ലോക ക്രിക്കറ്റില്‍ സുവര്‍ണ ലിപികളാല്‍ കുറിക്കപ്പെട്ട ദിവസങ്ങളിലൊന്നാണ് 2010 ഫെബ്രുവരി 24. കാരണം അന്നായിരുന്നു ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ഡബിള്‍ സെഞ്ച്വറിക്കു ലോകം സാക്ഷിയായത്. അതിനു സാധിച്ചതാവട്ടെ ഇന്ത്യന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറിനുമായിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഗ്വാളിയോറില്‍ നടന്ന രണ്ടാമത്തെ മല്‍സരത്തിലായിരുന്നു ചരിത്രം പിറന്നത്.
50ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ സിംഗിള്‍ നേടിയായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ചരിത്രത്തിലേക്കു നടന്നു കയറിയത്. ഈ സമയത്തു നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുണ്ടായിരുന്നത് മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുമായിരുന്നു. അന്നു യഥാര്‍ഥത്തില്‍ സച്ചിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വില്ലനായി അദ്ദേഹം മാറുമായിരുന്നു. പക്ഷെ ഭാഗ്യവശാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ല. എന്തായിരുന്നു അന്നു സംഭവിച്ചതെന്നു നമുക്കു നോക്കാം.

സച്ചിന്‍ 199 റണ്‍സിലെത്തി നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ഇന്നിങ്‌സില്‍ ബാക്കിയുണ്ടായിരുന്നത് 14 ബോളുകളായിരുന്നു. ബാറ്റിങ് പങ്കാളിയായ ധോണി അദ്ദേഹത്തെ എത്രയും വേഗത്തില്‍ ഡബിള്‍ സെഞ്ച്വറിയെന്ന ലോക റെക്കോര്‍ഡ് പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്.
പക്ഷെ സംഭവിച്ചത് തിരിച്ചായിരുന്നു. ബാക്കിയുള്ള 14 ബോളുകളില്‍ 10ഉം ധോണി തന്നെയാണ് സ്‌ട്രൈക്ക് നേരിട്ടത്. വളരെ അഗ്രസീവായ ഷോട്ടുകള്‍ കളിച്ച് അദ്ദേഹം അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യുകയായിരുന്നു. ഈ 10 ബോളില്‍ 25 റണ്‍സ് ധോണി അടിച്ചെടുത്തിരുന്നു.
ഇതോടെ സച്ചിന്റെ ഡബിള്‍ സെഞ്ച്വറി നീണ്ടുപോവുകയുമായിരുന്നു. അന്നു കളി കണ്ടുകൊണ്ടിരുന്ന ആരാധകര്‍ മുഴുവന്‍ ധോണിയെ പഴിക്കുകയും ചെയ്തിട്ടുണ്ടാവും. കാരണം 199 റണ്‍സുമായി സച്ചിന്‍ ക്രീസിന്റെ മറുവശത്തുണ്ടായിട്ടും ഇതൊന്നും ശ്രദ്ധിക്കാതെ ധോണി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുന്ന തിരക്കിലായിരുന്നു.
ഇതോടെ സച്ചിനു ഡബിള്‍ തികയ്ക്കാന്‍ കഴിയില്ലേയെന്നു പോലും ആരാധകര്‍ ഭയപ്പെട്ടു. 50ാം ഓവറിലെ ആദ്യത്തെ രണ്ടു ബോളിലും സച്ചിനു സ്‌ട്രൈക്ക് കിട്ടിയില്ല. ഒടുവില്‍ ഓവറിലെ മൂന്നാമത്തെ ബോളിലാണ് സച്ചിനും ആരാധകരും കാത്തിരുന്ന ആ നിമിഷമെത്തിയത്. സിംഗിള്‍ നേടി അദ്ദേഹം ഡബിള്‍ സെഞ്ച്വറിയെന്ന അപൂര്‍വ്വ നേട്ടം സ്വന്തം പേരിലാക്കുകയും ചെയ്തു.

ധോണി അന്നു സ്‌ട്രൈക്ക് നല്‍കാതെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ അതു ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വലിയ വിവാദമായി മാറിയേനെ. മാത്രമല്ല സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ വില്ലനെന്ന വിളിപ്പേരും ധോണിക്കു വീഴുമായിരുന്നു. പക്ഷെ അങ്ങനെയൊന്നും അന്നുണ്ടായില്ല.
സച്ചിന്‍ 200 റണ്‍സുമായി ചരിത്രം തിരുത്തിയപ്പോള്‍ ധോണി 35 ബോളില്‍ പുറത്താവാതെ 68 റണ്‍സാണ് അടിച്ചെടുത്തത്. ഇന്ത്യ 50 ഓവറില്‍ നാലു വിക്കറ്റിനു 401 റണ്‍സെന്ന കൂറ്റന്‍ സ്‌കോറും പടുത്തുയര്‍ത്തി. മറുപടിയില്‍ സൗത്താഫ്രിക്കയെ വെറും 248 റണ്‍സിനു എറിഞ്ഞിട്ട് ഇന്ത്യ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡും കൈക്കലാക്കുകയായിരുന്നു.
ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിനു അവകാശിയെന്ന ലോക റെക്കോര്‍ഡ് 2011 വരെ സച്ചിന്‍ കാത്തുസൂക്ഷിച്ചിരുന്നു. 2011ല്‍ ടീമംഗം കൂടിയായ വീരേന്ദര്‍ സെവാഗായിരുന്നു അദ്ദേഹത്തിന്റെ ലോക റെക്കോര്‍ഡ് തകര്‍ത്തത്.
മൂന്നു വര്‍ഷങ്ങൾക്കു ശേഷം നിലവിലെ ക്യാപ്റ്റനായ രോഹിത് ശര്‍മ 250 പ്ലസ് സ്‌കോറുമായി പുതിയ റെക്കോര്‍ഡിന്റെ അവകാശിയാവുകയും ചെയ്തു. ശ്രീലങ്കയ്‌ക്കെതിരായ മല്‍സരത്തില്‍ 264 റണ്‍സുമായാണ് ഹിറ്റ്മാന്‍ ലോക റെക്കോര്‍ഡ് കുറിച്ചത്. രോഹിത്തിന്റെ ഈ റെക്കോര്‍ഡ് ഇപ്പോഴും ഇളക്കം തട്ടാതെ തന്നെ നില്‍ക്കുകയാണ്.