For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ആശിച്ചത് 'വന്‍മതിലാവാന്‍'... പക്ഷെ സംഭവിച്ചത് മറ്റൊന്ന്, ഇത് ഇന്ത്യന്‍ ടെര്‍മിനേറ്റര്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ താരമാവുകയാണ് ലോകേഷ് രാഹുല്‍

മൊഹാലി: ഐപിഎല്ലിലെ രണ്ടാം മല്‍സരത്തില്‍ തന്നെ വെടിക്കെട്ട് ബാറ്റിങുമായി കിങ്‌സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍ ലോകേഷ് രാഹുല്‍ പുതിയ റെക്കോര്‍ഡിട്ടിരുന്നു.ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറിയെന്ന നേട്ടത്തിനാണ് രാഹുല്‍ അവകാശിയായത്.

50 റണ്‍സ് തികയ്ക്കാന്‍ താരത്തിന് വെറും 14 പന്തുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. 0, 2, 0, 6, 4, 4, 6, 4, 1, 4, 6, 6, 4, 4 എന്നിങ്ങനെയായിരുന്നു രാഹുല്‍ റണ്‍സ് വാരിക്കൂട്ടിയത്. ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ അകത്തും പുറത്തുമായി കഴിയുന്ന അദ്ദേഹം ഇത്തവണത്തെ ഐപിഎല്ലിലൂടെ സ്ഥാനം ഉറപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ഇതിന്റെ സൂചനയാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ രാഹുലിന്റെ മാസ്മരിക ഇന്നിങ്‌സ്.

ദ്രാവിഡിന്റെ ഫാന്‍

ദ്രാവിഡിന്റെ ഫാന്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇതിഹാസ ബാറ്റ്‌സ്മാന്‍ രാഹുല്‍ ദ്രാവിഡിന്റെ കടുത്ത ആരാധകന്‍ കൂടിയായിരുന്നു ലോകേഷ് രാഹുല്‍. പേരില്‍ മാത്രമല്ല ഇരുവരും തമ്മില്‍ സാമ്യമുണ്ടായിരുന്നത്. ദ്രാവിഡിനെപ്പോലെ തന്നെ പാര്‍ട്ട് ടൈം വിക്കറ്റ്കീപ്പറായും രാഹുല്‍ പല മല്‍സരങ്ങളിലും കളിച്ചിട്ടുണ്ട്. ദ്രാവിഡിന്റെ നാട്ടുകാരന്‍ കൂടിയായതിനാല്‍ അടുത്ത ദ്രാവിഡെന്ന വിശേഷണത്തിനും രാഹുല്‍ അര്‍ഹനായി.
നിലവില്‍ ദ്രാവിഡിന്റെ പിന്‍ഗാമികളെന്ന പേരില്‍ ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും ഉള്ളപ്പോഴാണ് മൂന്നാമനായി മറ്റൊരാള്‍ കൂടി കടന്നുവരുന്നത്.

2013ലെ ഐപിഎഎല്‍

2013ലെ ഐപിഎഎല്‍

2013ലായിരുന്നു രാഹിലിന്റെ ഐപിഎല്‍ അരങ്ങേറ്റം. അന്നത്തെ താരത്തിന്റെ പ്രകടനം കണ്ട ആരും തന്നെ ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ച്വറിക്ക് ഉടമയായി രാഹുല്‍ മാറുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാഹുല്‍ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായി മാറുകയായിരുന്നു.
കരിയറിന്റെ തുടക്കത്തില്‍ ദ്രാവിഡിന്റെ ശൈലിയില്‍ കളിച്ച രാഹുല്‍ പതിയെ വീരേന്ദര്‍ സെവാഗായി മാറുന്നതാണ് പിന്നീട് കണ്ടത്. ബൗളര്‍മാരോടു യാതൊരു ദയയും കാണിക്കാതെ എല്ലാ പന്തുകളിലും ഷോട്ട് കളിക്കുന്ന താരമായി രാഹുല്‍ മാറുകയും ചെയ്തു. ഇതോടെ ദ്രാവിഡിന്റെ പിന്‍ഗാമിയെന്നു പറഞ്ഞവര്‍ക്കെല്ലാം പിന്നീട് തിരുത്തേണ്ടിവന്നു. പേരില്‍ മാത്രം രാഹുലും നാട്ടുകാരനാണെന്നതും മാറ്റിനിര്‍ത്തിയാല്‍ ഇരുവരുടെയും ശൈലികള്‍ തമ്മില്‍ ഒരു സാമ്യവുമില്ലെന്നതാണ് രസകരം.

തുടക്കത്തില്‍ തിരിച്ചടികള്‍ നേരിട്ടു

തുടക്കത്തില്‍ തിരിച്ചടികള്‍ നേരിട്ടു

2014ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ രാഹുലും ഉണ്ടായിരുന്നു. എന്നാല്‍
താരം മറക്കാനാഗ്രഹിക്കുന്നതായിരുന്നു അരങ്ങേറ്റ ടെസ്റ്റ്. ആദ്യ ഇന്നിങ്‌സില്‍ മൂന്നും രണ്ടാമിന്നിങ്‌സില്‍ ഒരു റണ്‍സും നേടി രാഹുല്‍ പുറത്തായി. ഈ ടെസ്റ്റിലെ പ്രകടനത്തോടെ രണ്ടാം ടെസ്റ്റില്‍ താരം കളിച്ചേക്കില്ലെന്നാണ് ഏവരും കരുതിയത്.
എന്നാല്‍ ഒരവസരം കൂടി ടീം മാനേജ്‌മെന്റ് രാഹുലിനു നല്‍കി. സിഡ്‌നിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ തകര്‍പ്പനൊരു സെഞ്ച്വറിയിലൂടെ താരം തന്റെ ബാറ്റിങ് പാടവം ലോകത്തിനു കാണിച്ചുതന്നു. ഇത് രാഹുലിന്റെ കരിയറിലെ ടേണിങ് പോയിന്റായിരുന്നു. പിന്നീട് ഓരോ വര്‍ഷം കഴിയുന്തോറും താരം കൂടുതല്‍ മികച്ച താരമായി മാറുന്നതാണ് കണ്ടത്.

ഐപിഎല്ലില്‍ ഹൈദരാബാദിനൊപ്പം

ഐപിഎല്ലില്‍ ഹൈദരാബാദിനൊപ്പം

2015ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു രാഹുല്‍. സീസണില്‍ വെറും ഒമ്പതു മല്‍സരങ്ങളില്‍ മാത്രമേ താരത്തിനു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. 28.4 ശരാശരിയില്‍ 142 റണ്‍സാണ് രാഹുല്‍ നേടിയത്.
കുറച്ചു മാസങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും രാഹുല്‍ പുറത്തായി. കളിച്ച അഞ്ചു ടെസ്റ്റുകളില്‍ രണ്ടു സെഞ്ച്വറികള്‍ നേടിയെങ്കിലും മറ്റു ഇന്നിങ്‌സുകളിലെല്ലാം രണ്ടക്ക സ്‌കോര്‍ തികയ്ക്കാന്‍ താരത്തിനായിരുന്നില്ല. ഇതോടെയാണ് ദേശീയ ടീമില്‍ താരത്തിനു സ്ഥാനം നഷ്ടമാക്കിയത്. 2015-16 സീസണിലെ വിജയ് ഹസാരെ ട്രോഫിയിലും രാഹുല്‍ നിരാശാജനകമായ പ്രകടനമാണ് നടത്തിയത്.

ആര്‍സിബി ടീമിലേക്ക്

ആര്‍സിബി ടീമിലേക്ക്

2016ലെ ഐപിഎല്ലിനുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമില്‍ രാഹുലിന് ഇടം ലഭിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു. സീസണില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനും താരത്തിന് അവസരം ലഭിച്ചു. സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിനു പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ഇത്. ഈ സീസണിലാണ് യഥാര്‍ഥ രാഹുലിനെ ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്. ഓപ്പണറായി കളിച്ച ആദ്യ മല്‍സരത്തില്‍ 14 പന്തില്‍ 23 റണ്‍സുമായി തുടങ്ങിയ അദ്ദേഹം പിന്നീട് തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്നു.
147 സ്‌ട്രൈക്ക് റേറ്റില്‍ സീസണില്‍ ആര്‍സിബിക്കു വേണ്ടി 397 റണ്‍സും രാഹുല്‍ നേടി. സീസണില്‍ ബാംഗ്ലൂരിനെ ഐപിഎല്ലിന്റെ ഫൈനല്‍ വരെയെത്തിക്കുന്നതിനും സഹായിക്കാന്‍ താരത്തിനു കഴിഞ്ഞു.

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് അല്ല

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് അല്ല

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റെന്ന തന്റെ ലേബല്‍ സിംബാബ്‌വെയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പരയിലാണ് രാഹുല്‍ തിരുത്തുന്നത്. ഏകദിനത്തിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ രാഹുല്‍ സെഞ്ച്വറിയോടെ താന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലും കേമനാണെന്ന് താരം തെളിയിച്ചു.
രണ്ടു മാസങ്ങള്‍ക്കു ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 മല്‍സരത്തില്‍ തീപ്പൊരി സെഞ്ച്വറിയും രാഹുല്‍ നേടി. പിന്നീട് മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി കഴിയുകയായിരുന്നു രാഹുല്‍. ഇടയ്‌ക്കേറ്റ പരിക്കുകളാണ് അദ്ദേഹത്തിന് ടീമില്‍ സ്ഥാനമുറപ്പിക്കുന്നതില്‍ തടസ്സമായത്.
വര്‍ഷങ്ങളായി തന്നെ ടെസ്റ്റ് ക്രിക്കറ്ററെന്നു പലരും ബ്രാന്‍ഡ് ചെയ്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ റെക്കോര്‍ഡ് തീര്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇനിയും ഇതുപോലെയുള്ള പ്രകടനങ്ങള്‍ ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഡല്‍ഹിക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ അതിവേഗ ഫിഫ്റ്റിയിലൂടെ റെക്കോര്‍ഡ് തീര്‍ത്ത രാഹുല്‍ പറഞ്ഞിരുന്നു.

Story first published: Tuesday, April 10, 2018, 10:22 [IST]
Other articles published on Apr 10, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+