For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'2017ല്‍ ധോണി മുന്നറിയിപ്പ് നല്‍കിയിരുന്നു', സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യക്ക് ഗുണം ചെയ്യില്ല

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകനെന്ന സല്‍പ്പേരോടെയാണ് കോലി പടിയിറങ്ങിയത്

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായക പദവികള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞിരിക്കുകയാണ് വിരാട് കോലി. 2021ലെ ടി20 ലോകകപ്പിന് ശേഷം ടി20 നായകസ്ഥാനം ഒഴിയാന്‍ സ്വയം തയ്യാറായ കോലി ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമെന്ന് ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. പരിമിത ഓവറില്‍ ഒരു നായകന്‍ വേണമെന്ന ബിസിസി ഐയുടെ വാദത്തിന്റെ അടിസ്ഥാനത്തില്‍ കോലി ഏകദിന നായകസ്ഥാനത്ത് നിന്നും മാറ്റപ്പെട്ടു. എന്നാല്‍ ടെസ്റ്റില്‍ ഇനിയും ഏറെ നാള്‍ കോലി നായകനായിത്തന്നെ മുന്നോട്ട് പോകുമെന്ന് കരുതിയിരിക്കവെയാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ പ്രഖ്യാപനമെത്തുന്നത്.

ദക്ഷിണാഫ്രിക്കയില്‍ പരമ്പര കൈവിട്ടതിന്റെ നിരാശയിലിരിക്കുന്ന ഇന്ത്യന്‍ ആരാധകരെ കൂടുതല്‍ നിരാശയിലേക്ക് തള്ളിവിടുന്ന പ്രഖ്യാപനമായിരുന്നു ഇത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകനെന്ന സല്‍പ്പേരോടെയാണ് കോലി പടിയിറങ്ങിയത്. ഇന്ത്യന്‍ നായകന്മാരില്‍ ആര്‍ക്കും സാധിക്കാത്ത പല നേട്ടങ്ങളും ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം കോലി നേടി. വിദേശ പിച്ചുകളില്‍ ആക്രമണത്തിന് അതേ രീതിയില്‍ മറുപടി നല്‍കാനും പരമ്പര നേടാനും ഇന്ത്യയെ ശീലിപ്പിച്ചത് കോലിയെന്ന നായകനാണ്.

1

നായകസ്ഥാനത്ത് നിന്ന് ഇത്തരമൊരു പടിയിറക്കമല്ല കോലി സ്വപ്‌നം കണ്ടിരുന്നതെങ്കിലും സാഹചര്യം ഇത്തരമൊരു അവസ്ഥയിലേക്ക് അദ്ദേഹത്തെ എത്തിച്ചതാണെന്ന് പറയാം. ബിസിസി ഐയുടെ തലപ്പത്തുള്ളവരുടെ വ്യക്തി വിരോധത്തിന്റെ ഇരയായിത്തന്നെ കോലിയെ വിശേഷിപ്പിക്കാം. ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണി 2017ല്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ഫലിച്ചിരിക്കുകയാണ്. സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യന്‍ ക്രിക്കറ്റിനെ തകര്‍ക്കുമെന്ന് ദീര്‍ഘ വീക്ഷണമുള്ള ധോണി നേരത്തെ തന്നെ മനസിലാക്കിയെന്നുവേണം കരുതാന്‍.

തന്റെ പരിമിത ഓവര്‍ നായകസ്ഥാനം ഒഴിഞ്ഞ ശേഷം എംഎസ് ധോണി പറഞ്ഞ വാക്കുകളാണ് ഈ അവസരത്തില്‍ വീണ്ടും പ്രസക്തമാവുന്നത്. സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യക്ക് നല്ലതല്ലെന്നായിരുന്നു അദ്ദേഹം അന്ന് വ്യക്തമാക്കിയത്. 'സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ടീമിന് ഒരു നായകന്‍ മതി. സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യന്‍ സാഹചര്യത്തില്‍ ഗുണം ചെയ്യില്ല. അനുയോജ്യമായ സമയത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാന്‍. വിരാട് കോലി ഈ പദവി നല്‍കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതില്‍ തെറ്റായ തീരുമാനമായി ഒന്നുമില്ല. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാനുള്ള കരുത്ത് ഈ ടീമിനുണ്ട്. നായകസ്ഥാനം ഒഴിയാനുള്ള കൃത്യ സമയമിതാണ്' എന്നായിരുന്നു പരിമിത ഓവര്‍ നായകസ്ഥാനം ഒഴിഞ്ഞ ശേഷം അന്ന് ധോണി പ്രതികരിച്ചത്.

2

'ഞാന്‍ ജയിച്ചതിലും കൂടുതല്‍ മത്സരങ്ങള്‍ കോലിക്ക് കീഴില്‍ ഇന്ത്യ ജയിക്കും. എക്കാലത്തെയും മികച്ച ടീമുകളിലൊന്നാണിതെന്നാണ് കരുതുന്നത്. അതിനനുസരിച്ചുള്ള പരിചയസമ്പത്തും പ്രതിഭയും ഈ ടീമിനുണ്ട്. ഏത് സമ്മര്‍ദ്ദത്തിലും മികച്ച പ്രകടനം നടത്താന്‍ ഈ ടീമിനാവും. ചരിത്രം തിരുത്താന്‍ കെല്‍പ്പുള്ള നിരയാണിതെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അവര്‍ നന്നായി തന്നെ ചെയ്യും'-ധോണി കൂട്ടിച്ചേര്‍ത്തു.

അന്ന് ധോണി വിരമിക്കുമ്പോള്‍ പറഞ്ഞ വാക്കുകള്‍ സത്യമായെന്ന് പറയാം. ടെസ്റ്റില്‍ കോലിക്ക് കീഴില്‍ ഇന്ത്യ ചരിത്ര പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. എന്നാല്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയെന്ന തീരുമാനത്തിലേക്ക് ബിസിസി ഐ വന്നതോടെയാണ് ഇന്ത്യന്‍ ടീമിലെ സാഹചര്യം മാറി മറിഞ്ഞത്. രോഹിത് ശര്‍മയെ പരിമിത ഓവര്‍ നായകനാക്കി കൊണ്ടുവരാനുള്ള ബിസിസി ഐയുടെ നിര്‍ബന്ധ ബുദ്ധിയാണ് കോലിയെ ഇത്തരത്തില്‍ കടുത്ത തീരുമാനങ്ങളിലേക്കെത്തിച്ചത്.

3

ഇന്ത്യയില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി നടപ്പിലാക്കുമ്പോള്‍ താരങ്ങള്‍ക്കിടയിലെ ഒത്തൊരുമയെ അത് ബാധിക്കും. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളെല്ലാം സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയെ നന്നായി കൊണ്ടുപോകുന്നവരാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ സാഹചര്യത്തിലേക്ക് വരുമ്പോള്‍ പരിമിത ഓവറിലും ടെസ്റ്റിലും വെവ്വേറെ നായകന്മാര്‍ എത്തുന്നത് ടീമിന്റെ സംതുലിതാവസ്ഥയെ ബാധിക്കുമെന്ന് തന്നെ പറയാം. പല പ്രമുഖരും സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയെ നേരത്തെ തന്നെ എതിര്‍ത്തതാണ്. എന്നാല്‍ ബിസിസി ഐയുടെ പുതിയ പരിഷ്‌കാരങ്ങള്‍ കോലിയുടെ നായകനെന്ന നിലയിലെ പൂര്‍ണ്ണ പടിയിറക്കത്തിലേക്കെത്തിച്ചിരിക്കുകയാണ്.

Story first published: Sunday, January 16, 2022, 9:23 [IST]
Other articles published on Jan 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+