നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമുകളില്‍ നിന്നു ആര്‍ അശ്വിനെയും രവീന്ദ്ര ജഡേജയെയും ഒഴിവാക്കിയതാണോ, അതോ എംഎസ് ധോണിയുടെ പകരക്കാരനെ തിരഞ്ഞെടുത്തതാണോ ഏറ്റവും വെല്ലുവിളി നേരിട്ടത് എന്നായിരുന്നു ഒരു ദേശീയ മാധ്യമത്തിന്റെ അഭിമുഖത്തില്‍ പ്രസാദിനോടു ചോദിച്ചത്. രണ്ടും ഒരുപോലെ ബുദ്ധിമുട്ടേറിയ തീരുമാനം ആയിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അശ്വിനെയും ജഡേജയെയും നിശ്ചിത ഓവര്‍ ടീമുകളില്‍ നിന്നും ഒഴിവാക്കിയതിന്റെ പേരില്‍ സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇരുവരെയും ടെസ്റ്റ് ടീമില്‍ മാത്രം നിലനിര്‍ത്തുകയായിരുന്നു ഇന്ത്യ ചെയ്തത്.
അശ്വിനും ജഡേജയ്ക്കും പകരം ഏകദിന, ടി20 ടീമുകളില്‍ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരെ പ്രസാദിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടുത്തുകയായിരുന്നു. ജഡേജ മികച്ച പ്രകടനത്തിലൂടെ പിന്നീട് ഏകദിന, ടി20 ടീമുകളില്‍ മടങ്ങിയെത്തിയെങ്കിലും അശ്വിന് അതിനു സാധിച്ചില്ല.
ധോണിയുടെ പിന്‍ഗാമിയായി യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയായിരുന്നു പ്രസാദ് ഇന്ത്യന്‍ ടീമിലേക്കു വിളിച്ചത്. എന്നാല്‍ ബാറ്റിങില്‍ സ്ഥിര പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ട പന്ത് വിക്കറ്റ് കീപ്പിങിലും വേണ്ടത്ര മികവ് പുലര്‍ത്തിയില്ല.
ഇന്ത്യ അവസാനമായി കളിച്ച നിശ്ചിത ഓവര്‍ പരമ്പരകളില്‍ പന്തിനു പകരം കെഎല്‍ രാഹുലിനെയായിരുന്നു ഇന്ത്യ വിക്കറ്റ് കീപ്പറായി പരീക്ഷിച്ചത്.
യുവരാജ് സിങ്, എംഎസ് ധോണി എന്നിവരുടെ പകരക്കാരെ കണ്ടെത്തുകയെന്നത് വളരെ കടുപ്പമാണെന്നു പ്രസാദ് പറഞ്ഞു. യുവി ഇതിനകം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചെങ്കിലും ധോണി കരിയറിന്റെ അസ്തമയകാലത്താണ്.
ധോണിയും യുവിയും ഇതിഹാസങ്ങളാണ്. അവര്‍ക്കു പകരം മറ്റാരും വരുമെന്ന് തോന്നുന്നില്ല. പുതിയ പ്രതിഭകളെ കണ്ടെത്തി, വളര്‍ത്തിക്കൊണ്ടു വരികയാണ് നമ്മുടെ ദൗത്യമെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.