കൊളംബോ: വർത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായ എം എസ് ധോണിയുടെ പേരിൽ മറ്റൊരു ലോകറെക്കോർഡ് കൂടി. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ 100 സ്റ്റംപിങ് പൂർത്തിയാക്കുന്ന ആദ്യത്തെ വിക്കറ്റ് കീപ്പർ എന്ന റെക്കോര്‍ഡാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനെ തേടിയെത്തിയിരിക്കുന്നത്. ശ്രീലങ്കയുടെ അകില ധനജ്ഞയയാണ് എം എസ് ധോണിയുടെ നൂറാമത്തെ ഇര.
ശ്രീലങ്കയുടെ തന്നെ കുമാർ സങ്കക്കാരയുടെ പേരിലായിരുന്നു ധോണിക്ക് മുമ്പ് ഏറ്റവും കൂടുതൽ സ്റ്റംപിങുകളുടെ റെക്കോർഡ്. 99 എണ്ണം. 404 മാച്ചുകളിൽ നിന്നാണ് സങ്കക്കാര 99 സ്റ്റംപിങ് ചെയ്തതെങ്കില്‍ ധോണിക്ക് 100 സ്റ്റംപിങുകളിലെത്താൻ വെറും 301 മത്സരങ്ങളേ വേണ്ടിവന്നുള്ളൂ. 286 ക്യാച്ചുകളും ധോണിയുടെ പേരിലുണ്ട്. 90 ടെസ്റ്റുകളിൽ നിന്നായി 256 ക്യാച്ചും 38 സ്റ്റംപിങും വേറെ. 77 ട്വന്റി 20 മത്സരങ്ങളിലായി 43 ക്യാച്ചും 23 സ്റ്റംപിങും.

മിന്നലിനോടാണ് സച്ചിൻ തെണ്ടുൽക്കർ എം എസ് ധോണിയുടെ സ്റ്റംപിങിനെ താരതമ്യം ചെയ്യുന്നത്. അത്രയ്ക്കും ഫാസ്റ്റാണ് ധോണി എന്നത് തന്നെ കാരണം. നിലവിൽ ധോണിയുടെ കീപ്പിങ് റെക്കോർഡുകൾ തകർക്കാൻ ആരും തന്നെയില്ല എന്ന് പറയാം. രമേഷ് കലുവിതരണ (75), മോയിൻ ഖാൻ (73) ആദം ഗിൽക്രിസ്റ്റ് (55) എന്നിവരാണ് സ്റ്റംപിങ് വീരന്മാരിൽ ധോണിക്കും സങ്കക്കാരയ്ക്കും പിന്നിലുള്ളത്. ഇവരാരും ഇപ്പോൾ കളിക്കുന്നുമില്ല.