ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടു ക്യാപ്റ്റന്മാരാണ് എംഎസ് ധോണിയും വിരാട് കോലിയും. നായകനെന്ന നിലയില്‍ ധോണി ശരിക്കുമൊരു ഇതിഹാസം തന്നെയാണെങ്കില്‍ കോലിയും ഒട്ടും പിറകിലല്ല. പക്ഷെ ഐസിസിയുടെ ഒരു ട്രോഫി പോലും ടീമിനു നേടിത്തരാന്‍ കഴിഞ്ഞില്ല എന്നതു കോലിയുടെ ക്യാപ്റ്റന്‍സിയിലെ പോരായ്മയായി എക്കാലവും ചൂണ്ടിക്കാണിക്കപ്പെടും. ഈ കുറവ് മാറ്റി നിര്‍ത്തിയാല്‍ നാട്ടിലും പുറത്തും ഒരുപാട് നേട്ടങ്ങള്‍ ഇന്ത്യക്കു സമ്മാനിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
വൈറ്റ് ബോള്‍ ഫോര്‍മാറ്റിലായിരുന്നു ക്യാപ്റ്റന്നെ നിലയില്‍ ധോണി കൂടുതല്‍ വിജയങ്ങളും കിരീട നേട്ടങ്ങളും കൊയ്തതെങ്കില്‍ ടെസ്റ്റ് ടീമിനെ മറ്റൊരു തലത്തിലേക്കുയര്‍ത്തിയത് കോലിയാണ്. രണ്ടു ലോകകപ്പുകളും ഒരു ചാംപ്യന്‍സ് ട്രോഫിയുമടക്കം ഐസിസിയുടെ മൂന്നു കിരീടങ്ങള്‍ സ്വന്തമാക്കിയ ചരിത്രത്തിലെ ഏക ക്യാപ്റ്റന്‍ കൂടിയാണ് ധോണി.

നായക മികവ് മാത്രമല്ല മികച്ച കളിക്കാരുടെ സാന്നിധ്യം കൂടിയാണ് ധോണിയെയും കോലിയെയും വലിയ വിജയങ്ങള്‍ കൈവരിക്കാന്‍ സഹായിച്ചത്. തങ്ങള്‍ക്കു ഏതു തരത്തിലുള്ള താരങ്ങളെയാണ് ടീമില്‍ വേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ പ്ലാനുകളുള്ള നായകര്‍ കൂടിയായിരുന്നു ഇരുവരും. നിരവധി താരങ്ങള്‍ക്കു അവസരവും പിന്തുണയും നല്‍കാനും വളര്‍ത്തിയെടുക്കാനും ധോണിയും കോലിയും ക്യാപ്റ്റന്‍മാരായിരിക്കെ മുന്‍കൈയെടുത്തിരുന്നു.
എന്നാല്‍ രണ്ടു പേരും ഒരുപോലെ അവഗണന കാണിച്ചതിനെ തുടര്‍ന്നു കരിയര്‍ തകര്‍ന്നുപോയ ചില താരങ്ങളും കൂടിയണ്ട്. ഇത്തരത്തിലുള്ള അഞ്ച പേര്‍ ആരൊക്കെയാണെന്നു നോക്കാം. ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ബംഗാള്‍ ബാറ്റര്‍ മനോജ് തിവാരിയാണ് ആദ്യത്തെയാള്‍.
ഏഴു വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ തിവാരി വെറും 12 ഏകദിനങ്ങളും മൂന്നു ടി20കളും മാത്രമേ കളിച്ചിട്ടുള്ളൂ. ഏകദിനത്തില്‍ കന്നി സെഞ്ച്വറി നേടി പ്ലെയര്‍ ഓഫ് ദി മാച്ചായിട്ടും തൊട്ടടുത്ത കളിയില്‍ തഴയപ്പെട്ട താരം കൂടിയാണ് അദ്ദേഹം. മാസങ്ങള്‍ക്കു ശേഷമാണ് തിവാരിക്കു അടുത്ത മല്‍സരം കളിക്കാനുള്ള അവസരം ലഭിച്ചത്.
സ്പിന്നര്‍ അമിത് മിശ്രയാണ് രണ്ടാമന്‍. രാജ്യത്തെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായി ചൂണ്ടിക്കാണിക്കപ്പെടുന്ന അദ്ദേഹത്തിനു മൂന്നു ഫോര്‍മാറ്റുകളിലുമായി ഇന്ത്യക്കു വേണ്ടി കളിക്കാനായത് 68 മല്‍സരങ്ങള്‍ മാത്രമാണ്. 2003ലായിരുന്നു മിശ്രയുടെ അരങ്ങേറ്റം. അവസാന മല്‍സരം 2017ലുമായിരുന്നു. 22 ടെസ്റ്റും 36 ഏകദിനവും 10 ടി20യും കളിച്ച അദേഹം 76, 64, 16 എന്നിങ്ങനെ വിക്കറ്റുകള്‍ നേടുകയും ചെയ്തു.
മധ്യനിര ബാറ്ററും തകര്‍പ്പന്‍ ഫീല്‍ഡറുമായ മനീഷ് പാണ്ഡെയാണ് ഈ ലിസ്റ്റിലുള്ള മൂന്നാമത്തെയാള്‍. ഇന്ത്യക്കു വേണ്ടി 24 ഏകദിനങ്ങളില്‍ നിന്നും 566ഉം 33 ടി20 ഇന്നിങ്‌സുകളില്‍ നിന്നും 709ഉം റണ്‍സാണ് അദ്ദേഹം നേടിയത്. 33.29, 44.31 എന്നിങ്ങനെ ഭേദപ്പെട്ട ബാറ്റിങ് ശരാശരിയുണ്ടായിട്ടും പാണ്ഡെയ്ക്കു കൂടുതല്‍ അവസങ്ങള്‍ ധോണിയോ, കോലിയോ ക്യാപ്റ്റനായിരിക്കെ ലഭിച്ചില്ല.

ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണാണ് ധോണിയുടെയും കോലിയുടെയും അവഗണനയെ തുടര്‍ന്നു കരിയര്‍ തകര്‍ന്നുപോയ നാലാമത്തെ താരം. ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങിലെ അടുത്ത സൂപ്പര്‍ താരമെന്നു ചൂണ്ടിക്കാണിക്കപ്പെട്ട ബൗളറായിരുന്നു വരുണ്‍. 2011ല്‍ ഇന്ത്യ ലോക കിരീടം ചൂടിയ അതേ വര്‍ഷമായിരുന്നു ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ വരുണിന്റെ അരങ്ങേറ്റം. പക്ഷെ വെറും ഒമ്പതു വീതം ഏകദിനങ്ങളും ടെസ്റ്റുകളും മാത്രമേ വരുണിനു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട വരുണ്‍ പിന്നീടൊരിക്കലും പരിഗണക്കപ്പെട്ടതുമില്ല.
മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡുവാണ് ഈ ലിസ്റ്റിലെ അവസാനത്തെയാള്‍. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം ഒരുപാട് റണ്‍സ് അടിച്ചെടുത്തിട്ടും ഇന്ത്യന്‍ ടീമില്‍ നിന്നും അവഗണനകളാണ് റായുഡുവിനു നേരിടേണ്ടി വന്നത്. ഏകദിനത്തില്‍ ഇന്ത്യക്കായി 55 മല്‍സരങ്ങളില്‍ നിന്നും 47.05 ശരാശരിയില്‍ 1694 റണ്‍സാണ് അദ്ദേഹം നേടിയത്.
ഇത്രയും മികച്ച ശരാശരിയുണ്ടായിട്ടും റായുഡുവിന് കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. 2019ല്‍ കോലി ക്യാപ്റ്റനായിരിക്കെയുള്ള ഏകദിന ലോകകപ്പിനുള്ള ടീമില്‍ നിന്നും റായുഡു ഒഴിവാക്കപ്പെട്ടത് വലിയ വിവാദമായിരുന്നു. അന്നു പുതുമുഖമായ വിജയ് ശങ്കറിനെയായിരുന്നു റായുഡുവിനു പകരം ടീമിലുള്‍പ്പെടുത്തിയത്.