മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു ശേഷം ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷറാവാന്‍ മറ്റൊരാളെ തിരയേണ്ടതില്ലെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് യുവ താരം റിങ്കു സിങ്. സയ്ദ് മുഷ്താഖ് അലി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പഞ്ചാബിനെതിരേയായിരുന്നു ഉത്തര്‍ പ്രദേശിനു വേണ്ടി റിങ്കുവിന്റെ സൂപ്പര്‍ ഫിനിഷിങ്. അഞ്ചാം നമ്പറില്‍ ഇറങ്ങിയ ശേഷം അദ്ദേഹം ഇടിവെട്ട് ഇന്നിങ്‌സുമായി കത്തിക്കയറുകയായിരുന്നു. വെറും 33 ബോളില്‍ പുറത്താവാതെ 77 റണ്‍സാണ് റിങ്കു വാരിക്കൂട്ടിയത്. ആറു വമ്പന്‍ സിക്‌സറും നാലു ഫോറുകളുമടക്കമായിരുന്ന ഇത്.
ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങുള്‍പ്പെടെയുള്ള പഞ്ചാബിന്റെ ബൗളിങ് നിരയ്‌ക്കെതിരേയായിരുന്നു റിങ്കുവിന്റെ അഴിഞ്ഞാട്ടം. അവസാനത്തെ രണ്ടോവറുകളില്‍ താന്‍ എത്ര മാത്രം അപകടകാരിയായി മാറുമെന്നു അദ്ദേഹം ഈ കളിയിലൂടെ ഒരിക്കല്‍ക്കൂടി കാണിച്ചു തരികയായിരുന്നു. ഉത്തര്‍ പ്രദേശിന്റെ 18 ഓവറുകള്‍ കഴിഞ്ഞപ്പോൾ റിങ്കു 21 ബോളില്‍ 38 റണ്‍സെന്ന നിലയിലായിരുന്നു. പക്ഷെ അടുത്ത രണ്ടോവറുകളില്‍ അദ്ദേഹം തീപ്പൊരിയായി മാറി.

39 റണ്‍സാണ് അടുത്ത രണ്ടോവറുകളില്‍ റിങ്കു വാരിക്കൂട്ടിയത്. അഞ്ചു സിക്‌സറുകളടക്കമായിരുന്നു ഇത്. ഫോറുകളേക്കാള്‍ തനിക്കു പ്രിയം സിക്‌സറുകളാണെന്നു താരം കാണിച്ചു തന്നു. 6, 6, 2, 2, 0, 1, 6, 2, 6, 0, 6, 2 എന്നിങ്ങനെയായിരുന്നു അടുത്ത 12 ബോളില്‍ റിങ്കുവിന്റെ പ്രകടനം. 18 ഓവറുകള്‍ കഴിയുമ്പോള്‍ യുപി മൂന്നു വിക്കറ്റിനു 129 റണ്‍സെന്ന നിലയിലായിരുന്നു. തുടര്‍ന്നു അങ്ങോട്ട് റിങ്കുവിന്റെ വണ്‍മാന്‍ ഷോയായിരുന്നു കണ്ടത്.
ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ സിദ്ധാര്‍ഥ് കൗളായിരുന്നു 19ാം ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. ഫൈനല്‍ ലെഗിലൂടെ സിക്‌സര്‍ പറത്തിയായിരുന്നു കൗളിനെ റിങ്കു വരവേറ്റത്. അടുത്ത ബോളില്‍ വീണ്ടുമൊരു സിക്‌സര്‍. ഇത്തവണ ഡീപ്പ് മിഡ് വിക്കറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഷോട്ട്. ഇതോടെ റിങ്കു തന്റെ ഫിഫ്റ്റിയും പൂര്‍ത്തിയാക്കി. അടുത്ത രണ്ടു ബോളിലും റിങ്കു ഡബിള്‍ വീതം നേടി. അഞ്ചാമത്തെ ബോളില്‍ റണ്ണില്ല. അവസാന ബോളില്‍ സിംഗിളും അദ്ദേഹം സ്‌കോര്‍ ചെയ്തു.

അര്‍ഷ്ദീപിനായിരുന്നു അവസാനത്തെ ഓവര്‍. ഈ ഓവറില്‍ റിങ്കു വാരിക്കൂട്ടിയത് 22 റണ്‍സാണ്. വൈഡുള്‍പ്പെടെ 23 റണ്‍സ് യുപിക്കു ലഭിച്ചു. അര്‍ഷ്ദീപിന്റെ ആദ്യ ബോള്‍ വൈഡായിരുന്നു. അടുത്ത ബോള്‍ ഡീപ്പ് മിഡ് വിക്കറ്റിലൂടെ റിങ്കു സിക്‌സറിലേക്കു പറത്തി. രണ്ടാമത്തെ ബോളില്‍ ഡബിള്‍. മൂന്നാമത്തെ ബോളില്‍ റിങ്കു വീണ്ടും സിക്‌സര്‍ കണ്ടെത്തി. ഡീപ്പ് മിഡ് വിക്കറ്റിലൂടെ തന്നെയായിരുന്നു ഈ ബോളും പറന്നത്.
നാലാമത്തെ ബോളില്‍ റണ്ണില്ല. എന്നാല്‍ തൊട്ടടുത്ത ബോളില്‍ സിക്‌സറുമായി റിങ്കു ഇതിന്റെ ക്ഷീണം തീര്‍ത്തു. അവസാന ബോളില്‍ ഡബിളെടുത്ത് അദ്ദേഹം യുപിയെ മികച്ച ടോട്ടലിലെത്തിക്കുകയായിരുന്നു. മൂന്നു വിക്കറ്റിനു 169 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത യുപി നിശ്ചിത 20 ഓവറില്‍ നേടിയത്.
അതേസമയം, റിങ്കുവിനെ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത് ചൈനയിലെ ഗ്വാങ്ഷുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലായിരുന്നു. റുതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ യുവനിരയുടെ ഭാഗമായിരുന്നു അദ്ദേഹം. റിങ്കുവിനെ അടുത്തതായി ദേശീയ ടീമിനൊപ്പം കാണുക ഈ മാസം അവസാനത്തോടെ ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലായിരിക്കും.