For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെയ്നിയുടെ അത്ര പോലും ബാറ്റിങ് അറിയില്ലേ? ടോപ്പ് 8ലെ 6 പേരും ഒറ്റയക്കം!! ഇന്ത്യന്‍ ദുരന്തം

മക്കായ് (ഓസ്ട്രലേിയ): ഓസ്ട്രലിയന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ എ ടീമിന്റെ തുടക്കം പാളിയിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ റുതുരാജ് ഗെയ്ക്വാദ് നയിച്ച ഇന്ത്യ വെറും 107 റണ്‍സിനു പുറത്ത്. വെറും മൂന്നു പേര്‍ മാത്രമാണ് ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ രണ്ടക്കം കടന്നത്. ബാക്കിയുള്ളവരെല്ലാം ദയനീയ പരാജയമായി മാറി.

അടുത്ത മാസം അവസാനത്തോടെ ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ സീനിയര്‍ ടീമിനുള്ള മുന്നറിയിപ്പ് കൂടിയാണ് എ ടീമിന്റെ ബാറ്റിങ് ദുരന്തം. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് രോഹിത് ശര്‍മയും സംഘവും ഓസ്‌ട്രേലിയയില്‍ കളിക്കുക. പകലും രാത്രിയുമായുള്ള ഒരു പിങ്ക് ബോള്‍ ടെസ്റ്റ് മല്‍സരവും ഇതിലുള്‍പ്പെടും.

DEVDUTT PADIKKAL

മാനംകാത്തത് മൂന്നു പേര്‍

ടോസിനു ശേഷം ഓസ്‌ട്രേലിയന്‍ എ ടീം ക്യാപ്റ്റന്‍ നതാന്‍ മക്‌സ്വീനി ഇന്ത്യയോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഓസീസിന്റെ ബൗളിങ് ആക്രമണത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയും ചെയ്തു. 47.4 ഓവറില്‍ വെറും 107 റണ്‍സില്‍ റുതുരാജ് ഗെയ്ക്വാദും സഘവും ഡ്രസിങ് റൂമില്‍ തിരിച്ചെത്തി.

മൂന്നു പേരുടെ ചെറുത്തുനില്‍പ്പാണ് ഇന്ത്യന്‍ ടീമിന്റെ ടോട്ടല്‍ മൂന്നക്കമെങ്കിലും എത്തിച്ചത്. അല്ലായിരുന്നെങ്കില്‍ ഇതിനേക്കാള്‍ വലിയ നാണക്കേടിലേക്കു ടീം കൂപ്പുകുത്തുമായിരുന്നു. 36 റണ്‍സെടുത്ത മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. നാലാം നമ്പറില്‍ ഇറങ്ങിയ താരം 77 ബോളില്‍ രണ്ടു ഫോറുകളടിച്ചു.

23 റണ്‍സെടുത്ത ഫാസ്റ്റ് ബൗളര്‍ നവദീപ് സെയ്‌നിയാണ് ടീമിന്റെ രണ്ടാമത്തെ മികച്ച സ്‌കോറര്‍ എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. 43 ബോളുകള്‍ നേരിട്ട താരം രണ്ടു ഫോറും ഒരു സിക്‌സറുമടിച്ചു. 21 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന മൂന്നാമത്തെ താരം. ആറു വിക്കറ്റുകള്‍ പിഴുത പേസര്‍ ബ്രെന്‍ഡന്‍ ഡൊഗ്ഗെറ്റാണ് ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിനെ തകര്‍ത്തത്.

തരിപ്പണായി ഭാവി സൂപ്പര്‍ താരങ്ങള്‍

ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ഭാവി സൂപ്പര്‍ താരങ്ങളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന പലര്‍ക്കും ഓസ്‌ട്രേലിയന്‍ പിച്ചില്‍ പിടിച്ചുനില്‍ക്കാനായില്ല. നായകനും സ്റ്റാര്‍ ബാറ്ററുമായ റുതുരാജ് ഗെയ്ക്വാദ് ഗോള്‍ഡന്‍ ഡെക്കായാണ് മടങ്ങിയത്. ഇതോടെ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഘോഷയാത്രയും ആരംഭിക്കുകയായിരുന്നു.

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ബാക്കപ്പ് ഓപ്പണറായി ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച അഭിമന്യു ഈശ്വരനും കാര്യമായൊന്നും ചെയ്യാനായില്ല. 30 ബോളുകള്‍ നേരിട്ട അദ്ദേഹം വെറും ഏഴു റണ്‍സ് മാത്രമേ നേടിയുള്ളൂ. ആഭ്യന്തര ക്രിക്കറ്റിലെ മറ്റൊരു ശ്രദ്ധേയനായ താരമായ ബാബ ഇന്ദ്രജിത്ത് ഒമ്പതു റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്തത്.

ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു മടങ്ങി വരവ് ലക്ഷ്യമിടുന്ന ഇഷാന്‍ കിഷനും കാര്യമായൊന്നും ചെയ്യാനായില്ല. 11 ബോളില്‍ നാലു റണ്‍സ് മാത്രമാണ് താരം സ്‌കോര്‍ ചെയ്തത്. യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും നിരാശപ്പെടുത്തി.

ആറു ബോള്‍ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെ താരം പുറത്താവുകയായിരുന്നു. യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മാനവ് സുതറിനു നേടാനായത് ഒരു റണ്‍സ് മാത്രം. പ്രസിദ്ധ് കൃഷ്ണ പൂജ്യത്തിനു മടങ്ങിയപ്പോള്‍ നാലു റണ്ണെടുത്ത മുകേഷ് കുമാര്‍ പുറത്താവാതെ നില്‍ക്കുകയായിരുന്നു.

Story first published: Thursday, October 31, 2024, 10:31 [IST]
Other articles published on Oct 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+