For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ ക്യാപ്റ്റന്‍സി സൂപ്പര്‍, പക്ഷെ അത് അവന്റെ മാത്രം കഴിവല്ല! യുവരാജ് പറയുന്നു

മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച നായകന്മാരിലൊരാളാണ് എംഎസ് ധോണി. മൂന്ന് ഐസിസി കിരീടങ്ങളാണ് ധോണി ഇന്ത്യയുടെ അലമാരയിലെത്തിച്ചത്. 2007ലെ ടി20 ലോകകപ്പിലൂടെ തന്റെ ക്യാപ്റ്റന്‍സി മികവ് തെളിയിച്ച ധോണി 2011ലെ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുത്ത് ഇതിഹാസ പദവിയിലേക്കുയര്‍ന്നു. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ധോണി ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചു.

ഇതിന് ശേഷം ഇന്ത്യക്ക് മറ്റൊരു ഐസിസി കിരീടം നേടാനായിട്ടില്ല. ഇതില്‍ നിന്ന് തന്നെ ധോണിയുടെ മികവ് എത്രത്തോളമെന്ന് വ്യക്തം. എന്നാല്‍ ധോണി 2007ലെ ടി20 ലോകകപ്പ് കിരീടം നേടിയപ്പോഴും 2011ലെ ഏകദിന ലോകകപ്പ് നേടിയപ്പോഴും ടീമിലെ നിര്‍ണ്ണായക താരമായി യുവരാജ് സിങ്ങുണ്ടായിരുന്നു. രണ്ട് ലോകകപ്പിലും യുവിയുടെ മികവ് ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ധോണിയെ പകരക്കാരനില്ലാത്ത ഇതിഹാസ നായകനായാണ് എല്ലാവരും വാഴ്ത്തുന്നത്.

യുവരാജിനും മറിച്ചൊരു അഭിപ്രായമില്ല. എന്നാല്‍ ധോണിയുടെ മാത്രം കഴിവുകൊണ്ടാണ് അവന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്നതെന്ന് പറയാനാവില്ലെന്നാണ് യുവി അഭിപ്രായപ്പെട്ടിരിക്കുന്നത്. സ്‌പോര്‍ട്‌സ്‌കീഡയില്‍ സംസാരിക്കവെയാണ് യുവരാജ് രോഹിത്തിന്റെയും ധോണിയുടെയും ക്യാപ്റ്റന്‍സിയെക്കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്.

'രോഹിത് ശര്‍മ മികച്ചൊരു നായകനാണെന്നാണ് കരുതുന്നത്. മുംബൈ ഇന്ത്യന്‍സിനെപ്പോലൊരു വലിയ ടീമിനെ ഇത്രയും നീണ്ട നാള്‍ നയിക്കുകയെന്നത് എളുപ്പമല്ല. സമ്മര്‍ദ്ദ സാഹചര്യത്തില്‍ മികച്ച തീരുമാനമെടുക്കാന്‍ കഴിവുള്ള ക്യാപ്റ്റനാണവന്‍. പരിചയസമ്പത്തുള്ള ഒരു ടീമിനെയാണ് വിവേകമുള്ള നായകന് നല്‍കേണ്ടത്. എംഎസ് ധോണി മികച്ചൊരു നായകനാണ്. പക്ഷെ ധോണിയോടൊപ്പം എപ്പോഴും മികച്ച ടീമുണ്ടായിരുന്നു'- യുവരാജ് പറഞ്ഞു.

yuvraj singh, ms dhoni

യുവരാജിന്റെ ഈ വാക്കുകള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ധോണിയുടെ മാത്രം കഴിവുകൊണ്ടാണ് ഈ നേട്ടങ്ങളെന്ന് പറയേണ്ടതില്ലെന്നാണ് യുവരാജ് പറയാതെ പറഞ്ഞിരിക്കുന്നത്. ധോണി മികച്ച നായകനാണെങ്കിലും മികച്ച താരങ്ങള്‍ ഒപ്പമുണ്ടായിരുന്നു. ധോണി വളര്‍ത്തിയെന്ന് പറയുന്ന പ്രധാന താരങ്ങളൊന്നും ഈ രണ്ട് ലോകകപ്പിലും വലിയ സ്വാധീനം സൃഷ്ടിച്ചവരല്ല. ഗൗതം ഗംഭീര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ്, സഹീര്‍ ഖാന്‍ എന്നിവരെല്ലാമാണ് 2011ലെ ലോകകപ്പില്‍ തിളങ്ങിയത്.

ഇവരുടെയെല്ലാം വളര്‍ച്ചയില്‍ ധോണിക്ക് വലിയ പങ്ക് അവകാശപ്പെടാനാവില്ല. 2007ലെ ടി20 ലോകകപ്പ് കളിക്കുമ്പോഴും ശ്രീശാന്ത്, സെവാഗ്, ഗംഭീര്‍, ആര്‍പി സിങ്, യുവരാജ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന നിരയായിരുന്നു ഉണ്ടായിരുന്നത്. ധോണി നായകനായിരുന്ന സമയത്ത് മികച്ച താരസമ്പത്ത് ഇന്ത്യക്കൊപ്പം ഉണ്ടായിരുന്നുവെന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ധോണിക്ക് ടീം സൃഷ്ടിക്കുന്നതിലേക്ക് വലിയ ശ്രദ്ധ നല്‍കേണ്ടി വന്നിട്ടില്ല.

അനുഭവസമ്പന്നരായ താരങ്ങള്‍ ഒപ്പമുള്ളതിനാല്‍ അവര്‍ക്ക് അവരുടെ റോള്‍ നന്നായി അറിയാം. മത്സരത്തെ നിയന്ത്രിച്ച് മുന്നോട്ട് കൊണ്ടുപോവുകയെന്നതിലുപരിയായി ടീമിനെ ഓര്‍ത്ത് വലിയൊരു സമ്മര്‍ദ്ദം ധോണിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നാണ് വസ്തുത. ഇതുതന്നെയാണ് യുവരാജും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ധോണിക്ക് മുമ്പ് ടീമിനൊപ്പം പേരെടുത്തവരാണ് സെവാഗും യുവരാജും ഗംഭീറും. അതുകൊണ്ടുതന്നെ മൂന്ന് പേര്‍ക്കും ക്യാപ്റ്റന്‍സിയില്‍ നോട്ടമുണ്ടായിരുന്നു.

പക്ഷെ ധോണിയുടെ വളര്‍ച്ചയില്‍ ഇവരെല്ലാം മങ്ങിപ്പോയി. 2007ലെ ടി20 ലോകകപ്പില്‍ നായകസ്ഥാനം മോഹിച്ചിരുന്നുവെന്ന് യുവരാജ് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. പക്ഷെ ധോണിയോട് ശത്രുത യുവിക്കില്ലായിരുന്നു. ധോണിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കാന്‍ യുവരാജിനായിരുന്നു. അണ്ടര്‍ 19 ക്രിക്കറ്റ് മുതല്‍ ഇരുവരും തമ്മില്‍ പരിചയമുണ്ട്. അതുകൊണ്ടുതന്നെ മികച്ച സൗഹൃദം ഇവര്‍ കാത്തുസൂക്ഷിക്കുന്നു.

യുവരാജിന്റെ കരിയര്‍ തകര്‍ത്തത് ധോണിയാണ് യുവരാജിന്റെ അച്ഛന്‍ പല തവണ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ യുവിയും ധോണിയും തമ്മിലുള്ള ബന്ധത്തെ ഇത് ബാധിച്ചിട്ടില്ല. യുവരാജിന് ഇന്ത്യ വിരമിക്കല്‍ മത്സരം നല്‍കിയിരുന്നില്ല. ഐപിഎല്ലില്‍ രോഹിത്തിന് കീഴില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Story first published: Tuesday, August 8, 2023, 11:07 [IST]
Other articles published on Aug 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+