മുംബൈ: റൈസിംഗ് പുനെ സൂപ്പര്‍ജയന്റ്‌സിനെതിരെ 185 റണ്‍സടിച്ചിട്ടും മുംബൈ ഇന്ത്യന്‍സ് തോറ്റു. മിച്ചല്‍ മക്ലനാഗനും ടിം സൗത്തിയും നിരന്ന് നിന്ന് എറിഞ്ഞിട്ടും ലസിത് മലിംഗയ്ക്ക് പകരക്കാരനാകാന്‍ പറ്റിയില്ല എന്നത് തന്നെ കാരണം. ഒന്നാമത്തെ കളിയില്‍ മലിംഗയുടെ അഭാവം മുംബൈയ്ക്ക് നല്‍കിയത് തോല്‍വി. എന്നാലും സങ്കടപ്പെടേണ്ട കാര്യമില്ല, ലോകറെക്കോര്‍ഡ് ഹാട്രിക്കുമായാണ് മലിംഗ മുംബൈയ്‌ക്കൊപ്പം ചേരുന്നത്.

ബംഗ്ലാദേശിനെതിരെ കൊളംബോയില്‍ നടന്ന രണ്ടാമത്തെയും അവസാനത്തേയും ട്വന്റി 20 മത്സരത്തിലാണ് ലസിത് മലിംഗ ഹാട്രിക്ക് വിക്കറ്റ് വീഴ്ത്തിയത്. ഏകദിനത്തിലും ട്വന്റി 20യിലും ഹാട്രിക് നേടുന്ന രണ്ടാമത്തെ മാത്രം ബൗളര്‍ എന്ന റെക്കോര്‍ഡാണ് മലിംഗ സ്വന്തമാക്കിയത്. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ മലിംഗ മുഷ്ഫിക്കര്‍ റഹീം, മൊര്‍ത്താസ, മെഹദി ഹസന്‍ എന്നിവരെയാണ് അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയത്.
Read Also: ഐപിഎൽ 2017: ധോണിയെ വീണ്ടും നാണംകെടുത്തി പുനെ ടീം ഉടമ.. സ്റ്റീവ് സ്മിത്ത് രാജാവ്... ധോണി വെറും ശൂ!!
ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളറായ ബ്രെറ്റ് ലീയാണ് ഇതിന് മുമ്പ് ഏകദിനത്തിലും ട്വന്റി 20യിലും ഹാട്രിക് നേടിയിട്ടുള്ള ഏക ബൗളര്‍. ലീയുടെ നേട്ടവും ബംഗ്ലാദേശിനെതിരെ തന്നെയായിരുന്നു. ട്വന്റി 20യില്‍ ഹാട്രിക് നേടുന്ന അഞ്ചാമത്തെ മാത്രം ബൗളറാണ് മലിംഗ. തിസാര പെരേര, ജേക്കബ് ഓറം, ടിം സൗത്തി എന്നിവരാണ് ട്വന്റി 20യില്‍ ഹാട്രിക് നേടിയ മറ്റ് ബൗളര്‍മാര്‍.