For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഗെയ്‌ലേറ്റ് ഹൈദരാബാദ് കരിഞ്ഞു... ഇടിവെട്ട് സെഞ്ച്വറി, സീസണിലെ ആദ്യത്തേത്

ഗെയ്ല്‍ 63 പന്തില്‍ പുറത്താവാതെ 104 റണ്‍സ് വാരിക്കൂട്ടി

മൊഹാലി: വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ സെഞ്ച്വറിയുമായി സംഹാരതാണ്ഡവമാടിയപ്പോള്‍ ഐപിഎല്ലിലെ 16ാം മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിനു മിന്നുന്ന വിജയം. 15 റണ്‍സിനാണ് ഹൈദരാബാദിനെ പഞ്ചാബ് തകര്‍ത്തുവിട്ടത്. ഇതോടെ ഈ സീസണില്‍ ഹൈദരാബാദിന്റെ അപരാജിത കുതിപ്പ് അവസാനിക്കുകയും ചെയ്തു.

പഞ്ചാബുയര്‍ത്തിയ 194 റണ്‍സെന്ന വിജയലക്ഷ്യം ഹൈദരാബാദിന് എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായിരുന്നു. നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനേ ഹൈദരാബാദിനായുള്ളൂ. നാലു മല്‍സരങ്ങളില്‍ നിന്നും ഈ സീസണില്‍ പഞ്ചാബിന്റെ മൂന്നാം വിജയമാണിത്. ഇതോടെ ആറു പോയിന്റുമായി ലീഗില്‍ മുന്നിട്ടുനില്‍ക്കുന്ന കെകെആര്‍, ഹൈദരാബാദ് എന്നിവര്‍ക്കൊപ്പമെത്താനും പഞ്ചാബിനു സാധിച്ചു.

ഗെയിലാട്ടം

ഗെയിലാട്ടം

ഈ സീസണിലെ രണ്ടാമത്തെ മല്‍സരം മാത്രം കളിച്ച ഗെയ്ല്‍ വീണ്ടുമൊരു കണ്ണഞ്ചിപ്പിക്കുന്ന സെഞ്ച്വറിയിലൂടെ ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരം താനാണെന്ന് അടിവരയിടുകയായിരുന്നു. നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 193 റണ്‍സാണ് പഞ്ചാബ് നേടിയത്.
തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഗെയ്ല്‍ (104*) കളം വാണപ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിങ് ആക്രമണമെന്നു പേരുകേട്ട ഹൈദരാബാദിനു പിഴച്ചു. വെറും 63 പന്തില്‍ 11 കൂറ്റന്‍ സിക്‌സറുകളും ഒരു ബൗണ്ടറിയുമടങ്ങിയതായിരുന്നു ഗെയ്‌ലിന്റെ ഇന്നിങ്‌സ്. ഐപിഎല്ലില്‍ ഗെയ്ല്‍ ഇതു ആറാം തവണയാണ് സെഞ്ച്വറി നേട്ടം കൈവരിക്കുന്നത്. ഈ സീസണിലെ ഐപിഎല്ലിലെ കന്നി സെഞ്ച്വറി കൂടിയാണിത്.

പൊരുതിയത് രണ്ടു പേര്‍ മാത്രം

പൊരുതിയത് രണ്ടു പേര്‍ മാത്രം

വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ബാറ്റിങില്‍ കാര്യമായ സംഭാവന ലഭിക്കാതിരുന്നതാണ് തോല്‍വിക്കു വഴിവച്ചത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും മനീഷ് പാണ്ഡെയും ഫിഫ്റ്റികളുമായി പൊരുതി നോക്കിയെങ്കിലും റണ്‍റേറ്റ് അവര്‍ക്ക് ഒരിക്കലും തങ്ങളുടെ വരുതിയിലാക്കാന്‍ സാധിച്ചില്ല.
വില്ല്യംസണ്‍ 54 റണ്‍സെടുത്തപ്പോള്‍ പാണ്ഡെ 57 റണ്‍സുമായി പുറത്താവാതെ നിന്നു. 41 പന്തുകളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടങ്ങിയതായിരുന്നു വില്ല്യംസണിന്റെ ഇന്നിങ്‌സ്. പാണ്ഡെ 42 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 57 റണ്‍സെടുത്തത്. ഷാക്വിബുല്‍ ഹസന്‍ 12 പന്തില്‍ 24 റണ്‍സോടെ പാണ്ഡെയ്‌ക്കൊപ്പം പുറത്താവാതെ നിന്നു.
ഓപ്പണര്‍മാരായ ശിഖര്‍ ധവാനും (0) വൃധിമാന്‍ സാഹയും (6) ദയനീയമായി പരാജയപ്പെട്ടത് ഹൈദരാബാദിനു വിനയായി. ഒരു പന്ത് മാത്രം നേരിട്ട ധവാന്‍ പരിക്കു മൂലം കളിയില്‍ നിന്നും പിന്‍മാറുകയായിരുന്നു.

അശ്വിന്റെ അപ്രതീക്ഷിതനീക്കം

അശ്വിന്റെ അപ്രതീക്ഷിതനീക്കം

ഇതുവരെയുള്ള മല്‍സരങ്ങളിലെ മറ്റു ക്യാപ്റ്റന്‍മാരില്‍ നിന്നും വ്യത്യസ്തനായി ഇത്തവണ ടോസ് ലഭിച്ച പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അശ്വിന്റെ തീരുമാനം തെറ്റിയില്ല. ഗെയ്ല്‍ തുടക്കത്തില്‍ തന്നെ ടോപ് ഗിയറിലേക്കു മാറിയപ്പോള്‍ പഞ്ചാബ് സ്‌കോര്‍ കുതിച്ചു. ഗെയ്‌ലിനെ കൂടാതെ മറുനാടന്‍ മലയാളി കരുണ്‍ നായരാണ് (31) പഞ്ചാബ് നിരയില്‍ 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. .

മികച്ച തുടക്കം

മികച്ച തുടക്കം

മികച്ച തുടക്കമാണ് ഗെയ്‌ലും ലോകേഷ് രാഹുലും ചേര്‍ന്നു പഞ്ചാബിനു നല്‍കിത്. ഒന്നാം വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ഇവര്‍ക്കു സാധിച്ചു. ഗെയ്ല്‍ ക്രീസിന്റെ മറുഭാഗത്ത് തകര്‍ത്താടിയപ്പോള്‍ രാഹുല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ക്ഷമാപൂര്‍വ്വമുള്ള ഇന്നിങ്‌സാണ് കാഴ്ചവച്ചത്. സിംഗിളുകളും ഡബിളുകളുമെടുത്ത് പരാമവധി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനാണ് രാഹുല്‍ ശ്രമിച്ചത്.
രാഹുലിനെ പുറത്താക്കി അഫ്ഗാന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനാണ് ഹൈദരാബാദിനു ആദ്യത്തെ ബ്രേക്ത്രൂ നല്‍കിയത്. 18 റണ്‍സെടുത്ത രാഹുലിനെ റാഷിദ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. 21 പന്തില്‍ മൂന്നു ബൗണ്ടറികളടങ്ങിയതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. ടീം സ്‌കോര്‍ 53ല്‍ നില്‍ക്കവെയാണ് രാഹുല്‍ ക്രീസ് വിട്ടത്.

കരുണും മിന്നി

കരുണും മിന്നി

ടീം സ്‌കോറിലേക്ക് 30 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും പഞ്ചാബിനു രണ്ടാം വിക്കറ്റ് നഷ്ടമായി. ആക്രമിച്ചു കളിച്ച മയാങ്ക് അഗര്‍വാളിനെ പുറത്താക്കിയത് സിദ്ധാര്‍ഥ് കൗളായിരുന്നു. ഒമ്പതു പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെടെ 18 റണ്‍സെടുത്ത മയാങ്ക് കൗളിന്റെ ബൗളിങില്‍ ഹൂഡയ്ക്കു ക്യാച്ച് നല്‍കുകയായിരുന്നു. കരുണ്‍ നായരുടെ വിക്കറ്റാണ് പഞ്ചാബിന് അവസാനമായി നഷ്ടമായത്. 21 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 31 റണ്‍സെടുത്ത കരുണിനെ ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങില്‍ ശിഖര്‍ ധവാന്‍ പിടികൂടി. ഗെയ്‌ലിനൊപ്പം 14 റണ്‍സുമായി ആരോണ്‍ ഫിഞ്ച് പുറത്താവാതെ നിന്നു.

Story first published: Thursday, April 19, 2018, 23:57 [IST]
Other articles published on Apr 19, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+