ഈ ഐപിഎൽ സീസണിൽ ഏറ്റവും ഞെട്ടിച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ജസ്പ്രീത് ബുമ്രയുടേത്. ആദ്യ അഞ്ച് കളികളിൽ വിക്കറ്റില്ലാതെ മടങ്ങിയ അദ്ദേഹം, ആറാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ എറിഞ്ഞ ആദ്യ പന്തിൽ സായ് സുദർശനെ പുറത്താക്കി തന്റെ ആദ്യ വിക്കറ്റ് നേടിയെങ്കിലും പിന്നീട് അത് തുടരാൻ ബുമ്രയ്ക്ക് കഴിഞ്ഞില്ല. മുൻ സീസണുകളിൽ പ്രകടനത്തിന്റെ നിഴൽ പോലുമാവാതെ ഉഴലുന്ന ബുമ്ര ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് തന്നെ നോവായി മാറിയിരിക്കുകയാണ്.
മുംബൈ ഇന്ത്യൻസിന്റെ ആദ്യ അഞ്ച് മത്സരങ്ങളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സ് എന്നിവർക്കെതിരെ ബുമ്ര വിക്കറ്റില്ലാതെ ബുദ്ധിമുട്ടിയപ്പോൾ തന്നെ താരത്തിന്റെ ഫോമിനെ ചൊല്ലി ആശങ്ക ഉയർന്നിരുന്നു. ബുമ്ര വിക്കറ്റ് നേടിയ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 99 റൺസിന്റെ വലിയ വിജയമാണ് ടീം നേടിയത്.

പൊതുവെ എത്ര വലിയ ടി20 ബാറ്റർമാർ വന്നാലും സിക്‌സറുകൾ വഴങ്ങാത്ത ബുമ്രയ്ക്ക് പക്ഷേ ഈ സീസണിൽ കാലിടറി. ഇത്തവണ ട്രാവിസ് ഹെഡ്, സഞ്ജു സാംസൺ എന്നിവരിൽ നിന്ന് സിക്‌സറുകൾ നേരിടേണ്ടി വന്നു. യുവതാരം വൈഭവ് സൂര്യവംശിയും ഒരോവറിൽ രണ്ട് സിക്‌സറുകൾ നേടി അദ്ദേഹത്തെ ഞെട്ടിച്ചു. ഇതൊക്കെയും വിരൽ ചൂണ്ടുന്നത് താരത്തിന്റെ മോശം ഫോമിലേക്കാണ്.
ബുമ്രയുടെ നിലവിലെ ഐപിഎൽ ബൗളിംഗ് ശരാശരി 132 ആണ്, ഇത് അദ്ദേഹത്തിന്റെ ടി20 കരിയറിലെ ഏറ്റവും മോശം കണക്കാണ്. ഈ സീസണിൽ 30-ഓ അതിലധികമോ ഓവറുകൾ എറിഞ്ഞ മറ്റു ബൗളർമാരുടെ ശരാശരിയുടെ ഇരട്ടിയാണിത് എന്ന് കേൾക്കുമ്പോൾ അതിന്റെ വ്യാപ്‌തി മനസിലാവും. മുംബൈ ഇന്ത്യൻസിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന ബൗളർമാരിൽ ഒരാളാണ് നിലവിൽ ബുമ്ര.
ജസ്പ്രീത് ബുമ്രയുടെ ഈ മോശം പ്രകടനത്തിന് പിന്നലെന്താണ് കാരണമെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ഏഷ്യാ കപ്പ്, ഐസിസി പുരുഷ ടി20 ലോകകപ്പ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക പരമ്പരകൾ, ഇംഗ്ലണ്ടിലെ അഞ്ച് മത്സര ടെസ്‌റ്റ് പരമ്പര എന്നിവയുൾപ്പെടെ തിരക്കേറിയ അന്താരാഷ്ട്ര ഷെഡ്യൂളിന് ശേഷമാണ് അദ്ദേഹം ഐപിഎല്ലിലേക്ക് ഇക്കുറി എത്തിയതെന്ന് ഓർക്കണം.
ഇംഗ്ലണ്ട് പര്യടനത്തിൽ ഏറെ നാളായുള്ള നടുവേദന അവഗണിച്ച്, വെറും മൂന്ന് മത്സരങ്ങളിൽ നിന്നായി 119 ഓവറുകളാണ് ബുംറ എറിഞ്ഞത്. ഈ അധികഭാരം അദ്ദേഹത്തിന്റെ ശരീരത്തെയും പ്രകടനത്തെയും ബാധിച്ചിരിക്കാമെന്നാണ് പലരും വിലയിരുത്തുന്നത്. തുടർച്ചയായ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷം ആവശ്യത്തിന് വിശ്രമം ലഭിക്കാത്തതും, പതിവ് താളവും ലൈനും കണ്ടെത്താൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കി എന്നാണ് ചിലർ മുൻ താരങ്ങൾ അടക്കം ചൂണ്ടിക്കാണിക്കുന്നത്.
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ പ്രകടനത്തെക്കുറിച്ച് മുൻ ഇന്ത്യൻ നായകൻ ക്രിസ് ശ്രീകാന്ത് തുറന്നടിച്ചു. ബുമ്രറക്ക് ഒട്ടും മൂർച്ച ലഭിക്കുന്നില്ല. ഒരൊറ്റ പന്തും ഭീഷണി ഉയർത്തിയില്ല. ഒരുപക്ഷേ അദ്ദേഹം ക്ഷീണിതനായിരിക്കാം, അതിനാൽ ഞാൻ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അദ്ദേഹം മികച്ച ഫോമിലായിരുന്നില്ല എന്നത് വ്യക്തമാണ്. കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹത്തെ കാണാൻ വളരെ സാധാരണ നിലയിൽ തോന്നുന്നു; എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
മറുവശത്ത്, രവിചന്ദ്രൻ അശ്വിനാവട്ടെ മാനസിക വശത്തിന് ഊന്നൽ നൽകി. ആദ്യ അഞ്ച് മത്സരങ്ങളിലെ വിക്കറ്റില്ലാത്ത പ്രകടനത്തിനിടെ, ബാഹ്യമായ സമ്മർദ്ദങ്ങളും അഭിപ്രായങ്ങളും ബുമ്രയുടെ പ്രകടനത്തെ ബാധിച്ചിരിക്കാമെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ മുംബൈ ഏതാണ്ട് പുറത്തായ മട്ടിലാണ് കാര്യങ്ങൾ നീങ്ങുന്നത്. രോഹിത് ശർമ്മ കൂടി ഇല്ലാത്ത സാഹചര്യത്തിൽ തോൽവിയുടെ പഴി ബുമ്രക്ക് കൂടിയാവും ലഭിക്കുക.