For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Mushtaq Ali Trophy: ആറു പേരും ബാറ്റ് ചെയ്തു, എവിടെ സഞ്ജു? അനായാസം ജയിച്ച് കേരളം

മുംബൈ: സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടര്‍ന്നു കേരളം. സഞ്ജു സാംസണിനു കീഴില്‍ ഹാട്രിക് വിജയുമായി കേരളം പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. ഗ്രൂപ്പ് ബിയില്‍ ഇന്നു നടന്ന മൂന്നാംറൗണ്ട് മല്‍സത്തില്‍ ബിഹാറിനെ ആറു വിക്കറ്റിനാണ് കേരളം തകര്‍ത്തുവിട്ടത്. കാര്യമായി വിയര്‍ക്കാതെ തന്നെ കേരളം ജയിച്ചെങ്കിലും ബാറ്റിങില്‍ സഞ്ജുവിന്റെ അസാന്നിധ്യത്തില്‍ ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. ആറു പേര്‍ ബാറ്റ് ചെയ്തിട്ടും അദ്ദേഹം എന്തുകൊണ്ട് പിന്‍മാറിയെന്നതാണ് പലരും ഉന്നയിക്കുന്ന ചോദ്യം.

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളിലായിരുന്നു സഞ്ജു ഇറങ്ങിയത്. ഹിമാചല്‍ പ്രദേശിനെതിരേ കേരളം 35 റണ്‍സിന്റെ വിജയം കൊയ്ത ആദ്യ മല്‍സരത്തില്‍ അഞ്ചാം നമ്പറില്‍ കളിച്ച സഞ്ജു ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു. സര്‍വീസസുമായുള്ള രണ്ടാമത്തെ കളിയിലാവട്ടെ നാലാമനായാണ് അദ്ദേഹം കളിച്ചത്. 22 ബോളില്‍ 22 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. കേരളം ഈ കളിയില്‍ ഒരു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയവും നേടിയിരുന്നു.

SANJU SAMSON

ബിഹാറുമായുള്ള ഇന്നത്തെ കളിയില്‍ മികച്ചൊരു ഇന്നിങ്‌സുമായി സഞ്ജു ശക്തമായ തിരിച്ചുവരവ് നടത്തുമെന്നു ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അദ്ദേഹം ബാറ്റ് ചെയ്യാതെ മാറി നില്‍ക്കുകയായിരുന്നു. തന്നേക്കാള്‍ മുമ്പ് ടീമിലെ മറ്റു താരങ്ങളെ സഞ്ജു ക്രീസിലേക്കു അയക്കുകയും ചെയ്തു. ഇന്ത്യന്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനും ടീമിലേക്കു മടങ്ങിയെത്താനുമുളള അവസരവും കൂടിയാണ് അദ്ദേഹം ഒരിക്കല്‍ക്കൂടി നഷ്ടപ്പെടുത്തിയിക്കുന്നത്.

മല്‍സരത്തില്‍ ടോസ് ലഭിച്ചത് സഞ്ജുവിനായിരുന്നു. അദ്ദേഹം ബിഹാറിനോടു ആദ്യം ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. മികച്ച ബൗളിങിലൂടെ ബിഹാറിനെ കേരളം എറിഞ്ഞിടുകയായിരുന്നു. 20 ഓവറില്‍ 111 റണ്‍സിനു അവര്‍ ഓള്‍ഔട്ടാവുകയായിരുന്നു. മറുപടിയില്‍ കേരളം വെറും 13 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. പുറത്താവാതെ 39 റണ്‍സെടുത്ത അബ്ദുള്‍ ബാസിത്താണ് കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. 23 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

രോഹന്‍ കുന്നുമ്മല്‍ (36), കഴിഞ്ഞ മല്‍സരത്തിലെ സെഞ്ച്വറി വീരന്‍ വിഷ്ണു വിനോദ് (32) എന്നിവരും കേരള ബാറ്റിങ് നിരയില്‍ മികച്ചുനിന്നു. ഒരു റണ്‍സെടുത്ത് പുറത്തായ മുഹമ്മദ് അസ്ഹറുദ്ദീന്‍ നിരാശപ്പെടുത്തി. ബാസിത്തും സല്‍മാന്‍ നിസാറും (1*) ചേര്‍ന്നാണ് കേരളത്തിന്റെ വിജയം പൂര്‍ത്തിയാക്കിയത്. രോഹന്‍ 27 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടിച്ചപ്പോള്‍ വിഷ്ണു വെറും 17 ബോളിലാണ് 32 റണ്‍സ് വാരിക്കൂട്ടിയത്. നാലു ഫോറും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്.

റണ്‍ചേസില്‍ കേരളത്തിന്റെ തുടക്കം നിരാശാജനമായിരുന്നു. രണ്ടാമത്തെ ഓവറിലെ നാലാമത്തെ ബോളില്‍ തന്നെ അസ്ഹര്‍ പുറത്താവുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രോഹന്‍- വിഷ്ണു സഖ്യം 52 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി കേരളത്തെ കളിയിലേക്കു തിരികെ കൊണ്ടുവരികയായിരുന്നു. വിഷ്ണു പുറത്തായ ശേഷം രോഹന്‍- ബാസിത് ജോടി 27 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ കേരളം വിജയമുറപ്പിക്കുകയും ചെയ്തു.

നേരത്തേ ബിഹാര്‍ നിരയില്‍ മൂന്നു പേര്‍ മാത്രമേ രണ്ടക്കത്തിലെത്തിയുള്ളൂ. 37 റണ്‍സെടുത്ത ഗൗരവ് ജോഷിയാണ് ബിഹാറിന്റെ ടോപ് സ്‌കോറര്‍. കൃഷ്ണ യാദവ് 23ഉം ശര്‍മാന്‍ നിഗ്രോദ് 15ഉം റണ്‍സ് നേടി. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത പേസര്‍മാരായ ബേസില്‍ തമ്പിയും കെഎം ആസിഫുമാണ് കേരളാ ബൗളിങ് നിരയില്‍ മികച്ചുനിന്നത്.

Story first published: Thursday, October 19, 2023, 12:53 [IST]
Other articles published on Oct 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+