ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്ടര്‍ ആരാവുമെന്ന ചോദ്യത്തിനു വരും ദിവസങ്ങളില്‍ ഉത്തരം ലഭിക്കും. മുന്‍ ഫാസ്റ്റ് ബൗളറായിരുന്ന അജിത് അഗാര്‍ക്കറായിരിക്കും പുതിയ സെലക്ടറായി വരികയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ചീഫ് സെലക്ടറുടെ സ്ഥാനത്തേക്കു ബിസിസിഐ ഔദ്യോഗികമായി അപേക്ഷകള്‍ ക്ഷണിച്ചത്. ഈ റോളിലേക്കു അപേക്ഷിച്ചവരുടെ കൂട്ടത്തില്‍ അഗാര്‍ക്കറുമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മാത്രമല്ല സെലക്ടറുടെ റോളിലേക്കു നിലവിലെ ഫേവറിറ്റും അദ്ദേഹമാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മുഖ്യ സെലക്ടറുടെ ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അഗാര്‍ക്കര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ പരിശീല സംഘത്തില്‍ നിന്നും രാജിവച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ സെലക്ടറുടെ റോള്‍ ഔദ്യോഗികമായി ഏറ്റെടുക്കാന്‍ അദ്ദേഹത്തിനു വേറെ തടസ്സങ്ങളൊന്നുമില്ല. ഇനി ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് വരാനുള്ളത്. അതേസമയം, മുഖ്യ സെലക്ടറായി സ്ഥാനമേറ്റെടുക്കുകയാണെങ്കില്‍ അഗാര്‍ക്കറുടെ ശമ്പളം എത്രയായിരിക്കുമെന്നു പരിശോധിക്കാം.

നിലവില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന് പ്രതിവര്‍ഷം ഒരു കോടി രൂപയാണ് ബിസിസിഐ ശമ്പളമായി നല്‍കി വരുന്നത്. സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റു അംഗങ്ങള്‍ക്കു പ്രതിവര്‍ഷം 90 ലക്ഷം രൂപയും ശമ്പളമായി ലഭിക്കും. എന്നാല്‍ നിലവില്‍ ബിസിസിഐ നല്‍കുന്ന ശമ്പളത്തേക്കാള്‍ കൂടുതല്‍ പ്രതിവര്‍ഷം സമ്പാദിക്കുന്നയാളാണ് അഗാര്‍ക്കര്‍.
കമന്റേറ്ററുടെ റോളില്‍ സജീവമായ അദ്ദേഹം കോച്ചെന്ന നിലയിലും നല്ലൊരു പ്രതിഫലം കൈപ്പറ്റുന്നുണ്ട്. അതുകൊണ്ടു തന്നെ നിലവില്‍ നല്‍കി വരുന്ന ശമ്പളം വര്‍ധിപ്പിക്കാനും ശമ്പളഘടന പുതുക്കാനും ബിസിസിഐ ആലോചിക്കുകയാണ്.
ക്രിക്കറ്റ് ഉപദേശക സമിതിയാണ് (സിഎസി) പുതിയ സെലക്ടറെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കുന്നത്. ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനു മുമ്പ് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം. ക്രിക്കറ്ററെന്ന നിലയില്‍ വളരെയധികം അനുഭവസമ്പത്തുള്ള വ്യക്തിയാണ് അഗാര്‍ക്കര്‍.
അദ്ദേഹത്തെ മുഖ്യ സെലക്ടറുടെ റോളിലേക്കു ഫേവറിറ്റാക്കി മാറ്റുന്നതും ഇതു തന്നെയാണ്. ഇന്ത്യക്കു വേണ്ടി 26 ടെസ്റ്റുകളിലും 191 ഏകദിനങ്ങളിലും നാലു ടി20 കളിലും കളിച്ച ശേഷമാണ് അഗാര്‍ക്കര്‍ ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞത്.
നിലവിലെ സെലക്ഷന്‍ കമ്മിറ്റിയിലുള്ള മറ്റു നാലു പേരുടെയും കൂടി അന്താരാഷ്ട്ര ക്രിക്കറ്റിലെ പരിചയം നോക്കുകയാണെങ്കില്‍ അതു വെറും 55 മല്‍സരങ്ങള്‍ മാത്രമാണ്. ഈ കാരണത്താല്‍ തന്നെ ചീഫ് സെലക്ടറായി അഗാര്‍ക്കര്‍ തന്റെ സ്ഥാനമുറപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര മല്‍സരങ്ങളില്‍ മാത്രമല്ല ഐപിഎല്ലില്‍ 42 മല്‍സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. കൂടാതെ ആഭ്യന്തര ക്രിക്കറ്റില്‍ 2017 മുതല്‍ 19 വരെ മുംബൈ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുളള വ്യക്തിയാണ് അഗാര്‍ക്കര്‍.

ഒളിക്യാമറ വിവാദത്തെ തുടര്‍ന്നു രാജിവയ്‌ക്കേണ്ടി വന്ന ചേതന്‍ ശര്‍മയുടെ പകരക്കാരനായിട്ടാണ് അഗാര്‍ക്കര്‍ മുഖ്യ സെലക്ടറുടെ റോളിലേക്കു വരുന്നത്. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ശര്‍മ പല തുറന്നു പറച്ചിലുകളും നടത്തിയിരുന്നു.
ഇതു പുറത്തു വന്നതോടെ അദ്ദേഹം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ശര്‍മയുടെ കസേര ഒഴിഞ്ഞു കിടക്കുകയാണ്. അദ്ദേഹത്തിനു പകരം മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ കൂടിയായ ശിവ്‌സുന്ദര്‍ ദാസിനു മുഖ്യ സെലക്ടറുടെ ചുമതല നല്‍കുകയും ചെയ്തിരുന്നു.
അഗാര്‍ക്കര്‍ മാത്രമല്ല ഇന്ത്യയുടെ മുന്‍ കോച്ചും ഇതിഹാസ താരവുമായ രവി ശാസ്ത്രിയും മറ്റൊരു മുന്‍ താരവും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ദിലീപ് വെങ്‌സാര്‍ക്കറും പുതിയ സെലക്ടറുടെ സ്ഥാനത്തേക്കു മല്‍സരരംഗത്തുണ്ടെന്നാണ് സൂചനകള്‍.