
ഏഴാം സ്വർഗം ഏഴാം ഫൈനൽ
അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ധോണിയുടെ ഏഴാമത്തെ ഐ പി എൽ ഫൈനലാണ് മെയ് 21 ഞായറാഴ്ച ഹൈദരാബാദിൽ നടക്കാൻ പോകുന്നത്. ആതിഥേയരായ മുംബൈ ഇന്ത്യൻസിനെ 20 റൺസിന് തോൽപിച്ചാണ് ധോണിയുടെ റൈസിങ് പുനെ സൂപ്പർജയൻറ്സ് ഫൈനലിൽ എത്തിയത്. ധോണി 26 പന്തിൽ 40 റൺസടിച്ചു.

എല്ലാം ക്യാപ്റ്റനായി
ധോണിയുടെ ഏഴാമത്തെ ഫൈനലാണ് ഇതെന്ന് പറഞ്ഞല്ലോ. ഇതൊരു റെക്കോർഡാണ്. എന്നാൽ ഇതിന് മുമ്പ് കളിച്ച ആറ് ഫൈനലുകളിലും ധോണി ക്യാപ്റ്റനായിരുന്നു. ചെന്നൈ സൂപ്പർകിംഗ്സിന് വേണ്ടി. ഇതാദ്യമായിട്ടാണ് ക്യാപ്റ്റനല്ലാതെ ധോണി ഐ പി എൽ ഫൈനലിന് ഇറങ്ങുന്നത്. ഈ സീസണിൽ ധോണിക്ക് പകരം സ്മിത്താണ് പുനെയെ നയിക്കുന്നത്.

ധോണിയുടെ ഫൈനലുകൾ
2008ലെ ആദ്യ ഐ പി എൽ ഫൈനലിൽ ധോണി നയിച്ച ചെന്നൈ രാജസ്ഥാനോട് തോറ്റു. 2010ൽ മുംബൈ ഇന്ത്യൻസിനെ ഫൈനലിൽ തോൽപിച്ച് ധോണിയുടെ ചെന്നൈ ചാമ്പ്യന്മാരായി. 2011ൽ രാജസ്ഥാനെ തോൽപിച്ച് ചെന്നൈ ചാമ്പ്യന്മാരായി. 2012 ഫൈനലിൽ കൊൽക്കത്തയോട് തോറ്റു. 2013 ഫൈനലിൽ മുംബൈയോട് തോറ്റു. 2015 ഫൈനലിലും മുംബൈയോട് തോറ്റു. 2017 ൽ പുനെയ്ക്കൊപ്പം ധോണി ഐ പി എൽ ഫൈനലിന് ഇറങ്ങുന്നു.

ബാറ്റിംഗിൽ പുലിയായിരുന്നു
ഐ പി എല്ലിൽ ഏറ്റവും കൂടുതൽ വിജയങ്ങളുള്ള ക്യാപ്റ്റനാണ് ധോണി. മൂവായിരത്തി അഞ്ഞൂറോളം റൺസും ധോണിയുടെ പേരിലുണ്ട്. വിക്കറ്റ് കീപ്പറായ ധോണി ക്യാച്ചും സ്റ്റംപിങും അടക്കം നൂറിലധികം പേരെ പുറത്താക്കിയിട്ടുണ്ട്. ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ്, റൈസിങ് പുനെ സൂപ്പർജയന്റ്സ് എന്നീ രണ്ട് ടീമുകൾക്ക് വേണ്ടിയാണ് ധോണി കളിച്ചിട്ടുള്ളത്.

ട്വിറ്റർ പ്രതികരണങ്ങൾ
എം എസ് ധോണിയുടെ വിന്റേജ് ഇന്നിംഗ്സിനെ പുകഴ്ത്തുകയാണ് ആരാധകരും താരങ്ങളും കമന്റേറ്റർമാരും. ധോണിയൊടൊപ്പം ബാറ്റ് ചെയ്യുക എന്നത് തന്റെ സ്വപ്നമായിരുന്നു അത് യാഥാർഥ്യമായി എന്നാണ് മനോജ് തിവാരി കളിക്ക് ശേഷം പറഞ്ഞത്.


Click it and Unblock the Notifications











