ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കുമ്പോൾ, ഇന്ത്യൻ ബാറ്റിംഗ് നിരയിലെ ചില ആശങ്കകൾ പങ്കുവെച്ച് മുൻ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാർ. യുവതാരം തിലക് വർമ്മയുടെ ബാറ്റിംഗ് ശൈലിയിലെ (Stance) പോരായ്മയാണ് പ്രധാനമായും ബംഗാർ ചൂണ്ടിക്കാട്ടിയത്. പവർപ്ലേയിൽ ഇന്ത്യ തുടർച്ചയായി ആദ്യ ഓവറുകളിൽ വിക്കറ്റ് നഷ്ടപ്പെടുത്തുന്ന പശ്ചാത്തലത്തിൽ ബാറ്റിംഗ് ക്രമത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
തിലകിന്റെ ബാറ്റിംഗ് ശൈലിയിലെ പ്രശ്നം:
തിലക് വർമ്മ പന്ത് നേരിടുമ്പോൾ നിൽക്കുന്ന രീതി (Stance) അമിതമായി വശങ്ങളിലേക്ക് (side-on) ചരിഞ്ഞാണെന്ന് ബംഗാർ നിരീക്ഷിച്ചു. "ടി20 ക്രിക്കറ്റിൽ അല്പം തുറന്ന രീതിയിലുള്ള ബാറ്റിംഗ് ശൈലിയാണ് (Open stance) അഭികാമ്യം. അത് നേരെ കളിക്കാനും കൈകൾ സ്വതന്ത്രമായി വീശാനും സഹായിക്കും. ആർസിബിയിൽ ടാലന്റ് സ്കൗട്ടിംഗ് നടത്തുമ്പോൾ തന്നെ തിലകിന്റെ ഈ രീതി ഞാൻ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ അതിൽ പുരോഗതി ഉണ്ടെങ്കിലും ടി20-ക്ക് അനുയോജ്യമായ മാറ്റം ഇനിയും ആവശ്യമാണ്," ഇഎസ്പിഎൻ ക്രിക് ഇൻഫോയോട് ബംഗാർ പറഞ്ഞു. ഈ ലോകകപ്പിൽ നാല് ഇന്നിംഗ്സുകളിൽ നിന്ന് 106 റൺസാണ് തിലക് നേടിയത്.

സൂര്യ മൂന്നാം നമ്പറിലേക്ക്:
ഇന്ത്യയുടെ ബാറ്റിംഗ് തകർച്ച ഒഴിവാക്കാൻ നായകൻ സൂര്യകുമാർ യാദവ് മൂന്നാം നമ്പറിലേക്ക് മാറണമെന്നും ബംഗാർ ആവശ്യപ്പെട്ടു. "ആദ്യ ഓവറുകളിൽ തന്നെ വിക്കറ്റ് നഷ്ടമാകുന്ന രീതി ഇന്ത്യ മാറ്റണം. ഇതിനായി നായകൻ സൂര്യകുമാർ യാദവ് വൺഡൗണായി ഇറങ്ങുകയും തിലക് വർമ്മയെ നാലാം നമ്പറിലേക്ക് മാറ്റുകയും ചെയ്യുന്നതാണ് ഉചിതം. ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ സൂര്യക്ക് ഇത് കൂടുതൽ അവസരം നൽകും," അദ്ദേഹം വ്യക്തമാക്കി.
അഭിഷേകിനെ പേടിക്കേണ്ട:
തുടർച്ചയായ മൂന്ന് ഇന്നിംഗ്സുകളിൽ പൂജ്യത്തിന് പുറത്തായ അഭിഷേക് ശർമ്മയുടെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ബംഗാർ പറഞ്ഞു. അഭിഷേക് ഫോമിലായാൽ അത് ടീമിന്റെ ആകെ ഗതി മാറ്റും. വയറിന് അണുബാധയേറ്റതിനാൽ ഒരു മത്സരം നഷ്ടമായത് താരത്തിന്റെ താളത്തെ ബാധിച്ചിട്ടുണ്ടാകാം. പക്ഷേ, ഒരു മികച്ച ഇന്നിംഗ്സിലൂടെ താരം തിരിച്ചുവരുമെന്നും ബംഗാർ പ്രത്യാശ പ്രകടിപ്പിച്ചു. സൂപ്പർ 8-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിർണ്ണായക മത്സരത്തിന് മുൻപ് ഇന്ത്യ ഈ തന്ത്രപരമായ മാറ്റങ്ങൾ വരുത്തുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ അപരാചിതരായാണ് ടീം ഇന്ത്യ സൂപ്പർ 8 ലേക്ക് പ്രവേശിച്ചത്. അസോസിയേറ്റ് ടീമുകളായ യുഎസ്എ, നമീബിയ, നെതർലാൻഡ്സ് എന്നീ ടീമുകളെയും പാകിസ്ഥാനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. പൂർണ ആധിപത്യം പുലർത്തിക്കൊണ്ടുള്ള നാല് വിജയങ്ങളിലും നാല് വ്യത്യസ്ത കളിക്കാർക്കാണ് മാൻ ഓഫ് ദി മാച്ച് ലഭിച്ചത് എന്നത് ഇന്ത്യൻ ടീം എത്രമാത്രം അപകടകാരികളാണ് എന്ന് തെളിയിക്കുന്നതാണ്.
സൂപ്പർ 8 ഗ്രൂപ്പുകൾ:
ഗ്രൂപ്പ് 1: ഇന്ത്യ, സിംബാബ്‌വെ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക.
ഗ്രൂപ്പ് 2: ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ശ്രീലങ്ക.