ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടാമത്തെ സീസണിലും ഗുജറാത്ത് ടൈന്‍സിനെ ഫൈനലിലെത്തിച്ച് ഹാര്‍ദിക് പാണ്ഡ്യ തന്റെ ക്യാപ്റ്റന്‍സി മികവ് ഒരിക്കല്‍ക്കൂടി ലോകത്തിനു കാണിച്ചു തന്നിരിക്കുകയാണ്. 2022ലെ ഐപിഎല്‍ കിരീട വിജയം അപ്രതീക്ഷിതമായി സംഭവിച്ചതല്ലെന്നും ക്യാപ്റ്റനെന്ന നിലയില്‍ അതിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും തനിക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം തെളിയിച്ചു.
വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ രോഹിത് ശര്‍മയ്ക്കു ശേഷം ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ തന്നേക്കാള്‍ മികച്ചൊരു ക്യാപ്റ്റനെ ഇന്ത്യക്കു ലഭിക്കാനില്ലെന്നു കൂടി ഹാര്‍ദിക് അടിവരയിട്ടിരിക്കുകയാണ്. കളിക്കളത്തില്‍ എല്ലായ്‌പ്പോഴും വളരെ കൂളായി കാണപ്പെടുന്ന അദ്ദേഹത്തെ പലരും മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുമായിട്ടാണ് താരതമ്യം ചെയ്യുന്നത്.

തനിക്കു ഗുരുതുല്യനായ എംഎസ് ധോണിയില്‍ നിന്നും പല കാര്യങ്ങളും പഠിച്ചെടുക്കാന്‍ ശ്രമിക്കാറുണ്ടെന്നും അതു ക്യാപ്റ്റന്‍സിയില്‍ ഏറെ സഹായിക്കാറുണ്ടെന്നും ഹാര്‍ദിക് പാണ്ഡ്യ നേരത്തേ തുറന്നു പറഞ്ഞിട്ടുണ്ട്. ഇത്തവണ ഐപിഎല്‍ കലാശപ്പോരില്‍ ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനു മുന്നിലായിരുന്നു ഹാര്‍ദിക്കിനും ജിടിക്കും കിരീടം കൈവിടേണ്ടി വന്നത്. അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ അഞ്ചു വിക്കറ്റിനായിരുന്നു മഴ നിയമപ്രകാരം സിഎസ്‌കെയുടെ വിജയം.
നായകനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും ചില കാര്യങ്ങള്‍ മെച്ചെടുത്തിയെങ്കില്‍ മാത്രമേ അദ്ദേഹത്തിനൊരു സൂപ്പര്‍ ക്യാപ്റ്റനായി മാറാന്‍ സാധിക്കുകയുള്ളൂ. ക്യാപ്റ്റന്‍സി മെച്ചപ്പെടുത്താന്‍ രണ്ടു കാര്യങ്ങള്‍ എംഎസ് ധോണിയില്‍ നിന്നും ഹാര്‍ദിക്കിനു പഠിച്ചെടുക്കാവുന്നതാണ്. ഇവ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
സ്വന്തം ടീമിലെ കളിക്കാരില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിക്കുകയെന്നതാണ് എംഎസ് ധോണിയില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യ പഠിക്കേണ്ട ആദ്യത്തെ കാര്യം. ഇപ്പോള്‍ ഹാര്‍ദിക് തന്റെ ടീമിലെ കളിക്കാരില്‍ ഒട്ടും വിശ്വാസര്‍പ്പിക്കുന്നില്ല എന്നതല്ല ഇതിനര്‍ഥം. എങ്കിലും ധോണിയെപ്പോലെ കുറേക്കൂടി തന്റെ താരങ്ങളുടെ കൂടെ നില്‍ക്കാനും അവര്‍ക്കു അവസരങ്ങള്‍ നല്‍കി ആത്മവിശ്വാസം നല്‍കാനും ഹാര്‍ദിക് ശ്രദ്ധിക്കണം.
സീസണില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പലപ്പോഴും റണ്‍സെടുക്കാന്‍ പാടുപെട്ടെങ്കിലും ധോണി അദ്ദേഹത്തിനൊപ്പം നിന്നു. ഒടുവില്‍ ഫൈനലില്‍ ടീം തോല്‍വിയുടെ വക്കില്‍ നില്‍ക്കെ മികച്ച ഇന്നിങ്‌സുമായി ജഡേജ ഇതിനുള്ള പ്രതിഫലവും നല്‍കിയിരുന്നു. ജഡ്ഡു മാത്രമല്ല മോയിന്‍ അലി, അമ്പാട്ടി റായുഡു, മഹീഷ് തീക്ഷണ എന്നിവരെല്ലാം ഫോമൗട്ടായപ്പോഴും ഇവരെയെല്ലാം ധോണി ടീമില്‍ നിലനിര്‍ത്തുകയായിരുന്നു. വളരെ അപൂര്‍വ്വമായി മാത്രമേ അദ്ദേഹം ഇലവനില്‍ മാറ്റം വരുത്താറുള്ളൂ. ഭൂരിഭാഗം കളിയിലും ഒരേ ഇലവനെയാണ് ധോണി ഇറക്കിയത്.

ധീരമായ തീരുമാനങ്ങളെടുക്കാനുള്ള ധൈര്യമാണ് എംഎസ് ധോണിയില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യ പഠിച്ചെടുക്കേണ്ട രണ്ടാമത്തെ ഗുണം. കളിക്കളത്തില്‍ എല്ലായ്‌പ്പോഴും കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്തേക്കു ചിന്തിക്കുന്ന ക്യാപ്റ്റനാണ് അദ്ദേഹം. 2007ല്‍ ആദ്യമായി ക്യാപ്റ്റനായ ടി20 ലോകകപ്പിന്റെ ഫൈനലില്‍ നമ്മള്‍ ഇതു കണ്ടിട്ടുള്ളതാണ്.
നിര്‍ണായകമായ അവസാനത്തെ ഓവര്‍ ധോണി നല്‍കിയത് അനുഭവസമ്പത്ത് തീരെയില്ലാത്ത ബൗളര്‍ ജൊഗീന്ദര്‍ ശര്‍മയ്ക്കായിരുന്നു. ഈ നീക്കത്തെ പിന്നീട് ചൂതാട്ടമെന്നായിരുന്നു ക്രിക്കറ്റ് പണ്ഡിതരും ആരാധകരുമെല്ലാം വിശേഷിപ്പിച്ചത്. ധോണിയുടെ അന്നത്തെ നീക്കം ക്ലിക്കാവുകയും ഫൈനലില്‍ പാകിസ്താനെ വീഴ്ത്തി ഇന്ത്യ ചാംപ്യന്‍മാരാവുകയും ചെയ്തിരുന്നു.
ഇതുപോലെ തന്നെ എംഎസ് ധോണിയുടെ മറ്റൊരു സര്‍പ്രൈസ് നീക്കം 2011ലെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേയും കണ്ടിരുന്നു. അന്നു ടൂര്‍ണമെന്റിലുടനീളം മകച്ച ഫോമില്‍ കളിച്ച യുവരാജ് സിങിനേക്കാള്‍ നേരത്തേ റണ്‍ ചേസില്‍ ധോണി ക്രീസിലേക്കു വരികയായിരുന്നു. മുന്‍ മല്‍സരങ്ങളിലൊന്നും ധോണി ബാറ്റിങില്‍ കാര്യമായി തിളങ്ങിയിരുന്നില്ല.
എന്നിട്ടും ഫൈനലില്‍ ഒരു നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹം ബാറ്റിങില്‍ സ്വയം പ്രൊമോട്ട് ചെയ്തു. 90 പ്ലസ് റണ്‍സോടെ പുറത്താവാതെ നിന്ന ധോണിയായിരുന്നു സിക്‌സറിലൂടെ ടീമിന്റെ വിജയ റണ്‍സും കുറിച്ചത്. സമാനമായ റിസ്‌ക്കുള്ള തീരുമാനങ്ങളെടുക്കാന്‍ ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയും ശ്രമിക്കേണ്ടതുണ്ട്. ചില നീക്കങ്ങള്‍ ഫ്‌ളോപ്പായേക്കാം. എങ്കിലും റിസ്‌കുകളെടുക്കാനുള്ള ചങ്കൂറ്റം അദ്ദേഹം കൈവിടാന്‍ പാടില്ലെന്നതാണ് പ്രധാനം.