്യം പന്തെറിഞ്ഞപ്പോള്‍ പിച്ചിലെ ടേണിന്റേയും സ്വിങ്ങിന്റേയും കാര്യം മനസിലാക്കാന്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് സാധിക്കാതെ പോയി. രണ്ടാമത് പന്തെറിഞ്ഞ ടീമിന് പിച്ചില്‍ കൂടുതല്‍ ആധിപത്യം ലഭിച്ചു. പ്രതിഭാശാലികളായ ഇന്ത്യന്‍ നിര ഇത് മനസിലാക്കി ബുദ്ധിപൂര്‍വ്വം കളിക്കേണ്ടിയിരുന്നു. എന്നാല്‍ ഇതിന് സാധിക്കാതെ പോയത് ഇന്ത്യക്ക് സംഭവിച്ച വലിയ പിഴവാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

ഇന്ത്യക്ക് ബാറ്റിങ്ങില്‍ തുടക്കം മുതല്‍ പിഴച്ചു. അരങ്ങേറ്റക്കാരനായ ഓപ്പണര്‍ അഭിഷേക് ശര്‍മ നാല് പന്ത് നേരിട്ട് ഡെക്കിന് പുറത്തായി. മൂന്നാം നമ്പറിലെത്തിയ റുതുരാജ് ഗെയ്ക് വാദ് 9 പന്തില്‍ 7 റണ്‍സെടുത്ത് പുറത്തായി. സിഎസ്‌കെ നായകനായ റുതുരാജിന് മികവ് കാട്ടി കൈയടി നേടാനുള്ള അവസരമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാല്‍ മുതലാക്കാന്‍ സാധിച്ചില്ല. റിങ്കു സിങ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ റിസര്‍വ് താരമായിരുന്നു.

അവസാന ഐപിഎല്ലിലടക്കം മോശം ഫോമിലായിരുന്ന റിങ്കു ഇതുവരെ ഫോമിലേക്കെത്തിയിട്ടില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. പുള്‍ഷോട്ടിന് ശ്രമിച്ച് അനായാസ ക്യാച്ച് നല്‍കിയാണ് റിങ്കു പുറത്തായത്. റിയാന്‍ പരാഗും ക്ഷമ കാട്ടിയില്ല. നേരിട്ട മൂന്നാം പന്തില്‍ത്തന്നെ വലിയ ഷോട്ടിന് ശ്രമിച്ചാണ് യുവതാരം മടങ്ങിയത്. പിച്ചിന്റെ സ്വഭാവം മനസിലാക്കി കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. എന്തായാലും ഇന്ത്യയുടെ തോല്‍വി വലിയ നാണക്കേടായിരിക്കുകയാണ്.

പാകിസ്താന്‍ ആരാധകരെല്ലാം ഇന്ത്യയ്ക്കെതിരേ വലിയ ട്രോളുകളാണുയര്‍ത്തുന്നത്. രണ്ടാം മത്സരത്തിലൂടെ ഇന്ത്യ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. പിന്നീടുള്ള മത്സരങ്ങളില്‍ സഞ്ജു സാംസണ്‍, യശ്വസി ജയ്സ്വാള്‍, ശിവം ദുബെ എന്നിവര്‍ ടീമിനൊപ്പമുണ്ടാവും. ഇത് ഇന്ത്യയുടെ കരുത്തുയര്‍ത്തി വിജയത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കാം.

Story first published: Sunday, July 7, 2024, 6:04 [IST]
Other articles published on Jul 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+