ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ കുതിക്കുന്ന ഇന്ത്യയ്ക്ക് സെമി ഫൈനൽ കാണാൻ കഴിയില്ലെന്ന ഞെട്ടിക്കുന്ന പ്രവചനവുമായി മുൻ പാക് പേസർ മുഹമ്മദ് ആമിർ. 'ഹാർന മന ഹേ' (Haarna Mana Hai) എന്ന ടിവി ഷോയിലാണ് ആമിർ ഇന്ത്യൻ ആരാധകരെ പ്രകോപിപ്പിക്കുന്ന പ്രസ്താവന നടത്തിയത്. സൂപ്പർ 8 ഘട്ടത്തിൽ നിന്ന് ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും സെമിയിലേക്ക് മുന്നേറുമെന്നും ഇന്ത്യ പുറത്താകുമെന്നും ആമിർ തീർത്തു പറഞ്ഞു.
T20 WC 2026: അഭിഷേകിനല്ല, മാറേണ്ടത് തിലക്! ബാറ്റിംഗ് ശൈലിയിൽ പിഴവുണ്ടെന്ന് മുൻ ബാറ്റിങ് കോച്ച്
ബാറ്റിംഗ് തകർച്ച പ്രധാന കാരണം:
ഇന്ത്യയുടെ വിജയങ്ങൾ കടലാസിൽ മികച്ചതായി തോന്നാമെങ്കിലും ബാറ്റിംഗ് നിരയിലെ അസ്ഥിരത ആമിർ എടുത്തുപറഞ്ഞു. "പാകിസ്ഥാനെതിരായ മത്സരം ഒഴികെ മറ്റെല്ലാ കളികളിലും ഇന്ത്യയുടെ ബാറ്റിംഗ് തകർച്ച നേരിട്ടു. നമീബിയ, നെതർലൻഡ്‌സ്, യുഎസ്എ തുടങ്ങിയ ടീമുകൾക്ക് മുന്നിൽ പോലും ഇന്ത്യൻ ബാറ്റർമാർ വിയർത്തു. പവർപ്ലേയിൽ യുവ ഓപ്പണർ അഭിഷേക് ശർമ്മ തുടർച്ചയായ മൂന്ന് പൂജ്യങ്ങൾക്ക് പുറത്തായത് വലിയ ആശങ്കയാണ്. സൂപ്പർ 8-ൽ സമ്മർദ്ദം കൂടുമ്പോൾ ഇന്ത്യ പതറാൻ സാധ്യതയുണ്ട്," ആമിർ നിരീക്ഷിച്ചു.

ദക്ഷിണാഫ്രിക്കയും വിൻഡീസും കരുത്തർ:
സൂപ്പർ 8 ഗ്രൂപ്പ് എ-യിൽ നിന്ന് ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും സെമിയിലെത്തുമെന്നാണ് ആമിറിന്റെ പക്ഷം. ഈ രണ്ട് ടീമുകളും നിലവിൽ മികച്ച ഫോമിലാണെന്നും ഏത് ടീമിനെയും തോൽപ്പിക്കാനുള്ള പ്രഹരശേഷി അവർക്കുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. അഭിഷേക് ശർമ്മയെ വെറും 'സ്ലോഗർ' എന്ന് നേരത്തെ വിശേഷിപ്പിച്ച ആമിർ, ഇപ്പോൾ ഇന്ത്യൻ ടീമിനെ ഒന്നടങ്കം തള്ളിപ്പറഞ്ഞത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ഇന്ത്യയുടെ മുന്നിലെ കടമ്പകൾ:
ഫെബ്രുവരി 22-ന് അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പർ 8 മത്സരം. തുടർന്ന് ഫെബ്രുവരി 26-ന് സിംബാബ്‌വെയും മാർച്ച് 1-ന് ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസും ഇന്ത്യയെ നേരിടും. ആമിറിന്റെ പ്രവചനം വെറുതെയാകുമോ അതോ ടീം ഇന്ത്യ ശരിക്കും വിയർക്കുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം.
ആധികാരിക വിജയങ്ങൾ സ്വന്തമാക്കിയാണ് ഇന്ത്യ സൂപ്പർ എട്ടിലേക്ക് പ്രവേശിച്ചത്. കളിച്ച നാല് കളിയിലും എതിരാളികളെ പഞ്ഞിക്കിട്ട ഇന്ത്യ ലോകകപ്പിലെ ഏറ്റവും ശക്തമായ ടീമാണെന്ന് നിസ്സംശയം പറയാനാകും. നായകൻ സൂര്യകുമാർ യാദവും ഇഷാൻ കിഷനും തുടരുന്ന മികച്ച ഫോം ഇന്ത്യയ്ക്ക് വലിയ മുതൽക്കൂട്ടാണ്. കളിച്ച മൂന്ന് കളിയിലും റൺ നേടാനാകാത്ത അഭിഷേക് ശർമ്മ സൂപ്പർ എട്ടിൽ ഫോം കണ്ടെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് നിര അതി ശക്തമാകും. ശിവം ദുബെ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ ഓൾറൗണ്ട് ഫോമും ഇന്ത്യയെ ശക്തമാക്കുന്നുണ്ട്. ബൗളിങ്ങിലേക്ക് വന്നാൽ ജസ്പ്രിത് ബുംറയും വരുൺ ചക്രവർത്തിയും വിക്കറ്റുകൾ കൊയ്തുകൊണ്ടേ ഇരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ സൂപ്പർ 8 മത്സരത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ ആരാധകർ.