വന്‍ സ്‌കോറുകള്‍ കുറവ്
ടൂര്‍ണമെന്റിലെ മിക്ക മല്‍സരങ്ങളിലും വലിയ സ്‌കോറുകളൊന്നും ആദ്യത്തെ ഒരാഴ്ചയില്‍ പിറന്നില്ലെന്നു കാണാം. 300-350 വരെ സ്‌കോറുകള്‍ മിക്ക മല്‍സരങ്ങളിലും പിറക്കുമെന്നാണ് നേരത്തേ പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ അത് അത്ര എളുപ്പമല്ലെന്നു ഇതുവരെയുള്ള മല്‍സരങ്ങള്‍ കാണിച്ചു തന്നു.
ഒരാഴ്ചയിലെ ഒമ്പത് മല്‍സരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് കൂടുതല്‍ റണ്‍സൊഴുകിയത്. ദക്ഷിണാഫ്രിക്ക- ബംഗ്ലാദേശ്, പാകിസ്താന്‍-ഇംഗ്ലണ്ട് മല്‍സരങ്ങളിലായിരുന്നു ഇത്. മറ്റുള്ള കളികളിലൊന്നും ഒരു ടീമും 300ന് മുകളില്‍ നേടിയില്ല.
ലോകപ്പിനു മുമ്പ് നടന്ന ഇംഗ്ലണ്ട് -പാക് ഏകദിന പരമ്പരയിലെ നാലു കളികളിലും 350ന് മുകളില്‍ സ്‌കോര്‍ കണ്ടിരുന്നു. എന്നാല്‍ ലോകകപ്പിലേക്കു വരുമ്പോള്‍ റണ്‍ വരള്‍ച്ചയാണുള്ളത്.
ഓവര്‍ പോലും തികയ്ക്കുന്നില്ല
ആദ്യത്തെ ഒരാഴ്ചയിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം പല മല്‍സരങ്ങളിലും ടീമുകള്‍ 50 ഓവര്‍ തികച്ചു കളിക്കുന്നില്ലെന്നതാണ്. പല കളികളിലും ചെറിയ സ്‌കോറുകള്‍ പിറക്കുന്നതാണ് ഇതിനു കാരണം.
ഇംഗ്ലണ്ടിലെ കാലാവസ്ഥയും പിച്ചുകളുമായും പൊരുത്തപ്പെടാന്‍ കഴിയാത്തത് ടീമുകള്‍ക്കു തിരിച്ചടിയാവുന്നുണ്ട്. മേഘാവൃതമായ കാലാവസ്ഥയും പന്ത് സ്വിങ് ചെയ്യുന്നതുമെല്ലാം ടീമുകളെ മികച്ച പ്രകടനം നടത്തുന്നതില്‍ നിന്നു തടയുന്നു. ടൂര്‍ണമെന്റ് പുരോഗമിക്കവെ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി ഒത്തിണങ്ങാന്‍ ടീമുകള്‍ക്കു സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ക്രിക്കറ്റ് പ്രേമികള്‍.
ദക്ഷിണാഫ്രിക്കയുടെ വീഴ്ച
ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ അപ്രതീക്ഷിത പതനമാണ് ആദ്യത്തെ ആഴ്ചയിലെ മറ്റൊരു ഹൈലൈറ്റ്. കളിച്ച മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ടതോടെ ഫഫ് ഡുപ്ലെസിയും സംഘവും കടുത്ത സമ്മര്‍ദ്ദത്തിലായിട്ടുണ്ട്. ഉദ്ഘാടന മല്‍സരത്തില്‍ ഇംഗ്ലണ്ടിനോടു തോറ്റു കൊണ്ടു തുടങ്ങിയ ദക്ഷിണാഫ്രിക്ക തികച്ചും അപ്രതീക്ഷിതമായാണ് രണ്ടാം മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരേ പരാജയത്തിലേക്കു കൂപ്പുകുത്തിയത്. മൂന്നാമത്തെ കളിയില്‍ ഇന്ത്യയോടും ദക്ഷിണാഫ്രിക്ക നിരുപാധികം കീഴടങ്ങുകയായിരുന്നു.
ഐസിസി ടൂര്‍ണമെന്റുകളില്‍ നേരത്തേ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള ടീമുകളിലൊന്നാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ ഈ ലോകകപ്പില്‍ അവര്‍ക്കു തൊട്ടതെല്ലാം പിഴയ്ക്കുകയാണ്. ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ടീം തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ തോറ്റത്.