ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മഹാനായ ക്യാപ്റ്റന്‍മാരില്‍ ഒരാളെന്നാണ് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി വിശേഷിപ്പിക്കപ്പെടുന്നത്. ധോണിയെപ്പോലെ വലിയ ടൂര്‍ണമെന്റില്‍ വിജയങ്ങള്‍ കൈവരിച്ച മറ്റൊരു ക്യാപ്റ്റന്‍ ഇന്ത്യക്കു മുമ്പോ, ശേഷമോ ഉണ്ടായിട്ടില്ലെന്നു കാണാം. രണ്ടു ലോകകപ്പുകളടക്കം ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്‍ കിരീടമുയര്‍ത്തിയ ലോകത്തിലെ ഏക ക്യാപ്റ്റനും കൂടിയാണ് ധോണി.
2007ല്‍ ടി20 ലോകകപ്പ്, 2011ല്‍ ഏകദിന ലോകകപ്പ്, 2013ല്‍ ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് അദ്ദേഹം രാജ്യത്തിനു സമ്മാനിച്ചത്. പക്ഷെ നാണക്കേടിന്റെ ചില മോശം റെക്കോര്‍ഡുകൾ കൂടി അദ്ദേഹം തന്റെ പേരില്‍ കുറിച്ചിട്ടുണ്ട് എന്നതാണ് കൗതുകരമായ കാര്യം. ധോണിക്കു മാത്രം അവകാശപ്പെട്ട അഞ്ചു മോശം റെക്കാര്‍ഡുകള്‍ ഏതൊക്കെയാണന്നു നമുക്കു പരിശോധിക്കാം.

ബംഗ്ലാദേശിനെതിരേ ഒരു പരമ്പരയില്‍ പരാജയപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നാണക്കേട് ധോണിയുടെ പേരിലാണ്. 2015ലായിരുന്നു ഇത്. അന്നു ഒരു ടെസ്റ്റും മൂന്നു ഏകദിനങ്ങളുമാണ് ബംഗ്ലാദേശില്‍ ഇന്ത്യ കളിച്ചത്. ടെസ്റ്റ് സമനിലയില്‍ കലാശിച്ചപ്പോള്‍ ഏകദിന പരമ്പര ഇന്ത്യ 1-2നു കൈവിടുകയായിരുന്നു.
ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ 79 റണ്‍സിനാണ് ഇന്ത്യ തോറ്റത്. രണ്ടാമത്തെ കളിയില്‍ ആറു വിക്കറ്റിനും ഇന്ത്യ കീഴടങ്ങി. അപ്രധാനമായ മൂന്നാമത്തെ കളിയില്‍ 77 റണ്‍സിനു ജയിച്ച് ധോണിയും സംഘവും അന്നു തൂത്തുവാരലെന്ന നാണക്കേട് ഒഴിവാക്കുകയായിരുന്നു.
ഏഷ്യക്കു പുറത്ത് ഒരു സെഞ്ച്വറി പോലും ധോണിക്കു നേടാന്‍ സാധിച്ചിട്ടില്ലെന്നതാണ് രണ്ടാമത്തെ മോശം റെക്കോര്‍ഡ്. കരിയറില്‍ 16 സെഞ്ച്വറിയും ഒരു ഡബിള്‍ സെഞ്ച്വറിയും അദ്ദേഹം കുറിച്ചെങ്കിലും ഏഷ്യക്കു പുറത്ത് അദ്ദേഹം ഒരിക്കല്‍പ്പോലും മൂന്നക്കം തികച്ചിട്ടില്ല.
ഏകദിനത്തില്‍ 10ഉം ടെസ്റ്റില്‍ ആറും സെഞ്ച്വറികളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. പക്ഷെ ഇന്ത്യയെക്കൂടാതെ ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക എന്നീവിടങ്ങളില്‍ മാത്രമാണ് ധോണിക്കു സെഞ്ച്വറികള്‍ നേടാന്‍ സാധിച്ചിട്ടുള്ളത്.
ടെസ്റ്റില്‍ ഏറ്റവമധികം മല്‍സരങ്ങളില്‍ പരാജയപ്പെട്ട രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നാണക്കേടും ധോണിക്കാണ്. അദ്ദേഹത്തിനു കീഴില്‍ 60 ടെസ്റ്റുകളിലാണ് നാട്ടിലും വിദേശത്തുമായി ഇന്ത്യന്‍ ടീം കളിച്ചത്. ഇതില്‍ 27 എണ്ണത്തില്‍ ഇന്ത്യ വിജയം കൊയ്തപ്പോള്‍ 18 എണ്ണത്തില്‍ തോല്‍ക്കുകയും 15 ടെസ്റ്റുകളില്‍ സമനില വഴങ്ങുകയും ചെയ്തു.
18 തോല്‍വികളുമായി ഏറ്റവുമധികം ടെസ്റ്റുകള്‍ പരാജയപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ രണ്ടാമനാണ് ധോണി. 19 തോല്‍വികളുമായി മുന്‍ ക്യാപ്റ്റന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്.

തുടര്‍ച്ചയായി നാലു ടെസ്റ്റ് പരമ്പരകളില്‍ പരാജയമേറ്റു വാങ്ങിയ ആദ്യത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നാണക്കേട് ധോണിക്കു സ്വന്തമാണ്. 2013-14 വര്‍ഷങ്ങളിലായിരുന്നു ടീം ഇന്ത്യക്കു ഇങ്ങനെയൊരു ദുരന്തം അദ്ദേഹത്തിനു കീഴില്‍ നേരിടേണ്ടി വന്നത്.
ന്യൂസിലാന്‍ഡുമായുള്ള പരമ്പര 0-1നു തോറ്റ ഇന്ത്യ തുടര്‍ന്നു സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ 0-2നും 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ 1-3നും ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ 0-2നും ഇന്ത്യ പരാജയമേറ്റു വാങ്ങുകയായിരുന്നു.
ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റി നേടിയ ഇന്ത്യന്‍ താരമെന്ന മോശം റെക്കോര്‍ഡും ധോണിയുടെ പേരിലാണ്. 2017ല്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിനത്തില്‍ ധോണിക്കു ഫിഫ്റ്റി തികയ്ക്കാന്‍ വേണ്ടി വന്നത് 108 ബോളുകളായിരുന്നു
അന്നു 114 ബോളില്‍ 54 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. ഒരു ബൗണ്ടറി പോലും ധോണി അന്നു നേടിയില്ലെന്നതും മറ്റൊരു അതിശയിപ്പിക്കുന്ന കാര്യമാണ്. മല്‍സരത്തില്‍ ഇന്ത്യ 11 റണ്‍സിനു വിന്‍ഡീസിനോടു തോല്‍ക്കുകയും ചെയ്തു.