ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിയ ക്യാപ്റ്റനെന്നാണ് മുന്‍ ഇതിഹാസവും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി വിശേഷിപ്പിക്കപ്പെടുന്നത്. അദ്ദേഹത്തിനു മുമ്പും ശേഷവും പല നായകരും വന്നുപോയെങ്കിലും നേട്ടങ്ങളുടെ കാര്യത്തില്‍ ധോണിയുടെ ഏഴയത്തുപോലും ആരുമില്ല. പ്രത്യേകിച്ചും ഐസിസി ട്രോഫികളുടെ കാര്യത്തില്‍ ധോണിക്കു തുല്യം ധോണി മാത്രമാണ്. രണ്ടു ലോകകപ്പുകളടക്കം മൂന്നു ഐസിസി ട്രോഫികളാണ് അദ്ദേഹം രാജ്യത്തിനു സമ്മാനിച്ചത്. ഇതാവര്‍ത്തിക്കാന്‍ ലോക ക്രിക്കറ്റില്‍ തന്നെ മറ്റൊരു ക്യാപ്റ്റനും ഇതുവരെ കഴിഞ്ഞിട്ടില്ല.
എന്താണ് ധോണിയെ ഇത്ര മാത്രം സ്‌പെഷ്യലാക്കി മാറ്റുന്നത്? ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹമെടുത്തിരുന്ന ചില തീരുമാനങ്ങള്‍ തന്നെയാണ് ഇതിനു പിന്നില്‍. തീകൊണ്ട് കളിക്കാന്‍ മടിയില്ലാത്ത ക്യാപ്റ്റനെന്നായിരുന്നു ധോണിയെ പലരും വിശേഷിപ്പിക്കുന്നത്. കാരണം എത്ര വലിയുള്ള റിസ്‌ക്കുണ്ടായാലും ചില തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹം കാണിച്ച ധൈര്യം അപാരമാണ്.

ചെറുതായൊന്നു പാളിയാല്‍ സംഭവം ദുരന്തമാവുകയും അതിന്റെ പഴി മുഴുവന്‍ ധോണിക്കു കേള്‍ക്കേണ്ടി വരികയും ചെയ്യും. പക്ഷെ എന്നിട്ടും അദ്ദേഹം റിസ്‌കുകളെടുക്കാന്‍ മടിച്ചില്ല. ധോണിയെപ്പോലെ മറ്റൊരു ക്യാപ്റ്റന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്നെ ഉണ്ടായിട്ടില്ലെന്നു പറയാം. ഏതു തരത്തിളുള്ള റിസ്‌കുകളുമെടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നുവെന്നു തെളിയിക്കുന്ന ഏഴു സംഭവങ്ങള്‍ എന്തൊക്കെയാണെന്നു അറിയാം.
2007ലെ പ്രഥമ ടി20 ലോകകപ്പില്‍ പാകിസ്താനുമായുള്ള കളി ടൈയാവുകയും തുടര്‍ന്നു വിജയികളെ തീരുമാനിക്കാന്‍ ബൗള്‍ ഔട്ട് വേണ്ടി വരികയും ചെയ്തിരുന്നു. അന്നു സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ക്കു പകരം പാര്‍ട്ട് ടൈം സ്പിന്നര്‍മാരായ വീരേന്ദര്‍ സെവാഗിനെയും റോബിന്‍ ഉത്തപ്പയെയുമെല്ലാമാണ് ധോണി പരീക്ഷിച്ചത്. ഈ ചൂതാട്ടം ക്ലിക്കാവുകയും ഇന്ത്യ ജയിച്ചു കയറുകയും ചെയ്തു.
2007ലെ തന്നെ ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്താനെതിരേ 20ാം ഓവര്‍ ജൊഗീന്ദര്‍ ശര്‍മയ്ക്കു നല്‍കിയത് ധോണിയുടെ മറ്റൊരു ചൂതാട്ടമായിരുന്നു. ഈ തീരുമാനം അന്നു പലരെയും സ്തബ്ധരാക്കിയെങ്കിലും താനായിരുന്നു ശരിയെന്നു ഇന്ത്യ നാടകീയ വിജയം സ്വന്തമാക്കിയ ശേഷം ധോണി കാണിച്ചു തരികയും ചെയ്തു.
രാഹുല്‍ ദ്രാവിഡില്‍ നിന്നും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം ധോണി ഞെട്ടിക്കുന്ന രണ്ടു തീരുമാനങ്ങള്‍ സ്വീകരിച്ചിരുന്നു. ദ്രാവിഡിനെയും മറ്റൊരു മുന്‍ നായകനുമായ സൗരവ് ഗാംഗുലിയെയും ഏകദിന ടീമില്‍ നിന്നും ഒഴിവാക്കുകയെന്നതായിരുന്നു ഇത്. ഭാവിയിലേക്കൊരു ടീമിനെ വാര്‍ത്തെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍. ഇതു ശരിയാണെന്നു 2011ല്‍ ഇന്ത്യയുടെ ലോകകപ്പ് വിജയം കാണിച്ചു തരികയും ചെയ്യുകയായിരുന്നു.
2012-13ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കിടെയും ധോണിയൊരു ചൂതാട്ടം നടത്തിരുന്നു. ഫീല്‍ഡിങില്‍ സ്ലോയായ സീനിയര്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരെയെല്ലാം റൊട്ടേറ്റ് ചെയ്യുകയെന്നതായിരുന്നു ധോണിയുടെ തീരുമാനം. ഫീല്‍ഡിങില്‍ ഇന്ത്യയെ പിന്നീട് ഇതു മറ്റൊരു തലത്തിലേക്കു ഉയരാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്.
2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇഷാന്ത് ശര്‍മയില്‍ വിശ്വാസമര്‍പ്പിച്ചതാണ് അഞ്ചാമത്തെ തീരുമാനം. ഇംഗ്ലണ്ടിനെതിരായ കലാശപ്പോരില്‍ ഇഷാന്ത് നന്നായി തല്ലുവാങ്ങിയിരുന്നു. എന്നിട്ടും 18ാം ഓവര്‍ ഇഷാന്തിനു നല്‍കാന്‍ ധോണി തീരുമാനിക്കുകയായിരുന്നു. ഇതു എല്ലാവര്‍ക്കും വലിയ സര്‍പ്രൈസായിരുന്നു.

പക്ഷെ ഈ ഓവറില്‍ രണ്ടു വിക്കറ്റുകള്‍ പിഴുത ഇഷാന്ത് മല്‍സരഗതി തന്നെ മാറ്റുകയും ധോണിയുടെ വിശ്വാസം കാക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെ വീഴ്ത്തി ചാംപ്യന്‍സ് ട്രോഫിയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ അവസാനത്തെ ഐസിസി ട്രോഫി വിജയവും ഇതു തന്നെയാണ്.
2011ല്‍ ശ്രീലങ്കയുമായി മുംബൈയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ബാറ്റിങില്‍ സ്വയം പ്രൊമോട്ട് ചെയ്തതാണ് ധോണിയുടെ മറ്റൊരു പരീക്ഷണം. ടൂര്‍ണമെന്റിലുടനീളം റണ്‍സ് സ്‌കോര്‍ ചെയ്ത യുവരാജ് സിങിനു പകരം ധോണി സ്വയം അഞ്ചാം നമ്പറില്‍ ക്രീസിലെത്തി ടീമിന്റെ ഹീറോയാവുകയായിരുന്നു. യുവിക്കു ലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനുയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനായിരുന്നു ധോണി നേരത്തേ ബാറ്റിങിനു ഇറങ്ങിയത്. പുറത്താവാതെ 91 റണ്‍സുമായി അദ്ദേഹം ലങ്കയുടെ അന്തകനാവുകയും ചെയ്തു.
കരിയറിന്റെ തുടക്കകാലത്തു വിരാട് കോലി തുടര്‍ച്ചയായി ഫ്‌ളോപ്പാവുകയും ടീമില്‍ നിന്നൊഴിവാക്കണമെന്നു മുറവിളി ഉയരുകയും ചെയ്തപ്പോള്‍ പിന്തുണച്ചു കൂടെ നിന്നതാണ് ധോണിയുടെ മറ്റൊരു മികച്ച തീരുമാനം. ധോണി നല്‍കിയ ആത്മവിശ്വാസവും പിന്തുണയുമെല്ലാം പിന്നീട് കോലിയെ ആധുനിക ക്രിക്കറ്റിലെ ബെസ്റ്റാക്കി മാറ്റിയെടുക്കുകയും ചെയ്തു. പിന്നീട് കോലിക്കു തന്റെ ക്യാപ്റ്റന്‍സിയും ധോണി കൈമാറിയിരുന്നു.