For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയുടെ ഹീറോയായി ജയ്‌സ്വാള്‍, എങ്ങുമെത്താതെ പൃഥ്വി!! കാരണം പറഞ്ഞ് മുന്‍ കോച്ച്

ഇന്ത്യന്‍ ക്രിക്കറ്റിനു രണ്ടു പ്രതിഭാശാലികളായ ബാറ്റര്‍മാരെ സമ്മാനിച്ചിട്ടുള്ള പരിശീലകനാണ് ജ്വാല സിങ്. നിലവില്‍ ടീം ഇന്ത്യയുടെ ബാറ്റിങ് സെന്‍സേഷനും യുവ ഓപ്പണറുമായ യശസ്വി ജയസ്വാളിനെ വളര്‍ത്തിക്കൊണ്ടു വന്നത് അദ്ദേഹമാണ്. ഒരു സമയത്തു ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെട്ട വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായും ജ്വാല സിങിന്റെ കണ്ടെത്തലാണ്.

ജയ്‌സ്വാള്‍ സൂപ്പര്‍ താരപദവിയിലേക്കു അതിവേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണെങ്കില്‍ പൃഥ്വി എങ്ങുമെത്താതെ അപ്രത്യക്ഷനാവുകയാണ്. കഴിഞ്ഞ ഐപിഎല്‍ മെഗാ താരലേലത്തില്‍ അദ്ദേഹത്തെ ഒരു ടീമും വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല. എന്തുകൊണ്ടാണ് ജയ്‌സ്വാളിന്റെയും പൃഥിയുടെയും കരിയറുകള്‍ തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുന്നതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ജ്വാല.

ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി കളിക്കുന്നവരാണ് ജയ്‌സ്വാളും പൃഥ്വിയും. 2018ല്‍ വെസ്റ്റ് ഇന്‍ഡീസുമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലൂടെയാണ് പൃഥ്വി ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. കന്നി മല്‍സരത്തില്‍ തന്നെ സെഞ്ച്വറിയുമായി താരം വരവറിയിരിക്കുകയും ചെയ്തു.

2021 ജൂലൈയ്ക്കു ശേഷം പൃഥ്വിയെ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടിട്ടുമില്ല. ദേശീയ ടീമില്‍ മാത്രമല്ല മുംബൈ ടീമിലും ഇപ്പോള്‍ താരത്തിനു സീറ്റുറപ്പില്ല. അടുത്തിടെ രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്നും പൃഥ്വിയെ ഒഴിവാക്കുകയും ചെയ്തിരുന്നു.

PRITHVI SHAW

പൃഥ്വിയെത്തുന്നത് 2015ല്‍

2015ലായിരുന്നു പൃഥ്വി ഷാ തനിക്കു കീഴില്‍ ആദ്യമായി പരിശീലിക്കാന്‍ എത്തിയതെന്നു ജ്വാല സിങ് പറയുന്നു. 2015ലാണ് പൃഥ്വി എന്റെയടുക്കല്‍ വരുന്നത്. മകനെ പരിശീലിപ്പിക്കമെന്നാവശ്യപ്പെട്ട് അവന്റെ അച്ഛന്‍ എന്നെ സമീപിക്കുകയായിരുന്നു. എനിക്കൊപ്പം അവന്‍ മൂന്നു വര്‍ഷമുണ്ടായിരുന്നു. അന്നു എന്റെയടുത്തേക്കു വന്നപ്പോള്‍ മുംബൈയുടെ അണ്ടര്‍ 16 ടീമിനു വേണ്ടി പൃഥ്വി കളിച്ചിട്ടില്ല. തൊട്ടടുത്ത വര്‍ഷം അണ്ടര്‍ 19 കൂച്ച് ബെഹര്‍ ട്രോഫിയില്‍ കളിച്ച അവന്‍ വലിയ സ്‌കോറുകള്‍ കുറിക്കുകയും ചെയ്തു.

വളരെ കഠിനമായിട്ടാണ് പൃഥ്വിയെ ഞാന്‍ പരിശീലിപ്പിച്ചിരുന്നത്. അവന്‍ തുടക്കം മുതല്‍ തന്നെ പ്രതിഭാശാലിയുമായിരുന്നു. പൃഥ്വിയുടെ കാര്യത്തില്‍ മുഴുവന്‍ ക്രെഡിറ്റും ഞാന്‍ എടുക്കില്ല. കാരണം പല കോച്ചുമാര്‍ക്കു കീഴിലും അവന്‍ പരിശീലിച്ചിട്ടുണ്ട്. പക്ഷെ ആ സമയത്തു പൃഥ്വി തനിക്കൊപ്പം മാത്രമാണുണ്ടായിരുന്നതെന്നു ജ്വാല വ്യക്തമാക്കി.

അണ്ടര്‍ 19 ലോകകപ്പ്

ഐസിസിയുടെ അണ്ടര്‍ 10 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി പൃഥ്വി കളിച്ചപ്പോള്‍ ഞാന്‍ വലിയ ആവേശത്തിലായിരുന്നു. കാരണം ഇത്തരമൊരു നേട്ടത്തിലെത്തിയ എന്റെ ആദ്യത്തെ ശിഷ്യന്‍ കൂടിയായിരുന്നു അവന്‍. ജൂനിയര്‍ ലോകകപ്പിനു വേണ്ടി യാത്ര തിരിക്കുന്നതിനു മുമ്പ് എനിക്കൊപ്പം പൃഥ്വി പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. പക്ഷെ 2017നു ശേഷം ഞാന്‍ പിന്നീടൊരിക്കലും അവനെ നേരിട്ടു കണ്ടിട്ടില്ല, ഇപ്പോള്‍ നമ്മള്‍ 2024ല്‍ എത്തിയിരിക്കുകയാണ്. ഈ ഏഴു വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും താന്‍ പൃഥ്വിയെ കണ്ടിട്ടില്ലെന്നും ജ്വാല സിങ് വെളിപ്പെടുത്തി.

YASHAVI JAISWAL

2018ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂടിയായിരുന്നു പൃഥ്വി. അന്നു ടീമിനെ പരിശീലിപ്പിച്ചത് രാഹുല്‍ ദ്രാവിഡുമായിരുന്നു. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് പൃഥ്വിക്കു കീഴില്‍ ലോകകിരീടം നേടാനും ഇന്ത്യക്കു സാധിച്ചു. ഈ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും അന്നു ടീമിന്റെ വൈസ് ക്യാപ്റ്റനുമായിരുന്നു ശുഭ്മന്‍ ഗില്‍. റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ തുടങ്ങിയവരും അന്നു ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നു.

പൃഥ്വിക്കു സംഭവിച്ചതെന്ത്?

പൃഥ്വി ഷായെ ദീര്‍ഘകാലമായി നേരിട്ടു കണ്ടിട്ടില്ലാത്തതിനാല്‍ അവന് ഇപ്പോള്‍ എന്താണ് സംഭവിച്ചിട്ടുള്ളതെന്നു തനിക്കറിയില്ലെന്നു ജ്വാല സിങ് വ്യക്തമാക്കി. പ്രതിഭ മാത്രം ഉണ്ടായതു കൊണ്ടു മാത്രം ഒരു ക്രിക്കറ്റര്‍ക്കു എവിടെയുമെത്താന്‍ സാധിക്കില്ല. അതിനു സ്ഥിരതയെന്ന കാര്യം കൂടി ആവശ്യമാണ്. ജീവിത രീതി, പ്രവര്‍ത്തന നൈതികത, അച്ചടക്കം എന്നിവയെല്ലാം ഇതിലുള്‍പ്പെടും. പക്ഷെ പൃഥ്വിയുടെ കാര്യത്തില്‍ അതു ഇല്ലാതെ പോയതാണ് പ്രശ്‌നമെന്നു എനിക്കു തോന്നുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും തന്റെ ഗെയിമിനെ നിരന്തരം മിനുക്കിയെടുക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. ഫിറ്റ്‌നസിലും മാനസികമായ കരുത്തിലുമെല്ലാം അദ്ദേഹം നിരന്തരം കഠിനാധ്വാനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു. നിങ്ങളുടെ ഈ പ്രവര്‍ത്തിയും പ്രവര്‍ത്തന നൈതികതയും മികച്ചതാണെങ്കില്‍ ഒരിക്കലും പിന്നിലായി പോവില്ല.

ഇപ്പോള്‍ പല കളിക്കാരും പിന്തള്ളപ്പെട്ടു പോവുന്നത് ഇതു കൊണ്ടാണെന്നു എനിക്കു തോന്നുന്നു. യശസ്വി ജയ്‌സ്വാളിന്റെ കാര്യമെടുത്താല്‍ അവന്റെ പ്രവര്‍ത്തന നൈതികത മികച്ചതാണ്. നന്നായി കഠിനാധ്വാനം ചെയ്യുന്ന അവന് എന്താണ് ചെയ്യേണ്ടതെന്നു അറിയുകയും ചെയ്യാം. ഇതാണ് പൃഥ്വിയും അവനും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും ജ്വാല കൂട്ടിച്ചേര്‍ത്തു.

Story first published: Friday, November 29, 2024, 9:47 [IST]
Other articles published on Nov 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+